പൗരത്വ നിയമത്തിനെതിരായ കേരളത്തിന്‍റെ സ്യൂട്ട് ഹര്‍ജി; ഗവര്‍ണറും സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് ഖാനും സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തിരുമാനം സംസ്ഥാന സര്‍ക്കാര്‍ തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ കോടതിയില്‍ വ്യക്തമാക്കും. കോടതിയെ സമീപിച്ച നടപടി ഭരണഘടന വിരുദ്ധമാണെന്ന നിലപാടിലാണ് ഗവര്‍ണര്‍.
സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല. എന്നാല്‍ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നുമായിരുന്നു ഗവര്‍ണര്‍ വ്യക്തമാക്കിയത്. നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള സര്‍ക്കാര്‍ നീക്കത്തിനെതിരേയും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അദ്ദേഹം തള്ളി. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്‍ക്കാരിന്‍റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നുമായിരുന്നു ആരിഫ് ഖാന്‍ പ്രതികരിച്ചത്.
പൗരത്വ നിയമ ഭേദഗതി വിവേചനപരവും ഭരണഘടന വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയത്. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമായിരുന്നു നടപടി. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്‍റെ ഹര്‍ജി.
'സമയമുണ്ടെങ്കിൽ പോരേ, ഇതുപോലുള്ള പൊറാട്ടു നാടകങ്ങൾ?' ചെന്നിത്തലയ്ക്ക് മറുപടി
'ഉപതിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേറും'; വെടിപൊട്ടിച്ച് ചൗഹാന്‍
ഷഹീന്‍ ബാഗ് ഇല്ലാത്ത ദില്ലിക്കായി താമരക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ; മറുപടിയുമായി കെജ്രിവാള്‍