പ്രായപൂർത്തിയായെന്ന് കരുതി ബോംബ് വെച്ച് കൊല്ലണോ! നാളെ എന്തും സംഭവിക്കാം.. ഹാദിയ കേസിൽ അശോകൻ
കോട്ടയം: ഹാദിയ കേസില്‍ വന്‍ വഴിത്തിരിവാകുന്ന പരാമര്‍ശങ്ങളാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹാദിയയുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമാണ് പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിവാഹമെന്നത് നിയമവിരുദ്ദമായ നടപടിയല്ലെന്ന് വ്യക്തമാക്കിയ കോടതി അക്കാര്യത്തില്‍ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് ഇടപെടാനാകില്ലെന്നും വ്യക്തമാക്കി. സുപ്രീം കോടതി പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍.
ജിത്തുവിനെ ചുട്ടുകൊന്ന ജയയെ കയ്യിൽ കിട്ടാൻ കാത്ത് പോലീസ്.. മൂന്ന് ദിവസം വേണം.. രഹസ്യങ്ങൾ ചുരുളഴിയും
പ്രതികരണവുമായി അശോകൻ
വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിക്കൊപ്പം അശോകന്റെ ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. കേസില്‍ ഹാദിയയേയും സുപ്രീം കോടതി കക്ഷി ചേര്‍ത്തിരിക്കുകയാണ്.ഹാദിയയുടെ വിവാഹക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന സുപ്രീം കോടതി വിധിയോട് യോജിക്കാനാവില്ലെന്നാണ് അശോകന്റെ പ്രതികരണം.
ബോംബ് വെച്ച് കൊല്ലണോ
പ്രായപൂര്‍ത്തിയായതിനാല്‍ ഹാദിയയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ പ്രായപൂര്‍ത്തിയായെന്ന് കരുതി ഒരാളെ ബോംബ് വെച്ച് കൊല്ലണം എന്നുണ്ടോ എന്ന് അശോകന്‍ ചോദിക്കുന്നു. മകള്‍ക്ക് നാളെ എന്ത് സംഭവിക്കും എന്ന് അറിയില്ലെന്നും അശോകന്‍ പറയുന്നു.
വിവാഹം അംഗീകരിക്കാനാവില്ല
സുപ്രീം കോടതി തീരുമാനം മകളുടെ നാളെയെക്കൂടി കണക്കാക്കി വേണമെന്നും അശോകന്‍ ആവശ്യപ്പെടുന്നു. ഷെഫിന്‍ ജഹാനുമായുള്ള വിവാഹം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അശോകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് അശോകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹാദിയയെ കക്ഷി ചേർത്തു
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 22നകം എഴുതി നല്‍കി ഹാദിയയോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഷെഫിന്‍ ജഹാന്റെ ആവശ്യപ്രകാരമാണ് കേസില്‍ ഹാദിയയെ കൂടി കക്ഷി ചേര്‍ത്തത്. നേരത്തെ സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ ഹാദിയയുടെ ഭാഗം കേട്ടിരുന്നു. എന്നാല്‍ ഹാദിയയുടെ മൊഴി പരിഗണിക്കരുത് എന്നാണ് എന്‍ഐഎ വാദം.
ഷെഫിനെതിരെ അന്വേഷണം
കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 22ലേക്ക് മാറ്റിയിരിക്കുകയാണ്. ഹാദിയയുടെ വിവാഹക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞതിനൊപ്പം ഷെഫിന്‍ ജഹാന് എതിരെയുള്ള അന്വേഷണവുമായി എന്‍ഐഎയ്ക്ക് മുന്നോട്ട് പോകാം എന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഷെഫിന്‍ ജഹാന്റെ തീവ്രവാദ പശ്ചാത്തലമാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
ഹാദിയയുടെ മൊഴി
കഴിഞ്ഞ നവംബറിലാണ് സുപ്രീം കോടതി ഹാദിയ കേസ് പരിഗണിച്ചത്. ഹാദിയ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി. അതുവരെ വൈക്കത്ത് വീട്ടുതടങ്കലില്‍ ആയിരുന്നു ഹാദിയ. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഹാദിയയെ വീട്ടുകാര്‍ക്കൊപ്പം വിടുകയായിരുന്നു. എന്നാല്‍ ഷെഫിന്‍ ജഹാനൊപ്പം പോകണം എന്നാണ് ഹാദിയയുടെ ആവശ്യം.
ഹാദിയ പഠനം തുടരുന്നു
സുപ്രീം കോടതിയിലും ഹാദിയ ഇതേ ആവശ്യമാണ് ഉന്നയിച്ചത്. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഹാദിയ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അന്ന് അക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാതിരുന്ന കോടതി ഹാദിയയെ തുടര്‍പഠനത്തിന് വേണ്ടി സേലത്തെ കോളേജിലേക്ക് വിടുകയായിരുന്നു. കനത്ത സുരക്ഷയിലാണ് ഹാദിയ പഠനം തുടരുന്നത്.