തോമസ് ഐസക്കിനെ തള്ളി ഹോട്ടലുടമകൾ; മന്ത്രി പറഞ്ഞാലും വില കുറക്കില്ല!!
തിരുവനന്തപുരം: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ തള്ളി ഹോട്ടലുടമകൾ. മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടനയായ ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറയുകയാണ് വേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം തോമസ് ഐസക് പറഞ്ഞത്.
ഒരു ശരാശരി എസി റെസ്റ്റോറന്റില്‍ 75 രൂപ തന്നെയാണ് വെജിറ്റേറിയന്‍ ഊണിനുമേല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള നികുതി 7.95 രൂപയാണ്. അതായത് യഥാര്‍ത്ഥ വില 67.05 രൂപ. ഈ വിലയുടെ അഞ്ചു ശതമാനമാണ് ജിഎസ്ടി. അതായത് പുതിയ വില 70.40 രൂപയാണ്. ജിഎസ്ടി വരുമ്പോള്‍ ഊണിന്റെ വില കുറയുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഹോട്ടലുടമകൾ രംഗത്ത് വന്നിരിക്കുന്നത്.
ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും അംസസ്‌കൃത വസ്തുക്കളുടെ വിലക്കനുസരിച്ച് ഭക്ഷണത്തിന്റെ വില കുറക്കാനാകില്ലെന്നും ഹോട്ടലുടമകളുടെ സംഘടന പറഞ്ഞു. എസി റെസ്റ്റോറന്റില്‍ 350 രൂപ വിലയുള്ള ഫുള്‍ ചിക്കന് നിലവില്‍ 56 രൂപയാണ് നികുതി. ഇതു കഴിച്ചുള്ള 294 രൂപയ്ക്കു മേലാണ് 5 ശതമാനം ജിഎസ്ടി ചുമത്തേണ്ടത്. അപ്പോള്‍ വില 308.70 രൂപയായി കുറയും. ജിഎസ് ടിയുടെ ഭാഗമായി ഉപഭോക്താവിന് 42 രൂപയുടെ ലാഭമുണ്ടാകണം. എന്നാല്‍ പലേടത്തും ഇപ്പോള്‍ ചെയ്യുന്നത് 350 രൂപയ്ക്കു മേല്‍ 5 ശതമാനം നികുതി ചേര്‍ത്ത് 367 രൂപ ഈടാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഹോട്ടലുടമകൾ ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയശേഷവും നികുതി കുറയുന്ന ഉത്പന്നങ്ങള്‍ക്ക് വില കുറയ്ക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉത്പന്നങ്ങള്‍ക്കും വില കുറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നിലവിൽ വന്നതോടെ കോഴിയിറച്ചി,സോപ്പ്, ടൂത്ത് പേസ്റ്റ്, ശര്‍ക്കര, ആട്ട,മൈദ, പഞ്ചസാര, ചന്ദനത്തിരി എന്നിങ്ങനെയുളള ഉത്പന്നങ്ങള്‍ക്ക് വില കുറയും.