ഇനി നീനുവിന് വാടകവീട്ടിൽ കഴിയേണ്ട.. സ്വന്തം വീട്.. മുടങ്ങിയ പഠനം തുടരാം! പത്ത് ലക്ഷം സഹായം
Recommended Video
തിരുവനന്തപുരം: കൊല്ലപ്പെടുമ്പോള്‍ വെറും 23 വയസ്സാണ് കെവിന്‍ ജോസഫിന്റെ പ്രായം. വാടകവീട്ടില്‍ താമസിക്കുന്ന അച്ഛനും അമ്മയും പെങ്ങളും അടങ്ങിയ കുടുംബത്തിന് താങ്ങാവേണ്ടവനായിരുന്നു കെവിന്‍. നീനുവിനൊപ്പം ഒരു ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
കെവിന്‍ പോയതിന് ശേഷം അച്ഛന്‍ ജോസഫിന് വീണ്ടും തന്റെ വര്‍ക്ക് ഷോപ്പിലേക്ക് കുടുംബം പുലര്‍ത്താനായി ഇറങ്ങേണ്ടി വന്നിരിക്കുന്നു. ഭാവി എന്താകുമെന്ന് ഒരുറപ്പും ജോസഫിനില്ല. എന്നാല്‍ കെവിന്റെ സ്വപ്‌നങ്ങള്‍ എവിടെയും എത്താതെ പോകില്ല. സ്വന്തമായി ഒരു വീടുണ്ടാക്കണമെന്നതും നീനുവിനെ പഠിപ്പിക്കണം എന്നതുമായ കെവിന്റെ കുഞ്ഞുസ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു.
സ്വന്തം വീടില്ല
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് കെവിന്റെത്. ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ നീനുവിന് വേറെ വിവാഹം ഉറപ്പിക്കുന്നു എന്നറിഞ്ഞാണ് കെവിന്‍ നാട്ടിലേക്ക് തിരിച്ച് എത്തിയത്. കെവിന്റെ അച്ഛനായ ജോസഫ് വര്‍ക്ക് ഷോപ്പിലെ ജീവനക്കാരന്‍ ആയിരുന്നു. കെവിന്‍ ജോലിക്ക് പോയിത്തുടങ്ങിയതില്‍പ്പിന്നെ ജോസഫ് വര്‍ക്ക്‌ഷോപ്പിലെ പണി നിര്‍ത്തിയതായിരുന്നു. സ്വന്തമായി ഇവര്‍ക്കൊരു വീടില്ല.
താമസം വാടകവീട്ടിൽ
വീടുണ്ടാക്കണമെന്നത് കെവിന്റെ വലിയ സ്വപ്‌നമായിരുന്നു. വാടകവീട്ടിലാണ് ജോസഫും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ജാതിയോടൊപ്പം ഈ സാമ്പത്തിക അന്തരം കൂടിയാണ് കെവിനോട് നീനുവിനോട് ശത്രുത തോന്നാനുള്ള കാരണം. കെവിന്റെ മരണത്തിന് ശേഷം നീനു സ്വന്തം വീട്ടിലേക്ക് തിരിച്ച് പോയിട്ടില്ല. കെവിന്റെ അച്ഛനേയും അമ്മയേയും നോക്കി കഴിയാനാണ് നീനുവിന്റെ തീരുമാനം.
സർക്കാർ കൂടെയുണ്ട്
കെവിന്റെ കുടുംബത്തെ തനിച്ചാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വീടെന്ന കെവിന്റെ സ്വപ്‌നത്തിന് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായമായി നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല നീനുവിന്റെ തുടര്‍പഠനത്തിന്റെ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.
പഠനം പൂർത്തിയാക്കാം
കോട്ടയം അമലഗിരി കോളേജിലെ ബിഎസ്സി ജിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് നീനു. കെവിന്റെ മരണത്തോടെ നീനുവിന്റെ പഠനം മുടങ്ങിയിരിക്കുകയാണ്. നീനുവിനെ ജീവിതത്തിലേക്ക് കൂട്ടുമ്പോള്‍ പഠനം എന്തായാലും പൂര്‍ത്തിയാക്കണമെന്ന് കെവിന് നിര്‍ബന്ധമുണ്ടായിരുന്നു. പഠിക്കണമെന്ന ആഗ്രഹം നീനുവും പലപ്പോഴായി മാധ്യമങ്ങളോട് പ്രതികരിക്കവേ പ്രകടിപ്പിച്ചിരുന്നു.
സങ്കടത്തിൽ കൈത്താങ്ങ്
നീനുവിനെ താന്‍ തുടര്‍ന്ന് പഠിപ്പിക്കുമെന്ന് അച്ഛന്‍ ജോസഫ് പറയുകയും ചെയ്തിരുന്നു. പഠിച്ച് ജോലി നേടി കെവിന്റെ അച്ഛനേയും അമ്മയേയും പെങ്ങളേയും നോക്കണം എന്നാണ് നീനുവിന്റെ ആഗ്രഹം. അവര്‍ തന്നെ ഇറക്കി വിടും വരെ ആ വീട്ടില്‍ കഴിയുമെന്നും നീനു പറയുന്നു. ആരോഗ്യമുള്ളിടത്തോളം കാലം പഠിച്ച പണി ചെയ്ത് കുടുംബത്തെ നോക്കുമെന്ന് ജോസഫും പറയുന്നു. അതിനിടെ ഈ കുടുംബത്തിന്റെ സങ്കടത്തില്‍ കൈത്താങ്ങായിരിക്കുകയാണ് സര്‍ക്കാര്‍.