രാഷ്ട്രീയ ഏജന്റായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നു, സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല; തുറന്നടിച്ച് വിഡി സതീശന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിയത് വിവാദമായിരുന്നു. ഇപ്പോള്‍ നിയമസഭ സമ്മേളനത്തിന് അടിയന്തര ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ ഇതിനെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇപ്പോഴിതാ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിഡി സതീശന്‍ എംഎല്‍എ. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ നിരസിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം.
പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ നിരസിച്ച ഗവര്‍ണറുടെ നടപടി തെറ്റ്. ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു വിളിക്കണം.
1. പ്രത്യേക സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ അതേപടി അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. നിരസിക്കണമെങ്കില്‍ ശുപാര്‍ശയില്‍ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ഉണ്ടാകണം.
2. നിയമസഭ സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് വിവേചനാധികാരമില്ല.
3. മന്ത്രിമാരുടെ പ്രോസിക്യൂഷന്‍ അനുവാദം, ബില്ലുകളുടെ അനുമതി,സര്‍വ്വകലാശാലകളിലെ നിയമനം തുടങ്ങിയ കാര്യങ്ങളിലാണ് ഗവര്‍ണര്‍ക്ക് വിവേചനാധികാരമുളളത്.
4. Nabam Rebia sv Deputy Speaker എന്ന സുപ്രധാനമായ കേസില്‍ ബഹു. സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് ഗവര്‍ണറുടെ വിവേചന അധികാരം പരിമിതമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമസഭകള്‍ സമ്മേളിക്കുന്നത് സംബന്ധിച്ച് ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല.
5. തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, സന്ധിയിലേര്‍പ്പെട്ടിരിക്കുക കൂടിയാണ്. കേന്ദ്രസര്‍ക്കാരിനെ ഭയന്നു കഴിയുന്ന, അമിത്ഷായുടെ കക്ഷത്തില്‍ തലവച്ചു കൊടുത്തിരിക്കുന്ന ഒരു സര്‍ക്കാരിന് ഗവര്‍ണര്‍ക്കെതിരെ എന്ത് ചെയ്യാന്‍ കഴിയും?
അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ വോട്ടിനിട്ട് തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തത്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചതോടെ പ്രത്യേക സമ്മേളനം ചേരുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നിമയസഭാ സമ്മേളനം എന്തിന് വിളിച്ചുചേര്‍ക്കുന്നു എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കാനാണ് സാധ്യത.
ഒന്നാംഘട്ട നെല്ല് സംഭരണം: തൃശൂരിൽ സപ്ലൈകോ സംഭരിച്ചത് 8.33 കോടി രൂപ മൂല്യമുള്ള നെല്ല്