കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്കും സാനിറ്റൈസറും നിർബന്ധം; എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകൾക്ക് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം; എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ നടത്തിപ്പിനുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വിദഗ്ദ കമ്മിറ്റിയുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. മെയ് 26 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്.പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

1. ലക്ഷദ്വീപ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടേയും ക്വാറന്റീനിലുള്ള വിദ്യാര്‍ത്ഥികളുടേയും പട്ടിക മുന്‍കൂട്ടി തയ്യാറാക്കി ബന്ധപ്പെട്ട സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അറിയിക്കേണ്ടതാണ്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണം.

2. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം (സംസ്ഥാനത്തിന് അകത്ത് നിന്നും വന്നവര്‍, പുറത്ത് നിന്നുള്ളവര്‍), ക്ലാസ് മുറികളുടെ എണ്ണം, ഇരിപ്പിട ക്രമീകരണം, വിദ്യാര്‍ത്ഥികളുടെ യാത്രാക്രമീകരണം തുടങ്ങിയവ ഉള്‍പ്പെടെ ഒരു മൈക്രോ പ്ലാന്‍ തയ്യാറാക്കണം.

plus-two-exam4566-15214

3. രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ (ഒരു പുരുഷനും ഒരു സ്ത്രീയും) ആരോഗ്യ വകുപ്പ് പരീക്ഷാ ദിവസങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിയമിക്കേണ്ടതാണ്. പരീക്ഷ തുടങ്ങുന്നതിന് വളരെ നേരത്തെ തന്നെ ഈ ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തിലെ മെഡിക്കല്‍ ഓഫീസറുമായി കൂടിയാലോചിച്ച് മൈക്രോ പ്ലാന്‍ പരിശോധിച്ചിരിക്കണം.

4. ആരോഗ്യ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് പരീക്ഷകള്‍ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നടത്തേണ്ടതും ആരോഗ്യ പ്രവര്‍ത്തകര്‍ പരീക്ഷാ കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണ നടപടികള്‍ അവലോകനം ചെയ്യേണ്ടതുമാണ്.

5. പരീക്ഷയ്ക്ക് മുമ്പായി തന്നെ ഇന്‍വിജിലേറ്റര്‍മാര്‍, സ്‌കൂള്‍ മാനേജുമെന്റ്, സ്റ്റാഫ് എന്നിവര്‍ക്ക് മൈക്രോ പ്ലാന്‍ സംബന്ധിച്ചും കോവിഡിന്റെ പശ്ചാത്തലത്തിലുള്ള പരീക്ഷാ നടത്തിപ്പും സംബന്ധിച്ച് ബോധവത്ക്കരണത്തിന് ആവശ്യമായ പരിശീലനം ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കേണ്ടതാണ്.

6. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം വീട്/ സ്ഥാപന ക്വാറന്റൈനില്‍ താമസിക്കേണ്ടതാണ്. അവരുടെ രക്ഷകര്‍ത്താക്കളും 14 ദിവസത്തെ ക്വാറന്റീനില്‍ പോകേണ്ടതാണ്.

7. അവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്ര ക്രമീകരണം ഉണ്ടാക്കേണ്ടതാണ്. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

8. നല്ല വായുസഞ്ചാരമുള്ള ഹാളുകളിലും ക്ലാസ് റൂമുകളിലും വേണം പരീക്ഷകള്‍ നടത്താന്‍. ജനാലകള്‍ തുറന്നിടണം. ഫാനുകളും മറ്റ് മെക്കാനിക്കല്‍ വെന്റിലേഷനും ഉപയോഗിച്ച് വായൂ സഞ്ചാരം ഉറപ്പാക്കണം. അതേസമയം എയര്‍കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികളിലോ ഹാളുകളിലോ പരീക്ഷ നടത്തരുത്.

9. ലക്ഷദ്വീപില്‍ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും, ക്വാറന്റൈന്‍ സമയത്തും പരീക്ഷ എഴുതാനായി വരുന്ന വിദ്യാര്‍ത്ഥികള്‍:

സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളുടെ ശുചിത്വവും ഉറപ്പാക്കുകയും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് എല്ലാ വിദ്യാര്‍ത്ഥികളും ധരിക്കുകയും വേണം. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണം. എല്ലാ വിദ്യാര്‍ത്ഥികളുടെയും തെര്‍മല്‍ സ്‌കാനിംഗ് നടത്തണം. നേരിയ പനി പോലുള്ള രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയില്‍ ഇരുത്തണം. (ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യണം) ആ ദിവസത്തെ പരീക്ഷ അവസാനിച്ചതിന് ശേഷം ഈ വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിക്കണം.

എല്ലാ ഇന്‍വിജിലേറ്റര്‍മാരും ട്രിപ്പിള്‍ ലെയര്‍ മാസ്‌കും കയ്യുറകളും ധരിക്കണം. കയ്യുറകള്‍ ധരിക്കുന്നതിന് മുമ്പും ശേഷവും കൈകളുടെ ശുചിത്വം ഉറപ്പാക്കണം. സിസിടിവി സംവിധാനം മുതലായവ ഉപയോഗിച്ച് പരീക്ഷാ ഹാളിനുള്ളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ ചെലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുത്. ഉത്തരക്കടലാസുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം.

പരീക്ഷയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ സീറ്റുകളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് ഉത്തരക്കടലാസുകള്‍ ഒരു വലിയ പ്ലാസ്റ്റിക് ബാഗിലേക്ക് ഇടുക. പരീക്ഷാ ഹാളിലെ എല്ലാ വിദ്യാര്‍ത്ഥികളും ഈ രീതിയില്‍ ഉത്തരക്കടലാസുകള്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ ഇന്‍വിജിലേറ്റര്‍ പ്ലാസ്റ്റിക് ബാഗ് കെട്ടി സീല്‍ ചെയ്യേണ്ടതാണ്. ഈ പ്ലാസ്റ്റിക് ബാഗുകള്‍ പരീക്ഷയ്ക്ക് മുമ്പ് തന്നെ തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. സീല്‍ ചെയ്ത ഉത്തരക്കടലാസുകളുടെ ബാഗുകള്‍ അന്നേ ദിവസം തന്നെ മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി അയയ്‌ക്കേണ്ടതാണ്. ഈ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകം സൂക്ഷിക്കുകയും ഏഴ് ദിവസത്തിന് ശേഷം മാത്രം മൂല്യനിര്‍ണയം നടത്തുകയും വേണം. ആ ദിവസത്തെ പരീക്ഷ പൂര്‍ത്തിയായ ശേഷം ക്ലാസ് റൂം, ഡെസ്‌കുകള്‍, ബെഞ്ചുകള്‍, കസേരകള്‍ എന്നിവ 1% ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.

10. സംസ്ഥാനത്തിനകത്തു നിന്നും ക്വാറന്റൈനില്‍ അല്ലാത്തതുമായ പരീക്ഷ എഴുതാനായി വരുന്ന വിദ്യാര്‍ത്ഥികള്‍:

സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളുടെ ശുചിത്വവും ഉറപ്പാക്കുകയും തുണി മാസ്‌കോ സര്‍ജിക്കല്‍ മാസ്‌കോ എല്ലാ വിദ്യാര്‍ത്ഥികളും ധരിക്കുകയും വേണം. എന്‍ട്രി പോയിന്റില്‍ തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തണം. നേരിയ പനി പോലുള്ള രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയില്‍ ഇരുത്തണം. (ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യണം) രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിക്കണം. പ്രത്യേക മുറിയില്‍ ഇരിക്കുന്ന രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും ക്വാറന്റൈനില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന സമാന രീതിയില്‍ ശേഖരിക്കണം.

രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന മുറികളില്‍ സീറ്റുകള്‍ തമ്മിലുള്ള ദൂരം 1.5 മീറ്റര്‍ ആയിരിക്കണം. രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സ്ഥലങ്ങളിലെ എല്ലാ ഇന്‍വിജിലേറ്റര്‍മാരും ട്രിപ്പിള്‍ ലെയര്‍ മാസ്‌കും കയ്യുറകളും ധരിക്കണം. കയ്യുറകള്‍ നീക്കം ചെയ്യുന്നതിന് മുമ്പും ശേഷവും കൈ ശുചിത്വം ഉറപ്പാക്കണം. സിസിടിവി സംവിധാനം മുതലായവ ഉപയോഗിച്ച് പരീക്ഷാ ഹാളിനുള്ളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ ചെലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുത്. രോഗ ലക്ഷണണമൊന്നുമില്ലാത്ത സാധാര വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ ഓരോരുത്തരായി പ്രത്യേക ഡെസ്‌കിലോ മേശയിലോ വയ്‌ക്കേണ്ടതാണ്.

എല്ലാ വിദ്യാര്‍ത്ഥികളും ഉത്തരക്കടലാസുകള്‍ വച്ച് കഴിഞ്ഞാല്‍ ഇന്‍വിജിലേറ്റര്‍ അവ എടുത്ത് ഒരു പ്രത്യേക പേപ്പര്‍ ബാഗില്‍ പായ്ക്ക് ചെയ്ത് അന്നേ ദിവസം തന്നെ മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി അയയ്‌ക്കേണ്ടതാണ്. ഈ ഉത്തരക്കടലാസുകള്‍ ഏഴു ദിവസത്തിനുശേഷം മാത്രമേ മൂല്യനിര്‍ണയം നടത്താവൂ. ആ ദിവസത്തെ പരീക്ഷ പൂര്‍ത്തിയായ ശേഷം, ക്ലാസ് റൂം, ഡെസ്‌കുകള്‍, ബെഞ്ചുകള്‍, കസേരകള്‍ എന്നിവ 1% ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

11. സ്‌കൂള്‍/ഇന്‍സ്റ്റിറ്റിയൂഷന്‍ ജീവനക്കാര്‍ തുണി അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍ ധരിക്കേണ്ടതും കൈകള്‍ ശുചിയാക്കേണ്ടതുമാണ്.

12. രക്ഷകര്‍ത്താക്കളെ സ്‌കൂള്‍ കാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കരുത്.

13. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂട്ടം കൂടി നില്‍ക്കുന്നില്ലെന്ന് സ്‌കൂള്‍/സ്ഥാപന അധികാരികള്‍ ഉറപ്പ് വരുത്തേണ്ടതാണ്. അവര്‍ക്ക് വേണ്ടത്ര കാത്തിരിപ്പ് സ്ഥലം ഒരുക്കേണ്ടതാണ്.

14. ഓരോ ദിവസത്തെയും പരീക്ഷയ്ക്ക് ശേഷം രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും അവരുടെ വീട്ടിലേക്കോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ തന്നെ മടങ്ങി പോകേണ്ടതാണ്.

15. വിദ്യാര്‍ത്ഥികളോടൊപ്പമുള്ള രക്ഷകര്‍ത്താക്കള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലവും ശുചിത്വവും പാലിക്കുകയും വേണം. ഒരാള്‍ മാത്രമേ പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥിയെ അനുഗമിക്കാവൂ. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന രക്ഷിതാക്കള്‍ തമ്മിലുള്ള ഇടപെടല്‍ നിയന്ത്രിക്കണം.

16. സംസ്ഥാനത്തിന് പുറത്തുനിന്നും ക്വാറന്റൈനില്‍ നിന്നും വരുന്ന എല്ലാ വിദ്യാര്‍ത്ഥികളേയേയും രക്ഷികര്‍ത്താക്കളേയും ക്വാറന്റൈന്‍ സ്ഥലത്തുനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിന് ഒരു സാനിറ്റൈസ്ഡ് കോറിഡോര്‍ (റെഡ് ചാനല്‍) ഉണ്ടാക്കേണ്ടതാണ്.

17. സ്‌കൂളില്‍ പോസ്റ്റുചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ സാനിറ്റൈസ്ഡ് കോറിഡോര്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കുന്നതിനും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള മേല്‍നോട്ടം വഹിക്കേണ്ടതാണ്. സാനിറ്റൈസ്ഡ് കോറിഡോര്‍ പ്രോട്ടോക്കോള്‍ പാലനം സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തയ്യാറേക്കേണ്ടത്. മാസ്‌ക്, ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്‌സ് (ഹാന്റ് സാനിറ്റൈസര്‍), ലിക്വിഡ്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം എന്നിവ സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.

18. സംസ്ഥാനത്തിനകത്തുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ട് സ്‌പോട്ടുകള്‍ക്കുള്ളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണം. അവരുടെ പരീക്ഷാകേന്ദ്രം ഹോട്ട്‌സ്‌പോട്ടിന് പുറത്താണെങ്കില്‍ അവര്‍ സാനിറ്റൈസ്ഡ് കോറിഡോര്‍ പ്രോട്ടോക്കോള്‍ പാലിക്കണം.

19. കേരളത്തിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും പരീക്ഷ എഴുതാനായി വരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി ജില്ലയില്‍ ഒരു പ്രത്യേക പരീക്ഷാകേന്ദ്രം അനുവദിക്കുന്നതാണ് അഭികാമ്യം.

20. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളോടൊപ്പം മറ്റ് സംസ്ഥാനത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒരേ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേക പ്രവേശന മാര്‍ഗത്തോട് കൂടിയുള്ള പ്രത്യേക ടോയ്‌ലറ്റുകള്‍ ഒരുക്കേണ്ടതാണ്. രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ടോയ്‌ലറ്റുകള്‍ ഉണ്ടായിരിക്കണം.

21. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ക്വാറന്റൈനില്‍ നിന്നും വരുന്ന രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയില്‍ ഹോട്ടലുകള്‍, ഷോപ്പുകള്‍, കാന്റീന്‍ എന്നിവയില്‍ നിന്ന് ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ അനുവദിക്കരുത്. ഉച്ചകഴിഞ്ഞും പരീക്ഷയുണ്ടെങ്കില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ അനുവദിക്കണം. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ വെള്ളം നല്‍കണം. കുടിവെള്ളത്തിനായി കപ്പുകള്‍ പങ്കിടുന്നത് അനുവദിക്കരുത്.

22. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അനുവര്‍ത്തിക്കേണ്ടതും അനുവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ (DO's and DON'T's) കാര്യങ്ങള്‍ വിശദമാക്കുന്ന ബോര്‍ഡുകള്‍ പരീക്ഷാകേന്ദ്രങ്ങളുടെ പരിസരത്ത് ഒന്നിലധികം പോയിന്റുകളില്‍ പ്രദര്‍ശിപ്പിക്കണം. ഇതിന് ചുറ്റും കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 4 പേര്‍ക്ക്കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 4 പേര്‍ക്ക്

പത്തനംതിട്ടിയില്‍ ഇന്ന് പുതിയ കോവിഡ് കേസുകളില്ല: ചികിത്സയില്‍ കഴിയുന്നത് എട്ടുപേര്‍

English summary
govt releases guidelines to conduct sslc, plus two exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X