മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിൽ, പരിക്കേറ്റവരെ സന്ദർശിച്ചു, അത്യന്തം നിര്‍ഭാഗ്യകരമെന്ന് പിണറായി
കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂരില്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സന്ദര്‍ശിച്ചു. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സന്ദർശനം നടത്തിയത്. ആശുപത്രിയിൽ കഴിയുന്ന ചികിത്സയിലുള്ളവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തി. ചികിത്സ സംബന്ധമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്‌ണനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പമുണ്ടായിരുന്നു.
പരിക്കേറ്റവര്‍ വേഗത്തില്‍ ഭേദമായി തിരികെ വരട്ടെയെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം മുഴുവന്‍ കേരളത്തിന്റെ ദുഖത്തിനൊപ്പമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കരിപ്പൂര്‍ വിമാന ദുരന്തം അത്യന്തം നിര്‍ഭാഗ്യകരമായ സംഭവം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Recommended Video
വിമാനത്തില്‍ ആകെ 190 പേരാണ് ഉണ്ടായിരുന്നത്. 184 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതുവരെ 18 പേരാണ് മരണപ്പെട്ടത്. അതില്‍ 14 മുതിര്‍ന്നവരും 4 കുട്ടികളുമാണ്. പൈലറ്റും സഹപൈലറ്റും മരണപ്പെട്ടവര്‍ക്കൊപ്പമുണ്ട്. മരിച്ചവരില്‍ 7 പേര്‍ സ്ത്രീകളും 7 പുരുഷന്മാരും ആണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 149 പേരാണ് ആശുപത്രികളില്‍ ഉളളത്. 23 പേര്‍ ആശുപത്രി വിട്ടു. 23 പേര്‍ ഗുരുതരാവസ്ഥയിലാണ്.
മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. 8 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 6 പേര്‍ മലപ്പുറം ജില്ലയിലും 2 പേരും പാലക്കാടുമുളളവരാണ്. പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹം എയര്‍ ഇന്ത്യ കൊണ്ട് പോകും. 16 ആശുപത്രികളിലാണ് ആളുകള്‍ ചികിത്സയിലുളളത്. തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലുളളവരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ അറിയാന്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0495-2376901 ആണ് നമ്പറെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം അപകടങ്ങളില്‍ തീപ്പിടുത്തവും പൊട്ടിത്തെറിയും ഉണ്ടാകാറുണ്ട്. അതിലേക്ക് എത്തിയില്ലെന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളുകളെ രക്ഷപ്പെടുത്തുന്നതില്‍ അതിശയകരമായി പ്രവര്‍ത്തിക്കാനായി. സര്‍ക്കാര്‍ ഏജന്‍സികളും നാട്ടുകാരും വലിയ മികവ് കാണിച്ചു. ഇത്ര വേഗത്തില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത് അപൂര്‍വ്വമാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം സഹായധനം നല്‍കും. പരിക്കേറ്റവരുടെ പൂര്‍ണ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കും. പരിക്കേറ്റവരുടെ തുടര്‍ ചികിത്സയും സര്‍ക്കാര്‍ നടത്തും. ഏത് ആശുപത്രിയിലും ചികിത്സിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.