സംസ്ഥാനത്ത് എച്ച് 1എൻ 1 പടരാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ്; ജാഗ്രതാ നിർദ്ദേശം
Recommended Video

പാലക്കാട്: സംസ്ഥാനത്ത് എച്ച് വൺ എൻ വൺ പനി പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിൻറെ മുന്നറിയിപ്പ്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ കണ്ടുവരാറുള്ള വൈറസ് സാന്നിധ്യം ഇക്കുറി സെപ്റ്റംബർ, ഒക്ടോബർ മാസം മുതൽ തന്നെ റിപ്പോർട്ട് ചെയ്തതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിരിക്കുന്നത്.
ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 14 പേർ എച്ച് വൺ എൻ വൺ പനി ബാധിച്ച് മരിച്ചിട്ടുണ്ട്. പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ആദ്യം എച്ച് വൺ എൻ വൺ പനി പടർന്ന് പിടിച്ചത്. സെപ്റ്റംബർ മാസത്തിൽ 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്വകാര്യ ആശുപത്രികളിൽ എച്ച് 1എൻ1 മരുന്ന് സ്റ്റോക്കില്ലാത്തതും രോഗം വ്യാപിക്കുന്നതിന് ആക്കം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ മരുന്ന് ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇപ്പോഴും പലയിടത്തും സ്റ്റോക്കില്ല. വായുവിലൂടെയാണ് രോഗം പടരുന്നത്. പനി ബാധിച്ചയുടൻ ചികിത്സ തേടണം. രോഗിക്ക് മരുന്ന് ലഭ്യമാക്കാൻ വൈകിയാൽ രോഗം അടുത്ത ഘട്ടത്തിലേക്ക് കടന്ന് ജീവന് തന്നെ ഭീഷണിയുയർത്തിയേക്കാം.
ഓഗസ്റ്റ് ഒന്ന് മുതൽ തന്നെ എല്ലാ ജില്ലകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ചുമ, തൊണ്ടവേദന, ശരീര വേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് വൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങൾ. ഗർഭിണികളും, ശ്വാസകോശ, ഹൃദയസംബന്ധിയായ രോഗമുള്ളവരും കൂടുതൽ ശ്രദ്ധിക്കണം.












Click it and Unblock the Notifications