കുമ്മനത്തേയും ശോഭ സുരേന്ദ്രനേയും വെട്ടിയതിന് പിന്നിൽ വി മുരളീധരൻ? പിന്നണിയിലെ കരുനീക്കങ്ങൾ
തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരുടെയെല്ലാം പേര് വെട്ടി പകരം ഇന്നലെ വന്ന എപി അബ്ദുളളക്കുട്ടിയെ ദേശീയ ഭാരവാഹിയാക്കിയിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. ദേശീയ പദവിയിലേക്ക് കണ്ണ് നട്ടിരുന്ന കുമ്മനം രാജശേഖരനേയും ശോഭാ സുരേന്ദ്രനേയും പോലുളള പ്രമുഖ നേതാക്കളെ തീര്‍ത്തും നിരാശരാക്കുന്നതാണ് കേന്ദ്ര നീക്കം.
ഗ്രൂപ്പ് പോര് തുടരുന്ന കേരള ബിജെപി ഘടകത്തിനുളള മുന്നറിയിപ്പാണ് കേന്ദ്ര നീക്കമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം കുമ്മനം രാജശേഖരന്‍ അടക്കമുളളവര്‍ ഒഴിവാക്കപ്പെട്ടതിന് പിന്നില്‍ വി മുരളീധരന്റെ നീക്കങ്ങളാണ് എന്നും സൂചനയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

ബിജെപിയിൽ അതൃപ്തി
അടുത്തിടെ മാത്രം കോണ്‍ഗ്രസില്‍ നിന്നും എത്തിയ എപി അബ്ദുളളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ടായും ടോം വടക്കനെ പാര്‍ട്ടി വക്താവ് ആയുമാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന ബിജെപിയില്‍ ഈ കേന്ദ്ര നീക്കം വലിയ അതൃപ്തികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ ചുവടുറപ്പിക്കാനുളള ശ്രമങ്ങള്‍ ബിജെപി നടത്തുമ്പോഴാണ് നേതൃത്വത്തില്‍ നിന്നുളള ഈ തിരിച്ചടി.

കണക്ക് കൂട്ടലുകള്‍ പലത്
അബ്ദുളളക്കുട്ടിയെ ദേശീയ നേതാവാക്കുമ്പോള്‍ ബിജെപിക്ക് കണക്ക് കൂട്ടലുകള്‍ പലതാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വോട്ടുകള്‍ ആണ് പ്രധാനമായും ബിജെപി അബ്ദുളളക്കുട്ടിയിലൂടെ ഉന്നമിടുന്നത്. മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മറുകണ്ടം ചാടാന്‍ നില്‍ക്കുന്നവരെ ബിജെപിയിലേക്ക് ഇത് വഴി ആകര്‍ഷിക്കാനും നേതൃത്വം ലക്ഷ്യമിടുന്നു.

വി മുരളീധരന്‍ കളിച്ചതെന്ന്
എന്നാല്‍ കേന്ദ്ര തീരുമാനത്തോടെ സംസ്ഥാന ബിജെപിയില്‍ വിഭാഗീയത കൂടുതല്‍ ശക്തിപ്പെടും എന്നുറപ്പായിരിക്കുകയാണ്. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തേയും എതിര്‍ ഗ്രൂപ്പായ പികെ കൃഷ്ണദാസ് പക്ഷത്തേയും വെട്ടാന്‍ വി മുരളീധരന്‍ കളിച്ചതാണ് കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും അടക്കമുളളവര്‍ തഴയപ്പെടാനുളള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അകലമിട്ട് കൃഷ്ണദാസ് പക്ഷം
വി മുരളീധരന്റെ മുന്‍കൈയിലാണ് കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ടായി നിയോഗിക്കുന്നത്. ഇതില്‍ ആര്‍എസ്എസിനും കൃഷ്ണദാസ് പക്ഷത്തിനും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ കാര്യമായ അകലം തന്നെ തുടര്‍ന്ന് സുരേന്ദ്രനോട് പാലിച്ചു. ശോഭാ സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ബിജെപി സമരങ്ങളില്‍ നിന്നും അടക്കം വിട്ട് നില്‍ക്കുകയാണ്.

കുമ്മനത്തെയും തഴഞ്ഞു
അതേസമയം ശോഭാ സുരേന്ദ്രനെ ദേശീയ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തും എന്നുളള അഭ്യൂഹങ്ങളും ശക്തമായിരുന്നു. സംസ്ഥാനത്ത് ആര്‍എസ്എസിന് താല്‍പര്യമുളള നേതാവ് കുമ്മനം രാജശേഖരനാണ്. ആര്‍എസ്എസ് അതൃപ്തി മറികടന്നാണ് കുമ്മനത്തെ നേരത്തെ കേന്ദ്രം മിസോറാം ഗവര്‍ണറാക്കിയത്. എന്നാല്‍ തിരിച്ചെത്തിയ കുമ്മനത്തിന് മന്ത്രിസഭയിലെ ദേശീയ നേതൃത്വത്തിലോ ഇടമില്ലെന്ന സ്ഥിതിയാണ്.

വി മുരളീധരന്റെ താല്‍പര്യക്കുറവ്
കേന്ദ്രത്തില്‍ പിടിമുറുക്കിയ വി മുരളീധരന്റെ താല്‍പര്യക്കുറവാണ് കുമ്മനത്തേയും ശോഭാ സുരേന്ദ്രനേയും അടക്കമുളളവരെ തഴയാനുളള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ദേശീയ സംഘടനാ സെക്രട്ടറിയായ ബിഎല്‍ സന്തോഷുമായി വി മുരളീധരന് അടുത്ത ബന്ധമുണ്ട്. സംസ്ഥാന ആര്‍എസ്എസിന് സന്തോഷ് അനഭിമതനുമാണ്. സന്തോഷിന്റെ സാന്നിധ്യവും വി മുരളീധരന് കേന്ദ്രത്തില്‍ തന്റെ സ്വാധീനം ഉറപ്പിക്കാന്‍ സഹായകരമാണ്.

വിഭാഗീയത ഉയര്‍ത്തുന്ന കേന്ദ്രനീക്കം
കുമ്മനത്തെ തഴയുന്നിതിലും ഈ കൂട്ടുകെട്ട് ഒരുമിച്ച് കരുക്കള്‍ നീക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇതുവരെ തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കാത്തതില്‍ ദേശീയ നേതൃത്വം അസ്വസ്ഥരാണ്. ശബരിമല വിവാദം സുവര്‍ണാവസരം ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസിനാണ് നേട്ടമായത്. സ്വര്‍ണ്ണക്കടത്ത് കേസും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സംസ്ഥാന നേതൃത്വം കാര്യമായി മുതലെടുക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ വിഭാഗീയത ഉയര്‍ത്തുന്ന കേന്ദ്രനീക്കം.












Click it and Unblock the Notifications