വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം! റിട്ട.ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷിക്കും
തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച തീരുമാനം ഉണ്ടായത്. റിട്ട. ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. പ്രോസിക്യൂഷന്റേയും പോലീസിന്റെയും വീഴ്ച്ചകള്‍ സമിതി പരിശോധിക്കും.
വീഴ്ച്ചവരുത്തിയവര് ആരൊക്കെ എന്ന് കണ്ടെത്തുന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരും. വീഴ്ച്ച വരുത്തിയവര്ക്കെതിരായ നടപടികള്‍ ശുപാര്‍ശ ചെയ്യാനും പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ നിര്ദ്ദേശങ്ങല് മുന്നോട്ട് വെക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജുഡീഷ്യല്‍ കമ്മീഷന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചിരുന്നു. സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ പാലക്കാട് പോക്സോ കോടതി വെറുതേ വിട്ട മൂന്ന് പ്രതികള്‍ക്കും നോട്ടീസ് അയക്കുന്നതിന് കോടതി തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു. പെണ്‍കുട്ടികള്‍ ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.