ഹാദിയ കേസിൽ ഹൈക്കോടതിക്ക് തെറ്റുപറ്റി.. ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി!
ദില്ലി: മാസങ്ങള്‍ നീണ്ടുനിന്ന കോളിളക്കങ്ങള്‍ക്ക് ഒടുവിലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം ഹാദിയ കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. വിവാഹം റദ്ദാക്കാനുള്ള അധികാരം കോടതിക്ക് ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഹ്രസ്വമായ വിധിയായിരുന്നു പരമോന്നത കോടതി അന്ന് പുറത്ത് വിട്ടത്. ആ വിധിന്യായത്തിന്റെ പൂര്‍ണരൂപം പുറത്ത് വന്നിരിക്കുകയാണ്.
ഹൈക്കോടതിക്ക് വിമർശനം
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പൂര്‍ണമായ വിധിന്യായത്തില്‍ കേരള ഹൈക്കോടതിക്ക് എതിരായ രൂക്ഷ വിമര്‍ശനവും ഉള്‍പ്പെടുന്നുണ്ട്. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതിക്ക് പറ്റിയ വീഴ്ചകള്‍ സുപ്രീം കോടതി വിധിന്യായത്തില്‍ എടുത്ത് പറയുന്നു. ഹാദിയയ്ക്ക് ഭര്‍ത്താവായ ഷെഫിന്‍ ജഹാനൊപ്പം പോകാനാണ് താല്‍പര്യമെന്ന് വ്യക്തമായിട്ടും ഷെഫിനൊപ്പം അയക്കാതിരുന്ന ഹൈക്കോടതി നടപടിക്കാണ് കടുത്ത വിമര്‍ശനം. ഹാദിയ പ്രായപൂര്‍ത്തിയായ ഒരാളാണ് എന്നത് കണക്കിലെടുത്ത് ഇഷ്ടമുള്ള ഇടത്തേക്ക് പോകാന്‍ ഹൈക്കോടതി അനുവദിക്കണമായിരുന്നുവെന്നും സുപ്രീം കോടതിയുടെ പൂര്‍ണ വിധിന്യായത്തില്‍ പറയുന്നു.
നിലപാട് മാറ്റത്തിനെതിരെ
ആദ്യഹര്‍ജിയില്‍ ഷെഫിന്‍ ജഹാനൊപ്പം പോകാന്‍ ഹൈക്കോടതി ഹാദിയയ്ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതേ ഹൈക്കോടതി തന്നെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ രണ്ടാമത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയോടെ നിലപാട് മാറ്റിയെന്നും സുപ്രീം കോടതി വിലയിരുത്തി. പ്രായപൂര്‍ത്തിയായ സ്ത്രീയായ ഹാദിയയ്ക്ക് തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കളുടെ സ്‌നേഹം തടസ്സമല്ല എന്ന കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. അശോകന്‍ രണ്ടാമത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നും ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്നതുമടക്കമുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു.
നടപടിയെടുക്കേണ്ടത് സർക്കാർ
ഹേബിയസ് കോര്‍പ്പസ് ഹര്‍ജി വഴി തീവ്രവാദം പോലുളള ആരോപണങ്ങള്‍ കേസിലേക്ക് കൊണ്ടുവന്നത് അനാവശ്യമായിരുന്നുവെന്നും സുപ്രീം കോടതി വിലയിരുത്തി. ഇനി ഹാദിയ കേസില്‍ അത്തരം പ്രശ്‌നങ്ങള്‍ കൂടി ഉണ്ടെങ്കില്‍ത്തന്നെ നടപടിയെടുക്കേണ്ടത് കോടതിയല്ല, മറിച്ച് സര്‍ക്കാര്‍ ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആ ഹര്‍ജി കണക്കിലെടുത്ത് ഹാദിയയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ച ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നും വിധിയില്‍ പറയുന്നു. ഭരണഘടന അനുവദിച്ച് കൊടുത്തിട്ടുള്ള സ്വാതന്ത്യം ഭരണഘടനാ കോടതി തന്നെ ഇല്ലാതാക്കുന്നത് പോലെയാണ് ഹാദിയയുടെ ഇഷ്ടം ഹൈക്കോടതി അനുവദിച്ച് കൊടുക്കാതിരുന്നത് എന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു.
അവകാശങ്ങളിൽ കടന്ന് കയറരുത്
വ്യക്തികളുടെ അവകാശങ്ങളില്‍ കടന്നുകയറുകയല്ല, മറിച്ച് അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി തീരുമാനം പൂര്‍ണമായും തെറ്റായിരുന്നു. വസ്ത്രം, ഭക്ഷണം എന്നിവയൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. കോടതിക്ക് അത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യമില്ല. ഹാദിയ ദുര്‍ബലയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി അവളൊരു പ്രായപൂര്‍ത്തിയായ, സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ള പെണ്‍കുട്ടിയാണ് എന്ന കാര്യം കണ്ടില്ലെന്നും സുപ്രീം കോടതി വിധിയില്‍ കുറ്റപ്പെടുത്തുന്നു.
ഈ അവസ്ഥ മറ്റൊരാൾക്കുണ്ടാവരുത്
ഹാദിയ-ഷെഫിന്‍ കേസിലെ നിരോധിത മേഖലയിലാണ് ഹൈക്കോടതി കൈ കടത്തിയത്. ഇത്തരമൊരു അനീതി ഇനി രാജ്യത്ത് മറ്റാര്‍ക്കും നേരിടാനുള്ള അവസ്ഥയുണ്ടാകരുത്. ഹാദിയയുടെ വിവാഹത്തെക്കുറിച്ച് എന്‍ഐഎക്ക് അന്വേഷിക്കാനാവില്ല. അതേസമയം തീവ്രവാദ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാവുന്നതാണ്. ഹാദിയയുടെ വിഷയത്തില്‍ മുസ്ലീം നിയമപ്രകാരം വിവാഹത്തിന് വേണ്ട നിബന്ധനകളൊന്നും ലംഘിക്കപ്പെട്ടിട്ടില്ല. അഖില ഹാദിയ എന്നതിന് പകരം ഹാദിയ എന്ന് മാത്രമാണ് സുപ്രീം കോടതി പൂര്‍ണ വിധിപ്രസ്താവത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹാദിയ കേസില്‍ വിധിപ്രസ്താവം പുറപ്പെടുവിച്ചത്.
അലിഭായിയുടെ കുറ്റസമ്മത മൊഴി പുറത്ത്.. രാജേഷിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് സുഹൃത്ത്! പ്രണയം വില്ലൻ
ശ്രീജിത്തിനെ പോലീസ് തല്ലിക്കൊന്നതെന്ന് അമ്മ.. വലിച്ചിഴച്ച് അടിവയറ്റിൽ ചവിട്ടി.. വെള്ളം കൊടുത്തില്ല!