കാലാവസ്ഥ സമരത്തില്‍ അണിനിരന്ന് തിരുവന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; ചിത്രം പങ്കുവെച്ച് ഗ്രേറ്റ
തിരുവനന്തപുരം: ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കുമെതിരെ സ്വീഡിഷ് കൗമാരക്കാരി ഗ്രേറ്റ തന്‍ബര്‍ഗ് നേതൃത്വം നല്‍കുന്നത രാജ്യാന്തര സമരത്തില്‍ പങ്കാളികളായി തിരുവന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളും. തലസ്ഥാന ജില്ലയിലെ ഇടിഞ്ഞാര്‍ ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് വെള്ളിയാഴ്ച്ച ഗ്രേറ്റ തന്‍ബര്‍ഗിന്‍റെ സമരത്തിന് പിന്നില്‍ അണിനിരന്നത്.
'വെള്ളിയാഴ്ച്ചകള്‍ ഭാവിക്ക് വേണ്ടി, നമുക്ക് ശാസ്ത്രത്തിന് പിന്നില്‍ അണിനിരക്കാം' എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാ സമരത്തില്‍ ഭാഗമായത്. തങ്ങളുടെ പങ്കാളിത്തത്തെ ക്യാംപയിന് നേതൃത്വം നല്‍കുന്നവര്‍ ശ്രദ്ധിക്കുമോയെന്നത് പരിഗണിക്കാതെയായിരുന്നു ലോകമെമ്പാടുമുള്ള പ്രതിഷേധത്തില്‍ തങ്ങളുടെ പങ്കാളിത്തം വിദ്യാര്‍ത്ഥികള്‍ ഉറപ്പ് വരുത്തിയത്. എന്നാല്‍ ഗ്രേറ്റ തന്‍ബര്‍ഗ് തന്നെ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇടിഞ്ഞാര്‍ സ്കൂളിലെ സമര ചിത്രങ്ങള്‍ പങ്കുവെച്ചത് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരു പോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.
സമരത്തിന് പിന്തുണ
സമരത്തിന് പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച്ച നടത്തിയ പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനോടൊപ്പം ഗ്രേറ്റ തന്‍ബര്‍ഗ് ഇടിഞ്ഞാര്‍ സ്കൂളില്‍ നിന്നുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയത്. എര്‍ത്ത് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ സ്കൂളിലെ അഞ്ചാംക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരേയുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
പരിഗണനക്ക് നന്ദി
തങ്ങളുടെ പങ്കാളിത്തത്തെ അവര്‍ പരിഗണിച്ചത്തില്‍ നന്ദിയുണ്ടെന്ന് എര്‍ത്ത് ഫൗണ്ടേഷന്‍ പ്രവര്‍ത്തകനായ ഭരത് ഗോവിന്ദ് അഭിപ്രായപ്പെട്ടു. കാലാവസ്ഥാ സമരവുമായി ബന്ധപ്പെട്ട പരിപാടികള്‍ നഗരങ്ങളില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്ന ആദിവാസി സ്കൂളിലെ വിദ്യാര്‍ത്ഥികളെ സമരത്തിന്‍റെ ഭാഗമാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മികച്ച പ്രതികരണം
ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ഗ്രേറ്റന്‍ തന്‍ബര്‍ഗിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിനേഴായിരത്തില്‍ പരം ലൈക്കുകളും 1200 ലെറെ ഷെയറുകളുമാണ് പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. തന്‍ബര്‍ഗിന്‍റെ പോസ്റ്റിനോട് പ്രതികരിച്ച പലരും അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും സമരത്തിന് പിന്തുണ നല്‍കുകയും ചെയ്തു. തൃശൂരിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്‍റെ ചിത്രങ്ങളും ഗ്രേറ്റ തന്‍ബര്‍ഗ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ലോകമെമ്പാടും
ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വെള്ളിയാഴ്ചത്തെ സമരത്തില്‍ ഒത്തുചേര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മുതിര്‍ന്നവരും രംഗത്ത് എത്തി. ഇന്ത്യയില്‍ കേരളത്തിന് പുറമെ ദില്ലിയുള്‍പ്പടേയുള്ള വിവിധ നഗരങ്ങളിലും സമരം നടന്നു. കാനഡിയിലായിരുന്നു ഗ്രേറ്റ തന്‍ബര്‍ഗ് സമരത്തില്‍ അണിനിരന്നത്. 'ലോകമെമ്പാടുമുള്ള എല്ലാവർക്കും ആശംസകൾ. മാറ്റം വരുന്നു' എന്നായിരുന്നു പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഗ്രേറ്റ തന്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചത്.
2018 ആഗസ്റ്റ് 18 ന്
2018 ആഗസ്റ്റ് 18 ന് സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ ഗ്രേറ്റ തന്‍ബര്‍ഗ് ആരംഭിച്ച സമരമാണ് ഇന്ന് ലോകമെമ്പാടും ഏറ്റെടുത്തിരിക്കുന്നത്. ഒറ്റയാള്‍ സമരമായിരുന്നു തുടക്കത്തില്‍. പിന്നീട് ദിവസങ്ങള്‍ കഴിയുന്തോറം കൂടുതല്‍ കുട്ടികള്‍ സമരത്തില്‍ അണിനിരന്നു. സ്വീഡനിൽ തെരഞ്ഞെടുപ്പു നടന്ന സെപ്റ്റംബർ 9 വരെ സമരം തുടർന്നു. സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഈ സമരം ഇന്ന് ലോകമെമ്പാടും വെള്ളിയാഴ്ചകൾ ഭാവിക്കു വേണ്ടി (Friday's for future) എന്നാണ് അറിയപ്പെടുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഗ്രേറ്റ തന്‍ബര്‍ഗ്
കർണാടകയിൽ മാറ്റിവെച്ച ഉപതിരഞ്ഞെടുപ്പ് ഡിസംബർ 5ന് നടക്കും; അയോഗ്യതയിൽ അന്തിമ തീരുമാനത്തിന് ശേഷം
യുഡിഎഫിന് പാലായിലെ അടിയേറ്റു!! കോന്നിയിലും അരൂരിലും ആശങ്കയൊഴിഞ്ഞു: ഷാനിമോൾ ഉസ്മാനും കെ മോഹൻകുമാറും