മാർക്ക് ദാന വിവാദത്തിൽ അസാധാരണ നടപടിയുമായി ഗവർണർ, വിസിയെ അടക്കം വിളിച്ച് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ ഇടപെടലുകളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പാരമ്പര്യം തകർക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സാങ്കേതിക സർവ്വകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണർ വിസി അടക്കമുള്ളവരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തും.
സർവകലാശാലകളുടെ ചാൻസലറായ ഗവർണർ ഇത്തരത്തിൽ താക്കീത് നൽകുന്നത് അസാധാരണ നടപടിയാണ്. എംജി, കേരളാ, സാങ്കേതിക സർവകലാശാലകളിലെ മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ വിമർശനം ശക്തമായിരിക്കുന്നതിനിടെയാണ് ഗവർണറുടെ മറുപടി.

സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് വിസിയേയും പരാതിക്കാരേയും ആരോപണം ഉന്നയിക്കപ്പെടുന്ന വിദ്യാർത്ഥിയേയും വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തും. എന്നാൽ പുനർമൂല്യ നിർണയത്തിന് നിർദ്ദേശിച്ച മന്ത്രിയെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇതിനിടെ മന്ത്രിയുടെ ഇടപെടൽ ചട്ടലംഘനമാണെന്ന് എഴുതിയ ഗവർണറുടെ സെക്രട്ടറിയുടെ കുറിപ്പ് പുറത്ത് വന്നിരുന്നു.
ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ സാങ്കേതിക സർവകലാശാല വിസിക്കെതിരെയും കടുത്ത വിമർശനമുണ്ട്. ഈ മാസം 16ന് ഗവർണർ വൈസ് ചാൻസിലർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications