കോഴിക്കോട് എച്ച്1എൻ1 സ്ഥിരീകരിച്ചു: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഏഴ് പേർക്ക് എച്ച്1എൻ1 പനി സ്ഥിരീകരിച്ച സംഭവം ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കാരശ്ശേരി ആനയാംകുന്ന് സ്കൂളിലെ ഏഴ് വിദ്യാർത്ഥികളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എച്ച്1എൻ1 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം കാരശ്ശേരി സന്ദർശിക്കും. എന്നാൽ ഗുരുതരമായ പ്രശ്നനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രോഗബാധിതരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം രോഗം പടരാതിരിക്കാൻ ജാഗ്രത പുലർത്താനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
നാല് ദിവസത്തിനിടെ സ്കൂളിലെ പത്തോളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പനി ബാധിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയത്. മണിപ്പാലിൽ നടത്തിയ പരിശോധനയിൽ എച്ച്1എൻ1 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ചുമ, തൊണ്ടവേദന, കടുത്ത പനി എന്നീ രോഗങ്ങളെ തുടർന്നാണ് വിദ്യാർത്ഥികൾ ചികിത്സ തേടിയത്. രോഗം കുടുതൽ പേരിലേക്ക് പടർന്നതോടെയാണ് ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയത്. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുറമേ 13 അധ്യാപകർക്കും പനി പടർന്നുപിടിച്ചിരുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കാണ് പനി ബാധിച്ചിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. പനി പടരുന്ന സാഹചര്യത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കാരശ്ശേരി സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.