സിന്ധുവും ക്രസന്റും കോടതിയിൽ കീഴടങ്ങി! ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് മർദ്ദനം....
അദ്ധ്യാപികമാരുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ക്യാമറ പിടിച്ചുവാങ്ങാൻ ശ്രമിച്ച ഗുണ്ടാ സംഘം, മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു.
കൊല്ലം: ട്രിനിറ്റി സ്കൂൾ വിദ്യാർത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ അദ്ധ്യാപികമാർ കോടതിയിൽ ഹാജരായി. ട്രിനിറ്റി സ്കൂളിലെ അദ്ധ്യാപികമാരായ സിന്ധുപോൾ, ക്രസന്റ് നെവിസ് എന്നിവരാണ് കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഇതിനിടെ, അദ്ധ്യാപികമാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ കോടതി പരിസരത്ത് ഗുണ്ടാ ആക്രമണമുണ്ടായി.
അദ്ധ്യാപികമാരുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ക്യാമറ പിടിച്ചുവാങ്ങാൻ ശ്രമിച്ച ഗുണ്ടാ സംഘം, മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു. പിന്നീട് പോലീസെത്തിയാണ് മാധ്യമപ്രവർത്തകരെ രക്ഷപ്പെടുത്തിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ട്രിനിറ്റി സ്കൂളിലെ അദ്ധ്യാപികമാരായ സിന്ധുപോളും ക്രസന്റും വെള്ളിയാഴ്ച രാവിലെ കോടതിയിൽ ഹാജരായത്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി, മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി അന്വേഷണ സംഘത്തോട് സഹകരിക്കണമെന്നാണ് നിർദേശിച്ചിരുന്നത്.

വെള്ളിയാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യമെടുത്ത ശേഷം ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. നവംബർ 18,19,20 തീയതികളിലാണ് ഇരുവരെയും ചോദ്യം ചെയ്യുക. കേസിൽ കുറ്റപ്പത്രം സമർപ്പിക്കുന്നതിന് മുൻപ് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ഒപ്പുവെക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
കൊല്ലം ട്രിനിറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ഗൗരി നേഹ കഴിഞ്ഞമാസമാണ് സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. അദ്ധ്യാപികമാരുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഗൗരി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിന്ധു പോളിനെയും, ക്രസന്റിന്റെയും പ്രതിചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.












Click it and Unblock the Notifications