ദിലിപ് അനുകൂലവിഭാഗം കത്ത്പൂഴ്ത്തി; രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍, അമ്മയില്‍ ചേരിപ്പോര് രൂക്ഷം
കൊച്ചി: നടിഅക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തപ്പോള്‍ തുടങ്ങിയതാണ് താരസംഘടനയായ അമ്മയുടെ കഷ്ടകാലം. നടനെ തിരിച്ചതോടെ അക്രമിക്കപ്പെട്ട നടിയുള്‍പ്പടേയുള്ള 4 നടിമാര്‍ രാജിവച്ചത് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി.
താരസംഘടനയും ഭാരവാഹികളും പരസ്യ പ്രതിഷേധത്തിന് ഇരയായി. താരങ്ങള്‍ സമൂഹമധ്യത്തില്‍ ഒറ്റപ്പെട്ട സ്ഥിതിയായി. ഇതേതുടര്‍ന്നായിരുന്നു നഷ്ടപ്പെട്ട പ്രതിച്ഛായ തിരികെ പിടിക്കാനുള്ള ശ്രമങ്ങളുമായി അമ്മ നടി അക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍ രാജിഭീഷണിവരെ മുഴക്കിയതോടെയാണ് ഇത്തരമൊരു നീക്കം നടന്നതെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.
പുതിയ നീക്കം
നടിമാരുടെ രാജിയും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും തരാസംഘടനയെ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരുന്നത്. പിന്നീട് രൂക്ഷമായ പ്രതിഷേധങ്ങള്‍ക്ക് വിധേയമായ സംഘടനയുടെ മോശംപ്രതിച്ഛായയെ മറികടക്കാനായിരുന്നു കഴിഞ്ഞ ദിവസം നടിമാരായ രചന നാരായണ്‍ കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കി അമ്മ പുതിയ നീക്കം നടത്തിയത്.
രചനയും ഹണി റോസും
കേസില്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അമ്മ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങള്‍ എന്ന നിലയ്ക്ക് രചനയും ഹണി റോസും കക്ഷി ചേര്‍ന്നിരിക്കുന്നത്. വനിതാ ജഡ്ജി വേണമെന്നത് കൂടാതെ വിചാരണ തൃശൂരിലെ കോടതിയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് നടി ഹര്‍ജി നല്‍കിയിരുന്നത്.
ഹര്‍ജി
കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും പരിചയ സമ്പത്തുള്ള അഭിഭാഷകനെ നിയോഗിക്കണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഈ ഹര്‍ജിയിലാണ് രചനയും ഹണിയും കക്ഷി ചേര്‍ന്നിരുന്നത്. നടി ആക്രമിക്കപ്പെട്ട് രണ്ട് വര്‍ഷമാകുമ്പോള്‍ ഇതാദ്യമായാണ് താരസംഘടനയായ അമ്മ നടിക്ക് അനുകൂലുമായ നടപടിയുമായി മുന്നോട്ട് വരുന്നത്.
ജൂലായ് 10 ന് ശേഷം
ജൂലായ് 10 ന് അമ്മ പ്രസിഡന്റായ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് നടിക്കൊപ്പം നില്‍ക്കാനും കേസില്‍ ഇടപെടാനുമുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കില്‍ സംഘടന തകര്‍ന്നടിയുമെന്ന അഭിപ്രായമായിരുന്നു മോഹന്‍ലാല്‍ മുന്നോട്ട് വെച്ചതെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖ്യമന്ത്രിക്ക്
മോഹന്‍ലാലിന്റെ തീരുമാനത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ വനിതാ അംഗങ്ങളും അനുകൂലിച്ചു. കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂര്‍ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുക്കൊണ്ട് സര്‍ക്കാരിന് നിവേദനം നല്‍കാനുമായിരുന്നു തീരുമാനം. കത്ത് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കാനുമുള്ള നടപടികളുമെടുത്തു.
ദിലീപ് അനുകൂല വിഭാഗം
കത്ത് മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കാനുള്ള കരുനീക്കങ്ങളുമായി ദിലീപ് അനുകൂല വിഭാഗം മുന്നോട്ടുപോയി. കത്ത് മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കാന്‍ മുതിര്‍ന്ന ഭാരവാഹിതന്നെ മുന്നിട്ടിറങ്ങി. ഇതറിഞ്ഞതോടെ മോഹന്‍ലാല്‍ പൊട്ടിത്തെറിച്ചു. തന്റെ നേതൃത്വത്തിലെടുത്തു തീരുമാനം അട്ടിമറിക്കപ്പെട്ടതിലുള്ള അമര്‍ഷമായിരുന്നു അദ്ദേഹത്തിന്.
കത്ത് പൂഴ്ത്തി
കത്ത് പൂഴ്ത്തിയതില് പ്രതിഷേധിച്ച് മോഹന്‍ലാല്‍ രാജിവയ്ക്കാന്‍ പോകുകയാണെന്ന പ്രക്യാപിച്ചു. പിന്നിട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം തീരുമാനത്തില്‍ നിന്ന് പിന്മാറിയത്.
എന്തിനാണ് പേടിക്കുന്നത്
അയാള്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് പേടിക്കുന്നത്, എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതെന്തിനെന്നും ദിലീപീനെ ഉദ്ദേശിച്ച് മോഹന്‍ലാല്‍ ഒരുഘട്ടത്തില്‍ ചോദിക്കുകയും ചെയ്തെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് പരാതി സര്‍ക്കാറിന് മുമ്പാകെ എത്തില്ലെന്ന ഉറപ്പായതോടെയാണ് നടിയെ അനുകൂലിക്കുന്നവര്‍ കോടതിയില്‍ കക്ഷിചേരുന്നതിനുള്ള അപേക്ഷ കൊടുക്കാന്‍ തീരുമാനിച്ചത്.
അക്രമിക്കപ്പെട്ട നടി
എന്നാല്‍ ഈ നീക്കത്തിനെതിരെ അക്രമിക്കപ്പെട്ട നടി തന്നെ രംഗത്ത് വന്നത് സംഘടനയ്ക്ക് കനത്ത തിരിച്ചടിയായി. കേസില്‍ കക്ഷി ചേരാനുള്ള രചനയുടേയും ഹണി റോസിന്റെയും അപേക്ഷയെ നടി ഹൈക്കോടതിയില്‍ എതിര്‍ത്തു. അത്തരമൊരു കക്ഷി ചേരലിന്റെ ആവശ്യമില്ലെന്ന് നടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ താനിപ്പോള്‍ അംഗമല്ല. അതുകൊണ്ട് തന്നെ തനിക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ഈ കേസില്‍ ആവശ്യമില്ലെന്നും നടി വ്യക്തമാക്കി. കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ അപേക്ഷയെ അതുകൊണ്ട് തന്നെ താന്‍ അംഗീകരിക്കുന്നില്ലെന്നും നടി ഹൈക്കോടതിയില്‍ പറഞ്ഞു.
എതിര്‍ത്തു
നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നും 25 വര്‍ഷമെങ്കിലും അനുഭവ പരിചയമുള്ള അഭിഭാഷകന് വേണമെന്നും നടികളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിതും നടി എതിര്‍ത്തു. നിലവിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ തന്നോട് ചോദിച്ച ശേഷമാണ് നിയമിച്ചതെന്നും താന്‍ തൃപ്തയാണെന്നും നടി കോടതിയെ അറിയിച്ചു.