10 വയസ്സുകാരി കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാവില്ല.. സർക്കാർ സുപ്രീം കോടതിയിൽ
ദില്ലി: ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച് സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍. യുവതീപ്രവേശനത്തെ അനുകൂലിച്ച് കൊണ്ടുളള വാദങ്ങള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ചു. അയ്യപ്പന്റെ ബ്രഹ്മചര്യത്തെ യുവതികളുടെ പ്രവേശനം ബാധിക്കില്ലെന്നും അത്തരത്തിലുളള വാദങ്ങള്‍ സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതാണ് എന്നും സര്‍ക്കാര്‍ സുപ്രീം കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.
പത്ത് വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുളള യുവതികള്‍ക്കാണ് ശബരിമലയില്‍ പ്രവേശന വിലക്ക് ഉളളത്. എന്നാല്‍ പത്ത് വയസ്സ് മാത്രം പ്രായമുളള പെണ്‍കുട്ടി പ്രവേശിച്ചാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാകും എന്നുളള വാദം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് ദേവസ്വം ബോര്‍ഡ് അംഗമാകുന്നതിനുളള പ്രായപരിധിയെ കുറിച്ചും സര്‍ക്കാര്‍ സൂചിപ്പിക്കുന്നു.2007 വരെ 35 വയസ്സ് പ്രായം കഴിഞ്ഞ സ്ത്രീകള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗത്വം ലഭിക്കുമായിരുന്നു. എന്നാല്‍ 2007 മുതല്‍ പ്രായപരിധി 60 ആക്കി ഉയര്‍ത്തി. 35 വയസ്സുളള സ്ത്രീക്ക് ദേവസ്വം ബോര്‍ഡ് അംഗമാകാന്‍ സാധിക്കുമെങ്കില്‍ ശബരിമലയില്‍ പ്രവേശനവും ആകാം എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതുപോലെ യുവതികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ശബരിമല ക്ഷേത്രത്തിലെ അവിഭാജ്യമായ ഒരു ആചാരമല്ല എന്നും സര്‍ക്കാര്‍ എഴുതി നല്‍കിയിട്ടുണ്ട്. നിരവധി അയ്യപ്പ ക്ഷേത്രങ്ങളില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ വിലക്കുളളത് ശബരിമലയില്‍ മാത്രമാണ് എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്‍എസ്എസ്, ശബരിമല തന്ത്രി എന്നിവരുടെ വാദങ്ങള്ക്കുളള എതിര്‍വാദങ്ങളാണ് സര്‍ക്കാര്‍ പ്രത്യേകം എഴുതി നല്‍കിയത്.