തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടുന്നതിന് കൂച്ചുവിലങ്ങിട്ട് ഗവർണർ: ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ചു!!
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകൾ വിഭജിക്കുന്നതിനുള്ള സർക്കാർ നീക്കം പ്രതിസന്ധിയിൽ. 2011ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ വിഭജിക്കാനുള്ള സർക്കാർ തയ്യാറാക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുകയായിരുന്നു. രണ്ടാം തവണയാണ് ഇതേ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കാതിരിക്കുന്നത്. ഓർഡിനൻസിൽ ഒപ്പുവെക്കാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രി എസി മൊയ്തീനെ അറിയിക്കുകയായിരുന്നു. എന്നാൽ ഗവർണറുടെ നടപടി ചോദ്യം ചെയ്യാനില്ലെന്നാണ് ഇതോടെ മന്ത്രി എസി മൊയ്തീൻ പ്രതികരിച്ചത്.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് കേരളത്തിൽ ലൗ ജിഹാദ്, ആരോപണവുമായി സിറോ മലബാര്‍ സഭ
ഇതുപോലുള്ള വിഷയങ്ങൾ നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കണമെന്നും ഓർഡിനൻസിന്റെ ആവശ്യമെന്താണെന്നുമായിരുന്നു ഗവർണറുടെ മറുപടി. പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിന് നിയമസഭ ചേർന്ന സർക്കാർ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു.
വാർഡ് വിഭജനം പുതിയ സെൻസസിന്റെ നടപടികളെ ബാധിക്കുമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഗവർണർക്ക് പരാതി നൽകിയിരുന്നു. ചെന്നിത്തലയുടെ പരാതി കണക്കിലെടുത്താണ് ഗവർണറുടെ നീക്കമെന്നാണ് സൂചന. ഓർഡിനൻസ് ഒപ്പിടാതെ മടക്കി നൽകിയ ഗവർണർ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഇതിന് വാർഡ് വിഭജനം സെൻസസ് നടപടികളെ ബാധിക്കില്ലെന്ന് മറുപടി നൽകിയ ശേഷം ഓർഡിനൻസ് ഒപ്പുവെക്കുന്നതിനായി വീണ്ടും കൈമാറുകയും ചെയ്തുു. രാജ്ഭവന് കൈമാറി രണ്ടാഴ്ചക്ക് ശേഷവും ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ട് നൽകിയിട്ടില്ല.
ഗവർണർ ഓർഡിനൻസ് സർക്കാരിലേക്ക് തിരിച്ചയയ്ക്കാത്ത പക്ഷം ബിൽ നിയമസഭയിൽ അവതരിപ്പിക്കാനോ നിയമം പാസാക്കാനോ സർക്കാരിനും സാധിക്കില്ല. ഇതിനിടെ വീണ്ടും സർക്കാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. പൌരത്വ ഭേദഗതി നിയമത്തിൽ ഗവർണറും ഇടത്- വലത് കക്ഷികളും തമ്മിൽ കൊമ്പുകോർത്തതിന് പിന്നാലെയാണ് സർക്കാരുമായി ഏറ്റുമുട്ടുന്നത്.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഓരോ വാർഡ് വീതം അധികമായി സൃഷ്ടിക്കാനുള്ള തീരുമാനം പാർട്ടിക്കുള്ളിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കാനൊരുങ്ങുന്നത്. അതേ സമയം വാർഡ് വിഭജനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്.