കന്നി അയ്യപ്പനായി ഗവർണർ പി സദാശിവം ശബരിമലയിലേക്ക്, ഒപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രനും
തിരുവനന്തപുരം: സ്ത്രീപ്രവേശനത്തിന്റെയും പോലീസ് നിയന്ത്രണങ്ങളുടേയും പേരില്‍ ബിജെപി നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവം ശബരിമലയിലേക്ക്. കന്നി അയ്യപ്പനായാണ് ഗവര്‍ണര്‍ മല ചവിട്ടുക. ഡിസംബറിലാകും ഗവര്‍ണര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം ശബരിമലയിലെത്തുക. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയിക്കാന്‍ കടകംപള്ളി കഴിഞ്ഞ ദിവസം ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് താന്‍ ഡിസംബറില്‍ ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന വിവരം മന്ത്രിയെ ഗവര്‍ണര്‍ അറിയിച്ചത്. തനിക്കൊപ്പം വരാമോ എന്ന് ഗവര്‍ണര്‍ മന്ത്രിയോട് ആരായുകയും മന്ത്രി ഒപ്പം പോകാമെന്ന് സമ്മതിക്കുകയുമായിരുന്നു.
ശബരിമലയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്ന് മന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പോലീസ് നിയന്ത്രണം ഉള്‍പ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താന്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രിയെ ഗവര്‍ണര്‍ അറിയിച്ചു. ശബരിമലയിലെത്തുന്ന അക്രമികളെ തടയുന്നതിന് വേണ്ടിയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് കടകംപള്ളി ഗവര്‍ണറെ അറിയിച്ചു.
അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ തുടരുന്നത് എന്നും മന്ത്രി അറിയിച്ചു. ശബരിമലയില്‍ പോലീസ് രാജ് ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഭക്തരെ അടിച്ചമര്‍ത്തുകയാണ് എന്നും ശരണം വിളി പോലും അനുവദിക്കുന്നില്ല എന്നും ബിജെപി ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഗവര്‍ണര്‍ ശബരിമല സന്ദര്‍ശനത്തിനൊരുങ്ങുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.