കെഎസ്ആർടിസി പെൻഷൻ കുടിശിക ഉടൻ തീർക്കും; കൊടുത്തു തീർക്കുന്നത് 2018 ജൂലൈ വരെയുള്ള പെൻഷൻ
കൊച്ചി: കെഎസ്ആർടിസിയിലെ 2018 വരെയുള്ള പെൻഷൻ കുടിശിക ഉടൻ കൊടുത്തു തീർക്കുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഈക്കാര്യം അറിയിച്ചത്. 600 കോടിരൂപ ഇതിനായി വായ്പയെടുക്കും. കാര്‍ഷിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവെക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതി മെചപ്പെടുമെന്നും അപ്പോള്‍ പെന്‍ഷന് മുഖ്യ പരിഗണന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് രണ്ട് മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിഷയത്തില്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വഴിയാവും പെന്‍ഷന്‍ വിതരണം ചെയ്യുകയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനിടെ പെന്‍ഷന്‍ വിതരണത്തിനായി ഹൈക്കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക സംബന്ധിച്ച പ്രശ്നത്തിൽ അടിയന്തര ഇടപെടലിനായി മുഖ്യമന്ത്രി വിളിച്ച യോഗം ബുധനാഴ്ച രാത്രി എട്ട് മണിക്ക് നടക്കും.