ഇനി മുതൽ അതിർത്തികളിൽ ചെക്ക്പോസ്റ്റുുകളില്ല! കേരളത്തിൽ 2.64 ലക്ഷം വ്യാപാരികൾ ജിഎസ്ടിയിലേക്ക്....
ചെക്ക് പോസ്റ്റുകൾ ഇനി മുതൽ വിവരശേഖരണ കേന്ദ്രങ്ങളായിരിക്കും. പുറത്തു നിന്നും കൊണ്ടുവരുന്ന സാധനങ്ങളുടെ ഡിക്ലറേഷൻ ഈ വിവരശേഖരണ കേന്ദ്രങ്ങളിൽ സ്വീകരിക്കും.
തിരുവനന്തപുരം: ജൂൺ 30 വെള്ളിയാഴ്ച അർദ്ധരാത്രിയോടെ രാജ്യത്ത് ഒരൊറ്റ നികുതി സമ്പ്രദായം നിലവിൽ വരുമ്പോൾ സംസ്ഥാനത്ത് ജിഎസ്ടി ശൃംഖലയിലേക്ക് 2.64 ലക്ഷം വ്യാപാരികൾ. നിലവിൽ വാറ്റ് രജിസ്ട്രേഷനുള്ള എല്ലാ വ്യാപാരികൾക്കും ജിഎസ്ടിയിൽ വ്യാപാരം തുടരാം.
സാങ്കേതിക പ്രശ്നങ്ങൾ കാരണം ജിഎസ്ടി ശൃംഖലയിലേക്ക് പ്രവേശിക്കാൻ തടസം നേരിട്ടവർക്ക് താത്ക്കാലിക തിരിച്ചറിയിൽ നമ്പർ ഉപയോഗിച്ച് കച്ചവടം നടത്താം. ജൂലായ് 1 ശനിയാഴ്ച മുതൽ കേരളത്തിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധനയുണ്ടാകില്ല.
ചെക്ക് പോസ്റ്റുകൾ ഇനി മുതൽ വിവരശേഖരണ കേന്ദ്രങ്ങളായിരിക്കും. പുറത്തു നിന്നും കൊണ്ടുവരുന്ന സാധനങ്ങളുടെ ഡിക്ലറേഷൻ ഈ വിവരശേഖരണ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ചെക്ക് പോസ്റ്റുകൾക്ക് ഡിക്ലറേഷൻ സ്വീകരിക്കാനുള്ള അധികാരം നൽകിയുള്ള വിജ്ഞാപനം തയ്യാറായിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തുനിന്നും സാധനങ്ങൾ കൊണ്ടുവരുന്നവർ അതിന്റെ വിവരങ്ങള്‍ നിലവിലുള്ള വാറ്റ് വെബ്‌സൈറ്റില്‍ നല്‍കണം. ഡിക്ലറേഷന്‍ ചെക്ക്‌പോസ്റ്റിലും കാണിക്കണം. ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരെ പുനർവിന്യസിച്ച് വാണിജ്യ നികുതി വകുപ്പിൽ സമഗ്രമായ മാറ്റമാണ് നടപ്പിലാക്കുന്നത്.
ഇലക്ട്രോണിക്ക് വേ ബിൽ സംവിധാനം നടപ്പിലാകുന്നത് വരെ നിലവിലുള്ള സംവിധാനം തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. അതിനിടെ അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങളെ നിരീക്ഷിക്കാൻ അതിർത്തികളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.