ഞാൻ മുസ്ലീം.. മതംമാറ്റം ആരും നിർബന്ധിച്ചിട്ടല്ല, ഭർത്താവിനൊപ്പം പോകണം.. ഉറക്കെ വിളിച്ച് പറഞ്ഞ് ഹാദിയ
Recommended Video
കൊച്ചി: വിവാദ മതപരിവര്‍ത്തന കേസില്‍ ഹാദിയയ്ക്ക് പറയാനുള്ളത് സുപ്രീം കോടതി കേള്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ഹാദിയയും വീട്ടുകാരും ദില്ലിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. മാസങ്ങള്‍ നീണ്ട വീട്ടുതടങ്കല്‍ ജീവിതത്തിന് ശേഷമാണ് ഹാദിയ വെളിച്ചം കണ്ടിരിക്കുന്നത്. ഹാദിയയ്ക്ക് പറയാനുള്ളത് എന്താണെന്ന് കേരളം കേട്ടത് ഒരു തവണ രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ട സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയിലൂടെ ആയിരുന്നു. വൈക്കത്തെ വീട്ടില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഹാദിയ നീണ്ട കാലത്തിന് ശേഷം തനിക്ക് പറയാനുള്ളത് ഉറക്കെ വിളിച്ചു പറഞ്ഞു.
ഹാദിയ ദില്ലിയിലേക്ക്
കനത്ത പോലീസ് സുരക്ഷയിലാണ് ഹാദിയയും കുടുംബവും നെടുമ്പാശ്ശേരിയിലെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അടുക്കാനാവാത്ത വിധം ബന്ദവസ്സിലാണ് ഹാദിയയെ വിമാനത്താവളത്തിന് അകത്തേക്ക് പോലീസ് സംഘം കൊണ്ടുപോയത്. എന്നാല്‍ താന്‍ സുപ്രീം കോടതിയില്‍ പറയാന്‍ പോകുന്നത് എന്താണെന്ന് വ്യക്തമായ സൂചനയാണ് തടിച്ച്കൂടിയ മാധ്യമപ്രവര്‍ത്തകരോട് ഹാദിയ ഉറക്കെ വിളിച്ച് പറഞ്ഞത്.
മതംമാറ്റം നിർബന്ധിച്ചിട്ടല്ല
ഹാദിയയ്ക്ക് എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതായിരുന്നു. താനൊരു മുസ്ലീമാണ്. ഇസ്ലാം മതം സ്വീകരിച്ച് ആരും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്. ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണ്. തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നും ഹാദിയ ഉറക്കെ വിളിച്ചു പറഞ്ഞു.
ഹാദിയയ്ക്ക് വൻ സുരക്ഷ
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാതിരിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളെയെല്ലാം മറികടന്നായിരുന്നു ഹാദിയയുടെ പ്രതികരണം. വൈക്കത്തെ വീട്ടില്‍ നിന്നും ഉച്ചയ്ക്ക് രണ്ട് മണിയോടെ പുറപ്പെട്ട ഹാദിയയും സംഘവും മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. പിതാവ് അശോകനും അമ്മയും കൂടാതെ അഞ്ചംഗ പോലീസ് സംഘവും ഹാദിയയെ അനുഗമിക്കുന്നു.
കേരള ഹൌസിൽ താമസം
രാത്രി പത്ത് മുപ്പതോടുകൂടി ഹാദിയ ദില്ലിയിലെത്തും. കേരള ഹൗസിലാണ് ഹാദിയയ്ക്കും കുടുംബത്തിനും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കേരള പോലീസിനൊപ്പം ദില്ലി പോലീസും ഹാദിയയ്ക്ക് പ്രത്യേക സുരക്ഷയൊരുക്കും. 27നാണ് ഹാദിയയ്ക്ക് സുപ്രീം കോടതിയില്‍ ഹാജരാകേണ്ടത്.
ആക്രമിക്കപ്പെട്ടേക്കാം എന്ന ആശങ്ക
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഹാദിയയ്ക്കുമായി നാല് മുറികളാണ് കേരള ഹൗസില്‍ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് മുറികളില്‍ ഹാദിയയും കുടുംബവും മറ്റ് രണ്ട് മുറികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാവും താമസിക്കുക. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഹാദിയ ആക്രമിക്കപ്പെട്ടേക്കാം എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഹാദിയയ്ക്ക് ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച കോടതിയിലേക്ക്
കേരള ഹൗസിന് ചുറ്റിലും ദില്ലി പോലീസിന്റെ പ്രത്യേക സുരക്ഷാ സന്നാഹവുമുണ്ട്. സുപ്രീം കോടതി ഹാദിയ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടുപോവുക. സുപ്രീം കോടതിയില്‍ ഹാദിയയെ ഹാജരാക്കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ ദില്ലിയിലെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വീട്ടിലും സുരക്ഷ
വൈക്കത്തെ ഹാദിയയുടെ വീടിനും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വീട്ടില്‍ നിന്നും പോലീസിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്ന് പോലീസിന് കൃത്യമായ ഉദ്ദേശമുണ്ടായിരുന്നു. കടുത്തുരുത്തി സിഐ ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹാദിയയെ അനുഗമിക്കുന്നത്.
വിവാദമായി സന്ദർശനം
അതിനിടെ ഹാദിയയെ ചേകന്നൂര്‍ മൗലവിയുടെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ വനിതാ വിഭാഗം നേതാവായ ജാമിദ ടീച്ചര്‍ സന്ദര്‍ശിച്ചത് വിവാദത്തിലായിരുന്നു. ഒന്നര മണിക്കൂറോളം ഇവര്‍ ഹാദിയയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ മാധ്യമങ്ങളടക്കം വീടിന് പുറത്ത് കാത്ത് നിന്നിട്ടും ഇവരോട് ഹാദിയയുടെപിതാവോ ബന്ധുക്കളോ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല.
എൻഐഎ റിപ്പോർട്ട്
ഹാദിയയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതാണ് എന്നാണ് അശോകന്‍ ആരോപിക്കുന്നത്. അതിനിടെ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ഹാദിയയുടേത് നിര്‍ബന്ധിത മതംമാറ്റം അല്ലെന്നാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഹാദിയ ഷെഫിന്‍ ജഹാന്‍ എന്നയാളെ വിവാഹം ചെയ്തത് എന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിധി കാത്ത് കേരളം
ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഹാദിയയ്ക്ക് പറയാനുള്ളത് കേട്ട ശേഷം മാത്രമേ കേസില്‍ വിധി പറയുകയുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഷെഫിന്‍ തീവ്രവാദ ബന്ധമുള്ള ആളാണ് എന്നതടക്കം ആരോപണം ഉന്നയിച്ച് അശോകന്‍ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.