ഗുജറാത്ത് കലാപത്തിന്‍റെ ഇരകളോട് മുസ്ലീം ലീഗ് ചെയ്തത്... നിരാലംബരായി അവര്‍ കേരളത്തില്‍
കോഴിക്കോട്: ഗുജറാത്ത് കലാപത്തെതുടര്‍ന്ന് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കിയ വീടുകളില്‍ തങ്ങള്‍ നരകജീവിതം നയിക്കുകയാണെന്ന് താമസക്കാര്‍. വീടുകള്‍ക്കു രേഖ നല്‍കാത്തതിനാല്‍ പുതുക്കിപ്പണിയാന്‍ പോലും സാധിക്കുന്നില്ലെന്നും കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഇടപെട്ട് ലീഗില്‍ സമ്മര്‍ദം ചെലുത്തി രേഖകള്‍ ലഭ്യമാക്കിത്തരണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഹമ്മദാബാദിലെ ദാനിലിംഡക്കടുത്തുള്ള സിറ്റിസണ്‍ നഗറിലെ താമസക്കാരായ കലാപത്തിന്റെ ഇരകളാണ് മുസ്ലിം ലീഗിനെതിരെ രംഗത്തെത്തിയത്. രേഖ നല്‍കുന്നതുവരെ കേരളത്തില്‍ തുടരുമെന്നും അവര്‍ കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു വര്‍ഷത്തോളം ഷാ ആലം അഭയാര്‍ഥി ക്യാംപിലായിരുന്നു ഇവര്‍. 40 വീടുകളാണ് മുസ്ലം ലീഗ് നിര്‍മിച്ചു നല്‍കിയത്. പ്രദേശത്ത് കഴിഞ്ഞ 50 വര്‍ഷമായി പ്രതിദിനം 3200 മെട്രിക് ടണ്‍ മാലിന്യം തള്ളുന്നുണ്ട്. 2004 ജൂലൈയിലായിരുന്നു ഇവരെ ഇവിടെ പുനരധിവസിപ്പിച്ചത്. മാലിന്യം കാരണം വായുവും വെള്ളവും മലിനമായി. ഇതുകാരണം പലരും രോഗികളായി. ചിലര്‍ രോഗംപിടിച്ചു മരിച്ചു. മരിച്ചവരില്‍ പലരും കലാപക്കേസിലെ സാക്ഷികള്‍. 16 പ്രധാന സാക്ഷികള്‍ ഇപ്പോഴും ഇവിടെ ജീവിച്ചിരിക്കുന്നു. ഇവരുടെ ജീവനും ഭീഷണിയില്‍. രേഖകള്‍ ലഭിക്കാത്തതു കാരണം സ്ഥലം വിറ്റു പോകാന്‍ കഴിയുന്നില്ല.
ആകെ 200 ചതുരശ്ര അടിയാണ് വീടിന്റെ വലുപ്പം. ഇതില്‍ 12 അംഗങ്ങള്‍ വരെ താമസിക്കുന്നു. അഹമ്മദാബാദിലെ അന്നത്തെ മുന്‍സിപ്പല്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ നവാബ് ഷെരീഫ് ഖാനെയാണ് മുസ്ലിം ലീഗ് വീട് നിര്‍മിക്കാന്‍ ഏല്‍പ്പിച്ചത്. വൈദ്യുതി ബില്‍ അടയ്ക്കുന്നത് വീട്ടുകാര്‍ തന്നെ. എന്നാല്‍, ബില്‍ വരുന്നത് റിലീഫ് കമ്മിറ്റിയുടെ പേരില്‍. രേഖകള്‍ ഇപ്പോഴും നവാബ് ബില്‍ഡേഴ്‌സിന്റെ കൈയില്‍. ഇതുകാരണം വീടുകള്‍ പുതുക്കിപ്പണിയാനോ കൂട്ടിച്ചേര്‍ക്കാനോ സാധിക്കുന്നില്ല.
നിരവധി തവണ മുസ്ലിം ലീഗ് അഖിലേന്ത്യാ നേതാവ് ഇ. അഹമ്മദ് എംപിയെ കണ്ടു. നവാബ് ബില്‍ഡേഴ്‌സുായും ബന്ധപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ സംഭവം കേരളത്തില്‍ ചര്‍ച്ചയായപ്പോള്‍ ലീഗ് തോക്കള്‍ പുനരധിവാസ ശ്രമം നടത്തുമെന്ന് ഉറപ്പു നല്‍കി. എന്നാല്‍, ഒന്നും സംഭവിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇന്‍സാഫ് രഖിയാല്‍ അഹമ്മദാബാദ് എന്ന സംഘടനയുടെ പേരില്‍ ചില മലയാളികളുടെ സഹായത്തോടെയാണ് ഇവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.