കെഎം ഷാജിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം; 25 ലക്ഷം കോഴ വാങ്ങിയെന്ന് പരാതി
കണ്ണൂര്‍/തിരുവനന്തപുരം: ദുരിതാശ്വാസ നിധി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പുകോര്‍ത്ത മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. ഷാജിയുടെ മണ്ഡലമായ അഴിക്കോട്, സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കുന്നതിമായി ബന്ധപ്പെട്ട് കോഴ വാങ്ങി എന്നാണ് കെഎം ഷാജിയ്‌ക്കെതിരെയുള്ള ആരോപണം.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയ കെ പത്മനാഭന്‍ ആണ് കേസിലെ പരാതിക്കാരന്‍. പ്രാദേശിക മുസ്ലീം ലീഗ് ഘടകത്തില്‍ നിന്നാണ് ആദ്യം ഇത് സംബന്ധിച്ച പരാതി ഉയര്‍ന്നത് എന്നാണ് കെ പത്‌നാഭന്‍ വ്യക്തമാക്കിയിരിക്കുന്നത്.
തനിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് പ്രതികാര നടപടിയാണ് എന്നാണ് കെഎം ഷാജി പ്രതികരിച്ചത്. മുഖ്യമന്ത്രിയ്‌ക്കെതിരെ രംഗത്ത് വന്നപ്പോള്‍ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നു എന്നും ഷാജി പറയുന്നു. തനിക്കെതിരെയുള്ള പരാതിയില്‍ ഒരു കഴമ്പും ഇല്ലെന്നാണ് ഷാജിയുടെ വാദം.
2017 ജനുവരി 19 ന് ആണ് പത്മനാഭന്‍ കെഎം ഷാജിയ്‌ക്കെതിരെ പരാതി നല്‍കിയക്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി ഷാജി 25 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് കൈപ്പറ്റി എന്നാണ് പരാതിയില്‍ പറയു്ന്നത്. പ്രമുഖ സിപിഎം നേതാവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആണ് കെ പത്മനാഭന്‍.
2013-2014 കാലഘട്ടത്തിലാണ് അഴീക്കോട് സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിച്ചിട്ട് കിട്ടുന്നതിനായുള്ള ശ്രമം സ്‌കൂള്‍ മാനേജ്മെന്റ് തുടങ്ങുന്നത്. ഇതിനായി മുസ്ലീം ലീഗ് പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചു. കമ്മിറ്റിയ്ക്ക് കെട്ടിടം നിർമിക്കാൻ, ഒരു അധ്യാപക നിയമനത്തിന് വാങ്ങുന്ന പണം നൽകണം എന്നായിരുന്നു ലീഗ് നേതാക്കളുടെ ആവശ്യം എന്ന് പരാതിയിൽ പറയുന്നുണ്ട്.
എന്തായാലും അടുത്ത വർഷം സ്കൂളിന് ഹയർ സെക്കൻഡറി അനുവദിക്കപ്പെട്ടു. ഈ ഘട്ടത്തിൽ മുൻനിശ്ചയിച്ച പ്രതിഫലം പറ്റാൻ നേതാക്കൾ എത്തി. അപ്പോഴാണ് പണം കെഎം ഷാജിയ്ക്ക് നൽകിയെന്ന് സ്കൂൾ മാനേജർ അറിയിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. ഈ വിഷയത്തിൽ മുസ്ലീം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയിൽ തന്നെ ഷാജിയ്ക്കെതിരെ പരാതി ഉയർന്നിരിന്നു എന്നും കെ പത്മനാഭൻ ആരോപിക്കുന്നുണ്ട്.
Recommended Video
സ്കൂൾ മാനേജരേയും കെഎം ഷാജിയേയും പ്രതിചേർക്കണം എന്ന് പ്രാഥമികാന്വേഷണത്തിന് ശേഷം വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പെട്ടെന്ന് ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിയതിന് പിന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിവാദങ്ങൾ തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.