ജനതാ ദള്‍ എസ് പിളര്‍പ്പിലേക്കോ; പാര്‍ട്ടിയില്‍ വിഭാഗീയത, അധ്യക്ഷനെതിരെ ജില്ലാ കമ്മിറ്റി കേസ് നല്കി
തിരുവനന്തപുരം: ജനതാ ദള്‍ എസ് കേരള ഘടകത്തില്‍ ആഭ്യന്തര കലഹം രൂക്ഷമാവുന്നു. ഇതോടെ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ മാത്രം ഇനി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നാല്‍ മതിയെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചു. ഇതിനു പുറമെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും വടകര എംഎല്‍എ കൂടിയായ സികെ നാണു സമീപകാലത്ത് നടത്തിയ ചില നിയമനങ്ങള്‍ ദേശീയ നേതൃത്വം താല്‍ക്കാലികമായി റദ്ദാക്കുകകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ഘടകത്തില്‍ ശക്തമായ ഇടപെടലാണ് ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
ഗ്രൂപ്പ് പ്രവര്‍ത്തനം.
സംസ്ഥാന വനംവികസന കോര്പറേഷന് അധ്യക്ഷനായ പാര്‍ട്ടി ദേശിയ ജനറല്‍ സെക്രട്ടറി ജോര്‍ജ് എം തോമസിനോട് ഏതെങ്കിലും ഒരു പദവി ഉടന്‍ ഒഴിയണമെന്ന നിര്‍ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമായതാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന് ഇടയാക്കിയത്. മന്ത്രി കെ.കൃഷ്ണൻകുട്ടി, സികെ നാണു, മുൻമന്ത്രി മാത്യു ടി തോമസ്, ദേശീയജനറൽസെക്രട്ടറി എ നീലലോഹിതദാസ് എന്നിവരെ കേന്ദ്രികരിച്ചാണ് ഗ്രൂപ്പ് പ്രവര്‍ത്തനം.
അഭിപ്രായ ഐക്യമില്ല
പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഈ നാലുപേരെയും ചേര്‍ത്തൊരു കോര്‍ കമ്മിറ്റിക്ക് കേന്ദ്ര നേതൃത്വം രൂപം നല്‍കുകയായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപീകിരിച്ച ഈ കമ്മിറ്റിയിലും ഗ്രൂപ്പ് താല്പര്യങ്ങള്ക്കാണ് നേതാക്കള്‍ക്ക് മുന്‍തൂക്കം നല്‍കിയത്. ഇതോടെ കോർ കമ്മിറ്റിക്ക് ഒരു ഘട്ടത്തിലും അഭിപ്രായ ഐക്യത്തിനു കഴിഞ്ഞില്ല.
ദേവഗൗഡ അധ്യക്ഷത വഹിക്കും
അടുത്ത കോര്‍ കമ്മിറ്റി യോഗത്തില്‍ ദേവഗൗഡ ഓണ്‍ലൈനായി അധ്യക്ഷ വഹിക്കും. മാത്യു ടി തോമസിന്റെ വിശ്വസ്തനായ ജോര്‍ജ്ജ് തോമസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കൃഷ്ണൻകുട്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ ദേശീയ നേതൃത്വം തയ്യാറായില്ല. രണ്ടിലൊരു പദവി ഒഴിയാനായിരുന്നു നിര്‍ദേശം. ഏത് വേണമെന്ന് ജോര്‍ജ് തോമസിന് തീരുമാനിക്കാം.
പരാതി നല്‍കിയത്
സംസ്ഥാന ജനറൽ സെക്രട്ടറിയായി ചന്ദ്രകുമാറിനെയും കോട്ടയം ജില്ലാ പ്രസിഡന്റായി മാത്യു ജേക്കബിനേയും അടുത്തിടെ സികെ നാണു നിയമിച്ചിരുന്നു. ഈ നടപടി അടിയന്തരമായി റദ്ദാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. പകരം പഴയ പ്രസിഡന്റ് ജോർജ് കുര്യനെ കോട്ടയം ജില്ലാ പ്രസിഡന്റാക്കണം. പുതിയ നിയമനങ്ങള്‍ക്കെതിരെ കൃഷ്ണന് കുട്ടിയും നീലനും ചേര്‍ന്നായിരുന്നു പരാതി നല്‍കിയത്.
പ്രസിഡന്റ് പദവി
ചില കാര്യങ്ങളില്‍ കൃഷ്ണന് കുട്ടിയും നീലനും തമ്മില്‍ യോജിപ്പുണ്ട്. അതേസമയം ചില കാര്യങ്ങളില്‍ വിയോജിപ്പുമുണ്ട്. ലോക്താന്ത്രിക് ജനതാദളുമായി ലയിച്ചാൽ അവർക്കു പ്രസിഡന്റ് പദവി വിട്ടുകൊടുക്കാ സന്നദ്ധമാണെന്ന കാര്യം കൃഷ്ണൻകുട്ടിയും നീലനും കേന്ദ്രത്തെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ ഈ നീക്കത്തോട് സികെ നാണു യാതൊരുവിധത്തിലും യോജിക്കുന്നില്ല.
മാത്യു ടി തോമസിനും
ലയനം നടന്നാല്‍ അധ്യക്ഷ പദവി വിട്ടു കൊടുക്കരുതെന്ന നിലപാടാണ് മുന്‍ മന്ത്രി മാത്യു ടി തോമസിനും ഉള്ളത്. ഇക്കാര്യത്തില്‍ മാത്യു ടി തോമസിന്റെ പിന്തുണയാര്‍ജ്ജിക്കാനാണ് മാത്യൂ ടി തോമസിന് കൂടി താല്പര്യമുള്ള നിലപാടുകള്‍ സികെ നാണു സ്വീകരിക്കുന്നത്. കാര്യങ്ങള്‍ ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടി രണ്ട് വിഭാഗമായി പിളര്ന്നേക്കുമോയെന്നാണ് അണികളുടെ ആശങ്ക. പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന കാര്യം സി കെ നാണു തന്നെ ഇന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്.
അതൃപ്തി
താന്‍ നിയമിച്ച കോട്ടയം ജില്ല പ്രിസിഡന്റിനെ ദേശീയ നേതൃത്വം മാറ്റിയത് തന്നോട് ആലോചിക്കാതെയാണെന്നാണ് സികെ നാണു വ്യക്തമാക്കിയത്. ഒരു ജില്ലാ കമ്മിറ്റി തനിക്കെതിരെ കേസ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ നിര്‍ത്തികൊണ്ട് ദേശീയ നേതൃത്വം തീരുമാനങ്ങള്‍ എടുക്കുന്നതിലെ അതൃപ്തി അറിയിച്ചുകൊണ്ട് സികെ നാണു ദേവഗൗഡയെ ഉടൻ ബന്ധപ്പെട്ടേക്കും.
3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍