ഹാദിയ കേസിൽ യമനിലെ ദമ്പതികളെ കുരുക്കാൻ എൻഐഎ.. ഫസല്‍ മുസ്തഫയേയും ഭാര്യയേയും ചോദ്യം ചെയ്യും!
ദില്ലി: ഒരിടവേളയ്ക്ക് ശേഷം ഹാദിയ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം സുപ്രീം കോടതി സാധുവാക്കിയിരുന്നു. കേസിലെ നിര്‍ബന്ധിത മതംമാറ്റം, തീവ്രവാദ ബന്ധം എന്നിങ്ങനെയുള്ള ആരോപണങ്ങളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
ഹാദിയ കേസുമായി ബന്ധപ്പെട്ട് യമനിലുള്ള മലയാളി ദമ്പതിമാരെ എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം. ഹാദിയയെ രണ്ടാം ഭാര്യയാക്കി യെമനിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്നവരാണ് ഇവര്‍.
ദമ്പതികളെ ചോദ്യം ചെയ്യും
ഫാസില്‍ മുസ്തഫ, ഷിറിന്‍ ഷഹാന എന്നീ ദമ്പതികളെ ആണ് എന്‍ഐഎ ഹാദിയ കേസില്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഹാദിയയെ ഇസ്ലാം മതത്തിലേക്ക് മാറ്റിയത് ഇവര്‍ ആണെന്നാണ് അച്ഛന്‍ അശോകന്റെ ആരോപണം. ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയാക്കി ഹാദിയയെ യമനിലേക്ക് കടത്താന്‍ പദ്ധതി ഉണ്ടായിരുന്നു എന്നാണ് അശോകന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.
ചാറ്റിംഗ് വഴി പരിചയം
ഹാദിയയെ ഷാനിബ് ആണ് സഹോദരിയായ ഷിറിന്‍ ഷഹാനയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ഷാനിബുമായി നടത്തിയ ചാറ്റിങ്ങിലൂടെ ഹാദിയ ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയാവുകയായിരുന്നു. തുടര്‍ന്ന് ഷിറിന്‍ ഷഹാന ആണ് തന്റെ ഭര്‍ത്താവായ ഫാസില്‍ മുസ്തഫയെ ഹാദിയയ്ക്ക് പരിചയപ്പെടുത്തി കൊടുത്തതെന്നും അശോകന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
രണ്ടാം ഭാര്യയാക്കാൻ നീക്കം
ഹാദിയയെ രണ്ടാം ഭാര്യയാക്കി യമനിലേക്ക് കൊണ്ടുപോകാം എന്ന് ഫസല്‍ മുസ്തഫ ഉറപ്പ് നല്‍കിയിരുന്നുവത്രേ. എന്നാല്‍ ഹാദിയുടെ സുഹൃത്തായ അമ്പിളി ഇടപെട്ട് ഈ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നും അശോകന്റെ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. മലപ്പുറം സ്വദേശികളായ ഇരുവരും കേസ് എന്‍ഐഎ ഏറ്റെടുക്കും മുന്‍പ് രാജ്യം വിട്ടിരുന്നു.
വീഡിയോ കോൾ വഴി
ഫസല്‍ മുസ്തഫയ്ക്കും ഷിറിന്‍ ഷഹാനയ്ക്കുമെതിരെ എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യമനിലുള്ള ഈ ദമ്പതികള്‍ ഇന്ത്യയിലേക്ക് ഉടനൊന്നും തിരികെ വരാന്‍ സാധ്യത ഇല്ലെന്ന വിവരത്തെ തുടര്‍ന്നാണ് ഇവരെ വീഡിയോ കോള്‍ വഴി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇതിനായി യമനിലെ പ്രാദേശിക അധികാരികളുടെ സമ്മതം വാങ്ങിയിട്ടുണ്ട്.
സത്യസരണിയിലും അന്വേഷണം
ഹാദിയ മതപഠനം നടത്തിയെന്ന് പറയപ്പെടുന്ന മതസ്ഥാപനമായ സത്യസരണയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സത്യസരണയില്‍ വെച്ച് ഹാദിയയെ കണ്ടുമുട്ടിയെ ചിലര്‍ ബ്രെയിന്‍വാഷ് ചെയ്തുവെന്നും മതംമാററിയെന്നുമാണ് എന്‍ഐഎ റിപ്പോര്‍ട്ട്. സത്യസരണിയുമായി ബന്ധപ്പെട്ട ആളുകളെ കുറച്ച് ദിവസങ്ങളായി എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്.
ആസൂത്രിത മതംമാറ്റം
മറ്റ് മതങ്ങളില്‍ ഉള്ളവരെ ഇസ്ലാം മതത്തിലേക്ക് മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാനടക്കമുള്ളവര്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. വിവാഹക്കാര്യത്തില്‍ വിധിയായെങ്കിലും തീവ്രവാദ ആരോപണം ഉള്‍പ്പെടെ ഉള്ളവ അന്വേഷിക്കാന്‍ സുപ്രീം കോടതി എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.