ഹാദിയയുടെ വീട്ടു തടങ്കൽ ഗുരുതരം; മനുഷ്യാവകാശ കമ്മീഷൻ ഇടുപെട്ടു, അന്വേഷണത്തിന് ഉത്തരവ്
കോട്ടയം: ഹാദിയയെ പുറത്തുകടക്കാന്‍ അനുവദിക്കാതെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. ഹദിയ വീട്ടുതടങ്കലിലാണ് എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് ഉത്തരവിട്ടു. യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി യിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. ഹാദിയയുടെ വീട്ടിലെത്തി നേരിൽ കാണാൻ കമ്മിഷൻ ഇടപെടണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയ പ്രശ്നം സാമുദായിക വിഷയമല്ലെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു.
അതേസമയം ഹാദിയയെ കാണാനായി പുസ്തകങ്ങളും വസ്ത്രവും മധുരവുമായി എത്തിയ സ്ത്രീകളാണ് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച്ച ഹദിയയുടെ വൈക്കത്തെ വീടിന് മുന്നില്‍ പ്രതിഷേധമറിയിച്ചെത്തിയ സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹാദിയയെ കാണാന്‍ അനുവിദിക്കില്ലെന്ന് പിതാവ് അശോകന്‍ അറിയിക്കുകയായിരുന്നു.
മകള്‍ക്ക് വേണ്ടതെല്ലാം തങ്ങള്‍ വാങ്ങിക്കൊടുത്തോളാമെന്നായിരുന്നു അവരുടെ മറുപടിയെന്നും സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. കൂടാതെ തങ്ങളെ കണ്ടയുടനെ ജനലിന്റെ വശത്തുനിന്നും എന്നെ രക്ഷിക്കു, ഇവരെന്നെ തല്ലുകയാണെന്ന് ഹാദിയ വിളിച്ചുപറഞ്ഞതായും പ്രതിഷേധവുമായെത്തിയ സ്ത്രീകള്‍ വ്യക്തമാക്കി.