കാശ്മീരിലെ ഗുപ്കർ സഖ്യം: കോൺഗ്രസും ഇടതുപാർട്ടികളും നിലപാട് വ്യക്തമാക്കണം: വി മുരളീധരൻ
തിരുവനന്തപുരം: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായുള്ള കൂട്ടായ്മയായ ഗുപ്കർ സഖ്യത്തിന് കുടപിടിക്കുന്ന കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശ-പാർലമെന്ററി കാര്യ വകുപ്പ്മന്ത്രി വി മുരളീധരൻ. കാശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെ പാർലമെന്റിൽ ദുർബലമായ പ്രതിഷേധം മാത്രം ഉയർത്തിയ കോൺഗ്രസ് വിഘടനവാദികളും ഫാറൂഖ് അബ്ദുള്ളയും നേതൃത്വം നൽകുന്ന ഗുപ്കർ സഖ്യത്തിൽ ചേരുകയാണ്. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ രാജ്യവിരുദ്ധ സമീപനം എടുക്കുന്ന സി.പി.എം സഖ്യത്തിൽ ചേർന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇരു പാർട്ടികളും കാശ്മീരിലെടുക്കുന്ന സമീപനം നാടിന്റെ അഖണ്ഡതയ്ക്കെതിരാണ്. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസ് സഖ്യവുമായി ഇതിനെ കൂട്ടിവായിക്കാവുന്നതാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രാജ്യദ്രോഹശക്തികളുമായി കൂട്ടുകൂടുന്നതിനെ കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കണം. ജമ്മുകാശ്മീരിൽ തദ്ദേശ തിരഞ്ഞെടുപ്പുകൾ നടന്നത് കേന്ദ്രസർക്കാർ 370ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷമാണെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്ന് നൽകിയ ശബ്ദരേഖ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള തിരക്കഥയാണെന്നും വി മുരളീധരൻ പറഞ്ഞു. സ്വപ്ന താമസിക്കുന്ന ജയിൽ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാൾ ജയിലിനകത്തായി. അടുത്തയാളെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ വിളിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരം പുറത്തുവന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യംവെക്കുന്നെന്ന് മുൻകൂർ ജാമ്യമെടുക്കാനാണ് ശബ്ദരേഖ.
സ്വപ്ന ഒളിവിലുള്ള സമയത്തും ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്തുകൊണ്ടാണ് അന്ന് പൊലീസ് അന്വേഷിക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. സ്വപ്നയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഒരുമിച്ചാണ്. ശബ്ദരേഖ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ വന്ന സി.പി.എമ്മിന്റെ പ്രസ്താവന ഇതിന് ബലമേകുന്നു. സ്വർണ്ണക്കടത്തിന്റെ ഉത്ഭവവും സ്വർണ്ണം ആരിലേക്കാണ് പോയതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തുമെന്ന് വി.മുരളീധരൻ പറഞ്ഞു.
രാജ്യാന്തരതലത്തിൽ സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കുന്ന വായ്പ്പയെടുക്കൽ കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതാണെന്നാണ് സി.എ.ജി ചൂണ്ടിക്കാണിച്ചത്. ചെയ്തത് തെറ്റാണെന്ന് തോമസ് ഐസക്കിന് അറിയാവുന്നത് കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തിൽ ഈ വെപ്രാളം കാണിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
ദുബായില്‍ ഞെട്ടിച്ച് ഇന്ത്യക്കാര്‍, റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശികളെ പിന്നിലാക്കി മുന്നേറ്റം