ഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാം.. ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആകാൻ സമ്മതിക്കില്ല
Recommended Video
ദില്ലി: ഹാദിയയ്ക്ക് പിന്നാലെ അച്ഛന്‍ അശോകനും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ളതായിരുന്നു ഹാദിയ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.
ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി തന്നു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഹാദിയ ഉന്നയിച്ചത്. ഹാദിയയെ മതം മാറ്റിയവര്‍ക്കെതിരെ ആഞ്ഞടിച്ച് കൊണ്ടാണ് അശോകന്റെ സത്യവാങ് മൂലം. ഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാമെന്നും സത്യവാങ്മൂലത്തില്‍ അശോകന്‍ വ്യക്തമാക്കുന്നു. എന്നാല്‍ മകളെ മനുഷ്യ ബോംബാക്കാനുള്ള ശ്രമങ്ങളെ നോക്കിയിരിക്കില്ലെന്നും അശോകന്‍ വ്യക്തമാക്കുന്നു.
മകൾക്ക് മുസ്ലീമായി തുടരാം
തന്റെ ഭാര്യ ഹിന്ദുമത വിശ്വാസിയാണ് എങ്കിലും താന്‍ നിരീശ്വരവാദിയാണ്. ഹിന്ദുമതത്തിലോ ഇസ്ലാം മതത്തിലോ വിശ്വസിക്കുന്നില്ല. മകള്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് അശോകന്‍ വ്യക്തമാക്കുന്നു. മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതിനെയാണ് താന്‍ എതിര്‍ക്കുന്നത്.
മിണ്ടാതിരിക്കാൻ സാധിക്കില്ല
അഖിലയെ ശാരീരികമായും മാനസികമായും തട്ടിക്കൊണ്ടുപോയി തീവ്രവാദികളുടെ ലൈംഗിക അടിയാക്കാനും മനുഷ്യ ബോംബാക്കാനുമുള്ള ശ്രമമങ്ങളെ മിണ്ടാതെ നോക്കി നില്‍ക്കാനാവില്ലെന്ന് അശോകന്‍ പറയുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഹാദിയ വിവാഹം ചെയ്യാന്‍ ഒരാളെ കണ്ടെത്തിയത് എങ്കില്‍ എതിര്‍ക്കില്ലായിരുന്നു.
ഗൂഢനീക്കത്തിന്റെ ഭാഗം
എന്നാല്‍ വരനെ തെരഞ്ഞെടുത്തത് തീവ്ര ചിന്താഗതിക്കാരായ ചിലരാണ്. അവരുടെ ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നു അത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടറായ മാന്‍സി ബുറാഖിയും ഷെഫിന്‍ ജഹാനും നടത്തിയ ഫേസ്ബുക്ക് ചാറ്റ് പോലും ഹാദിയയ്ക്ക് മനസ്സിലായിട്ടില്ല. എന്നാലവ മകള്‍ നിഷേധിച്ചിട്ടുമില്ലെന്ന് അശോകന്‍ പറയുന്നു.
വിഷം നൽകിയെന്ന ആരോപണം
തന്റെ ഭാര്യ മകളെ അത്രയേറെ സ്‌നേഹിച്ചിരുന്നു. അവള്‍ക്ക് ദോഷം വരുന്നതൊന്നും സഹിക്കാന്‍ പോലുമാകില്ല. അത്തരമൊരു അമ്മയാണ് വിഷം നല്‍കാന്‍ ശ്രമിച്ചു എന്ന ആരോപണം ഹാദിയ ഉന്നയിച്ചത്. ഹാദിയ എത്രത്തോളം മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയയായിട്ടുണ്ട് എന്നതിന് തെളിവാണ് ഈ ആരോപണമെന്നും അശോകന്‍ വ്യക്തമാക്കുന്നു.
ദുരിത പൂർണമായ നാളുകൾ
കോടതി ഉത്തരവ് പ്രകാരം മകള്‍ തങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന നാളുകള്‍ ദുരിത പൂര്‍ണമായിരുന്നു. എന്നാല്‍ അതേക്കുറിച്ച് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അത്രയേറെ അപമാനവും പീഡനവും അനുഭവിക്കേണ്ടി വന്നു. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഐഎസ് പിടിയിലായ നിമിഷയുടേയും അപര്‍ണയുടേയും സോണിയയുടേയും ഗതി മകള്‍ക്കും വരുമായിരുന്നു.
മതം ഉപേക്ഷിക്കാൻ പറഞ്ഞിട്ടില്ല
വീട്ടിലുള്ള ആരും മകളോട് ഇസ്ലാം മതം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. മകളെ തനിക്കൊപ്പം നിര്‍ബന്ധിച്ച് നിര്‍ത്തണമെന്നോ കസ്റ്റഡി നല്‍കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. തന്നോടും ഭാര്യയോടും ഉളള വിദ്വേഷം ഉപേക്ഷിക്കാന്‍ മാത്രമാണ് അവളോട് എക്കാലവും ആവശ്യപ്പെട്ടിട്ടുള്ളത്.
22 വർഷത്തെ സ്നേഹം
പത്ത് മാസം മാത്രം മകള്‍ക്കൊപ്പം ഉണ്ടായിരുന്ന സൈനബയെക്കുറിച്ച് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹാദിയ നല്ല കാര്യങ്ങള്‍ പറയുന്നു. എന്നാല്‍ 22 വര്‍ഷം ഒരുമിച്ചുണ്ടായ അച്ഛനും അമ്മയും നല്‍കി സ്‌നേഹം മകള്‍ തിരിച്ചറിയാതെ പോയെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തെളിവോ രേഖയോ ഇല്ല
അഖില ഇസ്ലാം മതം സ്വീകരിച്ചതിന് തെളിവോ രേഖകളോ ഇല്ലെന്ന് അശോകന്‍ പറയുന്നു. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം എന്ന അഖിലയുടെ വാദം തെറ്റാണ്. ആ വിവാഹം കോടതി നടപടികളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും അശോകന്‍ പറയുന്നു.
പിതാവ് ഒപ്പ് വെച്ചിട്ടില്ല
ഹാദിയയുടേയും ഷെഫിന്റെയും വിവാഹ രജിസ്റ്ററില്‍ ഷെഫിന്റെ പിതാവ് ഷാജഹാന്‍ ഒപ്പ് വെച്ചിട്ടില്ല. തന്റെ മകള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് തിരശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്നും അശോകന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച സത്യവാങ്മൂലം കോടതി പരിഗണിക്കും.
കലാഭവൻ മണിയുടെ മരണകാരണം ഇന്നും ദുരൂഹം! പല കഥകൾ.. ഇരുട്ടിൽ തപ്പി സിബിഐ
ആര്യക്ക് വധുവിനെ തേടുന്ന റിയാലിറ്റി ഷോ വിവാദത്തിൽ.. മത്സരിക്കാൻ മലയാളി നടിമാരും!