കമ്പിവടിയും വടിവാളുമായെത്തി!! തലങ്ങും വിലങ്ങും ആക്രമണം!!കൊച്ചിയെ വിറപ്പിച്ച് വീണ്ടും ഗുണ്ടാ സംഘം!!
കണ്ണൂർ സ്വദേശിയാണ് ആക്രമണത്തിന് ക്വട്ടേഷൻ നൽകിയത്. സൗത്ത് റെയിൽവെസ്റ്റേഷനിലെ വെജിറ്റേറിയൻ ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം.
കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച് വീണ്ടും ഗുണ്ടാ ആക്രമണം. സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം കാരിയർ സ്റ്റേഷൻ റോഡിൽ ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായത്. രാത്രി പത്തരയോടെയാണ് സംഭവം. മാളിയേക്കൽ ജോജോ ജോസിയാണ് ആക്രമണത്തിന് ഇരയായത്.
റെയിൽവെ സ്റ്റേഷനിലെ ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് ആറംഗ ഗുണ്ടാ സംഘം ജോജോയെ ആക്രമിച്ചത്. രാത്രി വടിവാളും കമ്പിവടികളുമായെത്തിയ സംഘം ജോജോയെ ആക്രമിക്കുകയായിരുന്നു. ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളിലുൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതായി പിണറായി സർക്കാർ വീമ്പു പറയുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച് ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടിയത്.

ആക്രമണത്തിൽ തലയ്ക്കും കൈക്കും പരുക്കേറ്റ ജോജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ സ്വദേശിയാണ് ആക്രമണത്തിന് ക്വട്ടേഷൻ നൽകിയത്. സൗത്ത് റെയിൽവെസ്റ്റേഷനിലെ വെജിറ്റേറിയൻ ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം.
ഹോട്ടലിന്റെ ഒരു വർഷത്തെ നടത്തിപ്പു കരാർ നേടിയിരുന്നത് കണ്ണൂർ സ്വദേശിയാണ്. ദിവസം 37000 രൂപ റെയിൽവേയ്ക്ക് നൽകാമെന്നായിരുന്നു കരാർ. കഴിഞ്ഞ മെയ് മുതൽ ഈ മെയ് വരെയാണ് റെയിൽവെ കരാർ നൽകിയിരുന്നത്. എന്നാൽ ഇത് 50,000 രൂപ ദിവസ വാടകയിൽ ജോജോയ്ക്ക് ഇയാൾ മറിച്ചു നൽകി. ഓഗസ്റ്റ് 15നാണ് ജോജോയ്ക്ക് ഇയാൾ കരാർ നൽകിയത്. 1.37 കോടി രൂപ മുൻ കൂറായി കൈമാറുകയും ചെയ്തിരുന്നതായി ജോജോ പറയുന്നു. കരാറനുസരിച്ച് ഈ ഓഗസ്റ്റ് വരെ ജോജോയ്ക്ക് തുടരാം.
എന്നാൽ മെയ് നാലിന് മുമ്പ് ഹോട്ടൽ ഒഴിയണമെന്ന് കണ്ണൂരുകാരൻ ജോജോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജോജോ ഇതിന് തയ്യാറായിരുന്നില്ല.
കഴിഞ്ഞ നവംബർ,ഡിസംബർ മാസങ്ങളിൽ റെയിൽവെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ ഹോട്ടലിന് വൻ നഷ്ടം സംഭവിച്ചിരുന്നു.
23 ലക്ഷം രൂപയാണ് നഷ്ടമായത്. ഇതിന്റെ മൂന്നിലൊന്നു നൽകിയാൽ ഒഴിയാമെന്ന് ജോജോ വ്യക്തമാക്കിയിരുന്നു. ഇത് കണ്ണൂർ സ്വദേശി ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇതിനെ ചൊല്ലി കണ്ണൂരുകാരന്റെ മകനും ജോജോയും തമ്മിൽ വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ആക്രമണത്തിന് ക്വട്ടേഷൻ നൽകിയതെന്നാണ് ആരോപണം.
ക്വട്ടേഷനാണെന്ന് വ്യക്തമാക്കിയ ശേഷമാണ് ആറംഗ ഗുണ്ടാ സംഘം ആക്രമിച്ചത്. വീടിനടുത്ത് നിന്ന് ഏതാനും മീറ്റർ അകലെ വച്ചായിരുുന്നു ജോജോ ആക്രമിക്കപ്പെട്ടത്. സുഹൃത്ത് ടിബിനൊപ്പം കാറിൽ വരുമ്പോഴായിരുന്നു ആക്രമണം. കലൂരും പരിസരത്തും ഗുണ്ടാ പ്രവർത്തനം നടത്തുന്ന സംഘമാണ് ആക്രമണം നടത്തിയത്.
ജോജോയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സെൻട്രൽ എസ്ഐ ജോസഫ് സാജൻ പറഞ്ഞു. അതിനിടെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി എതിർ കക്ഷിക്കാർ ജോജോയ്ക്കെതിരെയും പരാതി നൽകിയിരിക്കുകയാണ്.












Click it and Unblock the Notifications