സനുഷയ്ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം; ധൈര്യത്തിന് ലോക്നാഥ് ബെഹ്റയുടെ സല്യൂട്ട്!
തിരുവനന്തപുരം: ട്രെയിനിൽ ശല്ല്യം ചെയ്ത യുവാവവിനെതിരെ പ്രതികരിച്ച നടി സനുഷയ്ക്ക് പോലീസ് മേധാവി ലേക്നാഥ് ബെഹ്റയുടെ സല്യൂട്ട്. സനുഷയ്ക്ക് പോലീസ് ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിലായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ അഭിനന്ദനം. കഴിഞ്ഞ ദിവസം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സനുഷയെ ഒരാൾ ശല്ല്യം ചെയ്തത്.
നടി ട്രെയിൽ ബഹളം വെച്ചപ്പോഴും ആരും സഹായിക്കാൻ എത്തിയില്ല എന്നതും ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവമുണ്ടായപ്പോള്‍ ട്രെയിനുള്ളില്‍ നടിയെ സഹായിക്കാന്‍ രണ്ടു പേരൊഴികെ മറ്റാരും തയ്യാറാകാത്തത് ഞെട്ടിപ്പിച്ചുവെന്നും ഇത്തരം അവസ്ഥകള്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നുമാണ് ബെഹ്റ വ്യക്തമാക്കിയത്.
ആന്റോ ബോസ്
എസി എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു.
14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതി ആന്റോ ബോസിനെ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയ്യാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
പ്രതിയുടേത് വിചിത്ര വാദം
കന്യാകുമാരി വില്ലുകുറി സ്വദേശിയാണ് ആന്റോ ബോസ്. പോലീസ് ചോദ്യം ചെയ്യലിനിടെ പ്രതി വിചിത്ര വാദമാണ് ഉന്നയിച്ചത്. താന്‍ ബോധപൂര്‍വ്വം സനുഷയെ അക്രമിക്കാന്‍ ശ്രമിച്ചതല്ലെന്ന നിലപാടിലാണ് പ്രതി. ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നാണ് പ്രതി ആന്റോ ബോസ് പറയുന്നത്.
സുരക്ഷ ഉറപ്പാക്കും
സ്ത്രീകള്‍ക്ക് രാത്രിയാത്രകളില്‍ സുരക്ഷ വര്‍ധിപ്പിക്കുവാന്‍ വിദഗ്ധ പരിശീലനം നേടിയ വനിതാ ഗാര്‍ഡുകളെ നിയോഗിക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അടുത്തകാലത്ത് ഉണ്ടായ അക്രമണസംഭവങ്ങളില്‍ നാട്ടുകാര്‍ ചിലര്‍ മുഖംതിരിച്ചുനിന്നത് കേരളത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കും
കഴിഞ്ഞ ദിവസം ട്രെയിനില്‍ വച്ച് യുവ നടിയോട് അപമര്യാദയായി പെരുമാറിയത് അങ്ങേയറ്റം അപലപനീയമാണ്. അവരുടെ വിഷമത്തില്‍ ഞാനും പങ്കുചേരുന്നു. ഒപ്പം അവര്‍ക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുകയാണ്. പിടിക്കപ്പെട്ട പ്രതിയ്ക്ക് അര്‍ഹമായ പരമാവധി ശിക്ഷ കിട്ടാനുള്ള ശക്തമായ നടപടിയെടുക്കുന്നതാണെന്ന് മന്ത്രി കെകെ ശാലജ ടീച്ചർ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
വല്ലാതെ വേദനിപ്പിക്കുന്ന സംഭവം
സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമുണ്ടാക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം ആ പെണ്‍കുട്ടിക്കുണ്ടായത്. ഒരു പെണ്‍കുട്ടി നിസഹായവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കണ്ടുനില്‍ക്കുകയല്ലാതെ അവരെയൊന്ന് സഹായിക്കാന്‍ പോലും ആരും തുനിഞ്ഞില്ല എന്നത് വനിതാ ശിശുവികസന മന്ത്രിയെന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും എന്നെ വല്ലാതെ വേദനിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൂടപ്പിറപ്പായി കണ്ട് സഹായിക്കുക
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമമാണിവിടെയുള്ളത്. ഒറ്റപ്പെട്ടവര്‍ ആപത്തില്‍പ്പെട്ടാല്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്. അവരെ നമ്മളുടെ കൂടെപ്പിറപ്പായി കണ്ട് അവരെ സഹായിക്കുക. തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ വനിതാ ഹെല്‍പ് ലൈനിലോ (181) വിളിച്ചാല്‍ എല്ലാ നിയമ സഹായവും ലഭിക്കുന്നതാണെന്ന് മന്ത്രി കെകെ ശൈലജ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.