ആ നുണയും പൊളിഞ്ഞു, ഹാദിയ കേസിൽ ലൌ ജിഹാദില്ല, അന്വേഷണം അവസാനിപ്പിച്ച് എൻഐഎ
ദില്ലി: കേരളത്തിൽ മാത്രമല്ല രാജ്യത്ത് തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച കേസാണ് ഹാദിയ കേസ്. അഖില അശോകൻ എന്ന പെൺകുട്ടിയുടെ മതംമാറ്റവും വിവാഹവും ഒരു കുടുംബ പ്രശ്നം എന്നതിൽ നിന്ന് വളരെപ്പെട്ടെന്നാണ് സാമൂഹ്യപ്രശ്നമായി കത്തിപ്പടർന്നത്. ഹാദിയയുടേത് നിർബന്ധിത മതംമാറ്റമാണ് എന്നും ലൌ ജിഹാദ് ആണെന്നുമാണ് ആരോപണം ഉയർന്നത്.
കസ്റ്റഡിയില്‍ നിന്ന് രാഹുല്‍ ഈശ്വറിന്‍റെ ലൈവ് വീഡിയോ.. തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ
ഹാദിയയെ ഷെഫിൻ ജഹാനൊപ്പം ജീവിക്കാൻ അനുവദിച്ച സുപ്രീം കോടതി ലൌ ജിഹാദ് അടക്കമുളള വിഷയങ്ങൾ അന്വേഷിക്കാൻ എൻഐഎയ്ക്ക് അനുമതി നൽകിയിരുന്നു. എൻഐഎ നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണങ്ങൾ ഒടുവിൽ അവസാനിച്ചത് ഇങ്ങനെയാണ്.
അത് വെറും നുണ
കാലങ്ങളായി സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്ന നുണയാണ് ലൌ ജിഹാദ് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുള്ളതാണ്. ലൌ ജിഹാദ് എന്നൊന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹിന്ദു പെൺകുട്ടികളെ മുസ്ലീം യുവാക്കൾ വിവാഹം ചെയ്യുന്നതെല്ലാം നിർബന്ധിത മതപരിവർത്തനമാണെന്നും തീവ്രവാദ സംഘടനയായ ഐസിസിൽ ചേർക്കാൻ വേണ്ടിയാണ് എന്നുമാണ് ഒരു കൂട്ടർ പ്രചാരണം നടത്തുന്നത്. ഹാദിയ കേസിൽ കണ്ടതും അത് തന്നെ ആയിരുന്നു.
സുപ്രീം കോടതി വിധി
അഖിലയെ നിർബന്ധിച്ചും, ബ്രെയിൻ വാഷ് നടത്തിയുമാണ് ഇസ്ലാം മതം സ്വീകരിപ്പിച്ചത് എന്നും സിറിയയിലേക്ക് കടത്താൻ വരെ ശ്രമം നടത്തി എന്നുമാണ് അച്ഛൻ അശോകൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഷെഫിനെ വിവാഹം കഴിച്ചത് എന്നും ഹാദിയ നിലപാടെടുത്തു. പ്രായപൂർത്തിയായ പെൺകുട്ടിയാണ് ഹാദിയ എന്നത് കണക്കിലെടുത്ത് ഷെഫിനൊപ്പം ജീവിക്കാനുള്ള ഹാദിയയുടെ അവകാശത്തെ സുപ്രീം കോടതി അംഗീകരിച്ച് കൊടുത്തു.
അന്വേഷിച്ചത് 11 കേസുകൾ
ഹാദിയ കേസിന്റെ പശ്ചാത്തലത്തിലാണ് മതംമാറിയുളള 11 സമാന വിവാഹങ്ങളെ കുറിച്ചുളള പരാതികളും അന്വേഷണത്തിനായി എൻഐഎയുടെ മുന്നിലേക്ക് എത്തിയത്. മിശ്രവിവാഹിതരായ 89 ദമ്പതിമാരുടെ മാതാപിതാക്കൾ എൻഐഎയ്ക്ക് പരാതി നൽകിയിരുന്നു. ഇതിൽ 11 കേസുകളാണ് എൻഐഎ അന്വേഷിച്ചത്. പെൺകുട്ടികളെ കാണാതായ കേസുകൾ ഉൾപ്പെടെയാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചത്.
തെളിവൊന്നും കിട്ടിയില്ല
എന്നാൽ ലൌ ജിഹാദിനോ നിർബന്ധിത മതംമാറ്റത്തിനോ ഒരു തെളിവും കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹാദിയ കേസടക്കമുളള മതംമാറ്റ കേസുകളിൽ അന്വേഷണം അവസാനിപ്പിക്കാൻ എൻഐഎ തീരുമാനിച്ചിരിക്കുന്നത്. ഹാദിയയുടേയും ഷെഫിൻ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതും വിവാഹം അംഗീകരിച്ചതുമായ സാഹചര്യവും എൻഐഎ കണക്കിലെടുത്തു.
ചില പ്രത്യേക ഗ്രൂപ്പുകൾ
എൻഐഎ നടത്തിയ അന്വേഷണത്തിൽ ചില പ്രത്യേക ഗ്രൂപ്പുകളാണ് ഈ പെൺകുട്ടികളെ മതം മാറ്റാൻ ഇടപെടൽ നടത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവയൊന്നും നിർബന്ധിത മതപരിവർത്തനമാണ് എന്നതിന് തെളിവ് കണ്ടെത്താൻ സാധിച്ചില്ല. മാത്രമല്ല രാജ്യത്തെ ഏതൊരു പൌരനും തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുളള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട് എന്നതും എൻഐഎ കണക്കിലെടുത്തു. ലൌ ജിഹാദിന്റെ പേരിൽ വർഗീയ പ്രചാരണം നടത്തുന്ന സംഘപരിവാറിന് വൻ തിരിച്ചടിയാണ് എൻഐഎയുടെ തീരുമാനം.