പോലീസിനെതിരായ സിഎജി റിപ്പോര്‍ട്ട്; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: പോലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. പോലീസില്‍ ക്രമക്കേട് നടന്നോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. റിപ്പോര്‍ട്ടിലെ ഓരോ പരാമര്‍ശവും പ്രത്യേകമായി അന്വേഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം ക്രമക്കേടുകള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരല്ല മറിച്ച് സിബിഐ അന്വേഷിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.
നേരത്തേ സിഎജി റിപ്പോര്‍ട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചാല്‍ മതിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ആഭ്യന്ത മന്ത്രിയായി രമേശ് ചെന്നിത്തല ഉണ്ടായിരുന്നപ്പോഴും വെടിയുണ്ടകള്‍ കാണാതായ സംഭവം ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. സിഎജി റിപ്പോര്‍ട്ടിനെ തള്ളി ചീഫ് സെക്രട്ടറിയും പരസ്യ പ്രതികരണം നടത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് ഇപ്പോള്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം സംസ്ഥാന പോലീസിന്റെ പക്കലുണ്ടായിരുന്ന 25 തോക്കുകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം തോക്കുകള്‍ എണ്ണി തിട്ടപെടുത്തിയിരുന്നു. എസ്എപി ക്യാമ്പിലെ റൈഫിള്‍ ശേഖരത്തില്‍ മുഴുവന്‍ എണ്ണത്തിന്റേയും കണക്കുണ്ടെന്നാണ് ടോമിന് തച്ചങ്കരി അറിയിച്ചത്. ആകെ 660 തോക്കുകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ 647 എണ്ണം എണ്ണി തിട്ടപ്പെടുത്തിയെന്നുമാണ് തച്ചങ്കരി പറഞ്ഞത്. മണിപ്പൂരിൽ പരിശീലനത്തിന് പോയ പൊലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളെന്നും തച്ചങ്കരി അറിയിച്ചിരുന്നു.