രാഹുൽ വന്ന് പോയതിന് പിന്നാലെ തമ്മിൽത്തല്ലി കെഎസ്‌യുക്കാര്‍.. ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു
തിരുവനന്തപുരം: രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്ര അവസാനിച്ചത് കേരളത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാതെയാണ്. പടയൊരുക്കത്തിന്റെ സമാപന ദിവസമാകട്ടെ ഓഖി കൊണ്ടുപോവുകയും ചെയ്തു. ഒടുവിൽ വ്യാഴാഴ്ച നടന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനവും കോണ്‍ഗ്രസ്സിന് നാണക്കേടുണ്ടാക്കിയാണ് അവസാനിച്ചത്. രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെ കെഎസ്‌യു പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സമാപന ചടങ്ങിന് ശേഷം പ്രവര്‍ത്തകര്‍ക്കിടയില്‍ ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചത്. സംഘര്‍ഷത്തില്‍ കെഎസ്യു ജില്ലാ സെക്രട്ടറി ആദേഷിന് കുത്തേറ്റു. നജീം എന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് തലയ്ക്ക് അടിയേറ്റതായും ആരോപണമുണ്ട്. ഇരുവരേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മമ്മൂട്ടിയുടെ വെട്ടുവിളിക്കൂട്ടത്തിന് പാര്‍വ്വതിയുടെ ചൂടന്‍ മറുപടി.. ആടിനെ പട്ടിയാക്കിയവർക്ക് നന്ദി!
കെഎസ്‌യു സംസ്ഥാന ഭാരവാഹിയായ നബീലാണ് ആദേഷിനെ കുത്തിയത് എന്നാണ് പരാതി. കുത്തിയ ആളെ ആദേഷ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ത്തില്‍ മറ്റ് നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിന് സമീപത്തായിരുന്നു സംഘര്‍ഷം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തി വൈരാഗ്യവും ഗ്രൂപ്പ് തര്‍ക്കവുമാണ് സംഘര്‍ഷത്തിന് കാരണമായത് എന്നാണ് അറിയുന്നത്. എന്തായാലും രാഹുല്‍ ഗാന്ധി വന്ന് പോയതിന് പിന്നാലെ തെരുവിൽ നടന്ന തമ്മില്‍ത്തല്ല് കോണ്‍ഗ്രസ്സിനെ നാണക്കേടിലാക്കിയിട്ടുണ്ട്.