സർക്കാരിന് വൻ തിരിച്ചടി: ദേവസ്വം ബോർഡിന്റെ കാലാവധി ചുരുക്കിയ ഓർഡിനൻസ് ഗവർണർ മടക്കി!
തിരുവനന്തപുരം: സർക്കാർ ഓർഡിനൻസ് ഗവർണർ പി സദാശിവം മടക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി ചുരുക്കിയ സർക്കാർ ഓർഡിനൻസാണ് ഗവർണർ മടക്കിയത്. ബോർഡ് അംഗങ്ങളുടെ കാലാവധി മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമാക്കുന്നതിനുള്ളതായിരുന്നു ഓർഡിനൻസ്. ശബരിമല മണ്ഡല, മകരവിളക്ക് സീസൺ തുടങ്ങാൻ നാലു ദിവസം മാത്രം ശേഷിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗത്തെയും പുറത്താക്കികൊണ്ടുള്ള ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നു ബിജെപി ഗവർണറോട് അഭ്യർഥിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
കണ്ണൂരിലെ താരകം... ചെഞ്ചോരപ്പൊൻകതിർ... ജയരാജ സ്തുതികൾ ഇങ്ങനെ, "ബിംബം പേറുന്ന കഴുത" വിഎസോ ജയരാജനോ?
ദേവസ്വം ആക്ട് സംബന്ധിച്ച ചില കാര്യങ്ങളിൽ വിശദീകരണം ചോദിച്ചാണ് ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ മടക്കിയത്. ഓർഡിനൻസ് ഇറക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണു തീരുമാനിച്ചത്. ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ എന്നിവർ രണ്ടുവർഷം കാലാവധി പൂർത്തിയാക്കാനിരിക്കെ ആയിരുന്നു 1950ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് നോമിനികളായ പ്രയാറും അജയ് തറയിലും ഒരേ ദിവസമാണു ചുമതലയേറ്റത്. അതേസമയം സിപിഎം നോമിനിയും എംഎൽഎമാരുടെ പ്രതിനിധിയുമായ കെ രാഘവൻ ബോർഡ് അംഗമായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ.
അഭിപ്രായ വ്യത്യാസങ്ങൾ
പ്രയാർ ഗോപാലകൃഷ്ണനും സർക്കാരും തമ്മിൽ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം. പ്രയാർ ഗോപാലകൃഷ്ണനെ പുറത്താക്കാനാണോ സർക്കാർ തിരുവിതാംകൂർ ദേവസ്വംബോർഡ് പിരിച്ചുവിട്ടതെന്ന ചോദ്യങ്ങൾ പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. എന്നാൽ നിരവധി അഴിമതി നടത്തിയ ബോർഡിനെയാണ് പിരിട്ടുവിട്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞിരുന്നു. ശബരിമലയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിലും നടന്ന കൊടിയ അഴിമതികൾ പുറത്തുവന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബോർഡിൽ ക്രമക്കേടുകളിൽ ഒന്നുമാത്രമാണ് ദേവസ്വം സെക്രട്ടറി വിഎസ് ജയകുമാറിന്റെതെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡിലെ കൊള്ളയും അഴിമതിയും അവസാനിപ്പിക്കുക എന്നത്, ദേവസ്വം മന്ത്രി എന്ന നിലയിൽ ഒരു ദൗത്യമായി കാണുന്നു. ഇത് തന്നെയാണ് ഇടതുമുന്നണിയുടെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നടപടി പ്രയാർ ഗോപാലകൃഷ്ണനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന ആരോപണം മന്ത്രി നിഷേധിക്കുകയും ചെയ്തു.
മണ്ഡലകാലത്തെ ബാധിക്കില്ല
മണ്ഡലകാലം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ബോർഡിനെതിരായ നടപടി, താർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദവും മന്ത്രി തള്ളി. പ്രയാറിനോടുള്ള പ്രതികാരമല്ല ബോർഡ് പിരിച്ചുവിട്ടതിന് കാരണം. ബോർഡിന്റെ കാലാവദി രണ്ട് വർഷമാക്കുക എന്നതാണ് എൽഡിഎഫ് നയം. കഴിഞ്ഞ ഇടതു സർക്കാരും ദേവസ്വം ബോർഡിന്റെ കാലാവധി നാല് വർഷമായിരുന്നത് രണ്ട് വർഷമായി കുറച്ചിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ മൂന്ന് വർഷമായി ഉയർത്തുകയായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
പടിയിറങ്ങിയത് നിറഞ്ഞ സംതൃപ്തിയോടെ
രണ്ട് വർഷം മുമ്പ്, 2015 നവംബർ 11നാണ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അദികാരമേറ്റത്. ശബരിമല സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ‌് മാത്രമാണ് അധികാരമാറ്റമുണ്ടായതെങ്കിലും അന്നും ശബരിമല തീർത്ഥാടനത്തെ അത് പ്രതികൂലമായി ബാധിച്ചിരുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞു. ‘‘നിറഞ്ഞ തൃപ്തിയോടെയാണ് ഞാൻ പടിയിറങ്ങുന്നത്. ആരുമായും യുദ്ധത്തിനില്ല. അത് എന്റെ ശൈലിയുമല്ല.'' എന്നാണ് പടിയിറങ്ങുമ്പോൾ പ്രയാർ ഗേപാലകൃഷ്ണൻ പറഞ്ഞത്.
എല്ലാം തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ തലപ്പത്തിരുത്താൻ
ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി അവസാനിപ്പിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെപി പ്രകാശ്ബാബു ആരോപിച്ചിരുന്നു. ഇടത്താവളങ്ങളിലടക്കം ലക്ഷക്കണക്കിന് ഭക്തജനക്കള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കേണ്ട സമയത്തുള്ള തീരുമാനം തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ ബോര്‍ഡിന്റെ തലപ്പത്തിരുത്തി അഴിമതിയുടെ കൂത്തരങ്ങാക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.