നാല് വയസിൽ അമ്മയെ നഷ്ടമായി, 19ാം വയസിൽ അച്ഛനും; എല്ലാം പാർട്ടിയാണ്, വികാരാധീനനായി ഹൈബി ഈഡൻ
Recommended Video
കൊച്ചി: അവസാന നിമിഷം വരെ നീണ്ടു നിന്ന ആകാംഷയ്ക്കൊടുവിൽ എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഹൈബി ഈഡനെ കോൺഗ്രസ് നേതൃത്വം ഉറപ്പിക്കുകയായിരുന്നു. തുടർച്ചായായി 2 വട്ടവും എറണാകുളത്തിന്റെ എംപിയായ കെവി തോമസ് സീറ്റ് നിഷേധത്തിൽ കടുത്ത പ്രതിഷേധത്തിലാണ്. പരിഭവങ്ങൾ മാറ്റിവെച്ച് കെവി തോമസ് തനിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ഹൈബി.
എറണാകുളത്ത് കോൺഗ്രസ് വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഹൈബി ഈഡൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പിതാവ് ജോർജ് ഈഡന്റെ കല്ലറയിൽ പ്രാർത്ഥിച്ച് കൊണ്ടാണ് ഹൈബി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പങ്കെടുത്ത നേതൃയോഗത്തിൽ വികാരാധീനനായാണ് ഹൈബി ഈഡൻ സംസാരിച്ചത്.
എറണാകുളത്തെ സ്ഥാനാർത്ഥി
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അവസാന നിമിഷം വരെ സാധ്യത കൽപ്പിച്ച പേരാണ് സിറ്റിംഗ് എംപി കെവി തോമസിന്റേത്. എന്നാൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി പി രാജീവിനെ ഇറക്കിയതോടെ ഹൈബി ഈഡനെ തന്നെ നേതൃത്വം ഉറപ്പിക്കുകയായിരുന്നു. നരേന്ദ്രമോദിയെ പുകഴ്ത്തി കെവി തോമസ് നടത്തിയ പ്രസ്താവന രാഹുൽ ഗാന്ധിയുടെ അതൃപ്തിക്കിടയാക്കിയതും സീറ്റ് നഷ്ടത്തിന് കാരണമായെന്നാണ് കരുതപ്പെടുന്നത്.
വികാരാധീനനായി ഹൈബി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻപ് ചേർന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിലാണ് തന്റെ ജീവിതാനുഭവങ്ങൾ ഓർത്തെടുത്ത് ഹൈബി ഈഡൻ വികാരാധീനനായത്. ചെറുപ്പത്തിൽ തന്നെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട തനിക്ക് കോൺഗ്രസ് പാർട്ടി നൽകിയ പിന്തുണയും സഹായങ്ങളും മറക്കാനാവാത്തതാണെന്ന് ഹൈബി ഓർത്തെടുത്തു. മറ്റാരേക്കാളും കൂടുതൽ താൻ പാർട്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഹൈബി പറയുന്നു.
മാതാപിതാക്കളെ നഷ്ടമായി
തനിക്ക് 4 വയസുള്ളപ്പോൾ അമ്മയെ നഷ്ടമായി. തന്റെ 19ാം വയസിലായിരുന്നു പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന പിതാവ് ജോർജ് ഈഡന്റെ വിയോഗം. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്കും സഹോദരിക്കും എല്ലാ പിന്തുണയും നൽകിയത് പാർട്ടിയാണെന്ന് ഹൈബി ഈഡൻ പറഞ്ഞു.
കടബാധ്യതകൾ തീർക്കാൻ
പിതാവ് മരിച്ച് ഒറ്റയ്ക്കായ തനിക്ക് 5 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഭവനവായ്പയുടെ കുടിശ്ശികയായിരുന്നു അത്. അന്നത്തെ ജില്ലാ പ്രസിഡന്റ് കെ പി ധനപാലൻ 10 ലക്ഷം രൂപ ധനസഹായം കൈമാറി. അത്തരം പതിവുകളൊന്നും പാർട്ടിക്കില്ലായിരുന്ന കാലമായിരുന്നു അതെന്ന് ഹൈബി പറയുന്നു.
പലിശകൊണ്ട്
കോൺഗ്രസ് പാർട്ടി അന്ന് പിരിച്ചു തന്ന ആ പത്ത് ലക്ഷം രൂപയുടെ പലിശ കൊണ്ടാണ് തന്റെ കുടുംബം അന്ന് കഴിഞ്ഞിരുന്നത്. പിന്നീട് താനും സജീവ പാർട്ടി പ്രവർത്തനത്തിലേക്കിറങ്ങി. പാർട്ടിയിൽ തനിക്കും പദവികളും സ്ഥാനമാനങ്ങളും ലഭിച്ചതും ഹൈബി ഓർത്തെടുത്തു.
പിതാവിന്റെ കല്ലറയ്ക്ക മുമ്പിൽ
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഹൈബി ആദ്യം എത്തിയത് പൊറ്റക്കുഴി പള്ളി സെമിത്തേരിയിലെ പിതാവിന്റെ കല്ലറയ്ക്ക് മുമ്പിലാണ്. തുടർന്ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ അമ്മ റാണി ഈഡന്റെ കല്ലറയിലും പ്രാർത്ഥന നടത്തി. ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് ഹൈബി എത്തിയത്. 2003ലാണ് എറണാകുളം എംഎൽഎ ആയിരുന്ന ജോർജ് ഈഡന്റെ വിയോഗം. പിതാവിന്റെ മരണശേഷം 27ാം വയസിലാണ് ഹൈബി ഈഡൻ എംഎൽഎ ആകുന്നത്.
ആവേശത്തോടെ
ഹൈബിയുടെ സ്ഥാനാർത്ഥിത്വത്തെ ആവേശത്തോടെയാണ് പ്രവർത്തകരും ഏറ്റെടുത്തത്. ബൈബി ഈഡന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ മണ്ഡലത്തിൽ നിറഞ്ഞിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങളുമായി കെസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും സജീവമാണ്.
ആരും കേട്ടിരുന്ന് പോകും, പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്ത് ആലത്തൂർ സ്ഥാനാർത്ഥി രമ്യാ, വീഡിയോ