കൊറോണ ഭിതിയിലും അതിഥി തൊഴിലാളികളെ കൈവിടാതെ സർക്കാർ!! ഭക്ഷണവും താമസവും ഒരുക്കും
തിരുവനന്തപുരം; കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നതോടെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. മാർച്ച് 31 വരെയൊണ് നിലവിലെ ലോക്ക് ഡൗൺ. പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ലെന്നും സംസ്ഥാന അതിർത്തികൾ അടച്ചിടുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നീട്ടണമോയെന്ന കാര്യം പിന്നീട് തിരുമാനിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

അതിനിടെ കൊവിഡ് ഭീതിയിൽ കേരളത്തിൽ ആശങ്കയിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഒരുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ ജൻമനാടുകളിലേക്ക് വണ്ടികയറുന്ന സാഹചര്യം ഉണ്ടായിരുന്നു. നിലവിൽ ട്രെയിൻ സർവ്വീസുകൾ കൂടി നിർത്തലാക്കിയതോടെ ഇവരുടെ തിരിച്ച് പോക്കും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് സർക്കാർ ഇവരെ സഹായിക്കാൻ മുൻകൈയെടുത്തിരിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ താമസസൗകര്യവും വൈദ്യപരിശോധനയും ഭക്ഷണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവര്‍ക്ക് തൊഴിലില്ല എന്നുള്ളത് കൊണ്ട് ഇവിടെ കഷ്ടപ്പെടാന്‍ പാടില്ല. അവരുടെ കരാറുകാരേയും തൊഴിലുടമകളേയും എങ്ങനെ ഇതുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാന്‍ കഴിയുമെന്നത് ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ പൊട്ടിപുറപ്പെട്ടതോടെ ഭീതി മൂലമായിരുന്നു ചിലർ നാട്ടിലേക്ക് മടങ്ങിയിത്. വിവിധ തൊഴിൽ മേഖലകൾ സ്തംഭിച്ചതും ഇവരുടെ തിരിച്ച് പോക്കിന് കാരണമായി. സാധാരണ മഴക്കാലത്തോട് അടുപ്പിച്ചാണ് ഇവർ ജൻമനാട്ടിലേക്ക് മടങ്ങാറുള്ളത്. എന്നാൽ കൊറോണ വാർത്തകൾ പരന്നപ്പോൾ തന്നെ ഇവർക്ക് തൊഴിലവസരങ്ങൾ കുറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവൃത്തികളും മറ്റ് ജോലികളും നിർത്തിവെച്ചതു ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
കൂട്ടമായി താമസിക്കുന്ന തൊഴിലാളികൾക്ക് കൊറോണ വൈറസ് പടരാൻ സാധ്യത ഉണ്ടെന്ന ഭീതിയിൽ ഇവരെ മുറികളിൽ നിന്നും ഇറക്കിവിടുന്ന സാഹചര്യം ഉണ്ടായിരുന്നു. രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം മടങ്ങിയെത്തിയാൽ മതിയെന്നാണ് ചില തൊഴിൽ ദാതാക്കൾ തൊഴിലാളികളോട് ആവശ്യപ്പെട്ടുന്നതെന്ന പരാതിയും ഉയർന്നിരുന്നു. അതേസമയം താമസവും ഭക്ഷണവും പ്രതിസന്ധിയിൽ ആയതോടെ ഇവർ തെരുവിൽ കൂട്ടമായി ഇറങ്ങി നിൽക്കുന്നത് രോഗ വ്യാപനത്തിന് വഴിവെച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് പ്രദേശത്തെ അതിഥി തൊഴിലാളികളുടെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നേരത്തേ സർക്കാർ നിർദ്ദേശം നൽകിയിരുന്നു.












Click it and Unblock the Notifications