'ഹലാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം': 'ചേരി തിരിക്കാൻ സംഘപരിവാര്‍ ശ്രമം': വിവാദത്തിനെതിരെ മുഖ്യമന്ത്രി
'ഹലാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം': 'ചേരി തിരിക്കാൻ സംഘപരിവാര്‍ ശ്രമം': വിവാദത്തിനെതിരെ മുഖ്യമന്ത്രി
കണ്ണൂർ: 'ഹലാൽ വിഷയ'ത്തിൽ പ്രതികരണവുമായി മുഖ്യമന്തി പിണറായി വിജയൻ. ഹലാൽ വിവാദം സംഘ പരിവാർ അജണ്ടയുടെ ഭാഗമാണെന്നും ന്യൂന പക്ഷങ്ങളെ ആക്രമിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഈ വിഷയം ഉയർത്തി കൊണ്ട് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
രാജ്യത്ത് ചേരി തിരിവ് ഉണ്ടാക്കാൻ വേണ്ടിയാണ് സംഘ പരിവാര്‍ ശ്രമിക്കുന്നത്. കണ്ണൂരിൽ സി പി എം ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹലാല്‍ വിവാദത്തിൽ കൂടി ഒരു വിഭാഗത്തെ അടച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നു. അത്തരം ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ട്. ലക്ഷ ദ്വീപിന് മുകളിലും സംഘ പരിവാറിന്റെ ബുൾ ഡോസർ ഉരുളാൻ തുടങ്ങിയിരിക്കുന്നു. ആസൂത്രണ കമ്മീഷൻ പിരിച്ച് വിട്ടതോടെ സംസ്ഥാനങ്ങൾക്ക് ഒന്നും പറയാൻ കഴിയാത്ത സാഹചര്യം. സംസ്ഥാനത്തിന്റെ അധികാര പരിധിയിലും കടന്ന് കയറുകയാണ്. കൃഷി, സഹകരണം മേഖല എല്ലാം ഈ കടന്നു കയറ്റത്തിന്റെ ഉദാഹരണമാണ്. കൊവിഡ് കാലത്ത് കേന്ദ സർക്കാർ ജന ദ്രോഹ നയങ്ങൾ ഓരോന്നായി നടപ്പിലാക്കി. പൊതുമേഖലയെ ഇല്ലതാക്കി.കർഷക പ്രക്ഷോഭം കേന്ദ്രത്തിന്റെ അഹന്തയ്ക്കും ദാർഷ്ഢ്യത്തിന് ഉളള ചുട്ട മറുപടി ആണ്. സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ കൊല്ലാനും മടിച്ചില്ല. കർഷക ശ്രമത്തെ ചോരയിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ പറഞ്ഞു.
ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം എന്ന് മാത്രമേ അർത്ഥമുള്ളൂ. ഇന്ത്യൻ പാർലമെന്റിൽ നൽകുന്ന ഭക്ഷണത്തിൽ വരെ ഹലാൽ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യവെ വ്യക്തമാക്കി.
രാജ്യത്ത് 8,318 പുതിയ കൊവിഡ് കേസുകൾ; 'ഒമിക്രോൺ': മുൻകരുതലുകൾ ചർച്ച ചെയ്യാൻ യോഗം
ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന സമീപനം ആണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ് ഉളളത്. ഏത് വർഗീയതയും താലോലിച്ച് അധികാരത്തിൽ എത്തുക എന്നതാണ് ഇരു പാർട്ടികളുടെയും ലക്ഷ്യം. കോർപറേറ്റുകളുടെ താൽപര്യം അനുസരിച്ച് ഭരണം നടത്തുന്നു. വർഗീയത ഇല്ലാതാക്കാൻ വ്യക്തമായ നിലപാട് വേണമെന്നും അതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാർ പ്രവർത്തികളെ മുഖ്യമന്ത്രി പൂർണ്ണമായും വിമർശിച്ചു. ഇന്ത്യയുടെ സംസ്കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലീം സമുദായത്തെ ഇന്ത്യയിൽ നിന്ന് അന്യമാക്കുന്ന നിലപാട് കൈക്കൊണ്ടു. ഗോ വധ നിരോധന നിയമത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് സംഘർഷം സൃഷ്ടിക്കാനുള്ള സംഘ പരിവാർ നീക്കങ്ങൾ ഒരു അജണ്ടയുടെ ഭാഗമാണ്. അതോടൊപ്പം ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന രീതിയും നിലവിലുണ്ട്.
കേരളത്തിൽ ഉയർന്ന് വരുന്ന ഹലാൽ വിവാദം ഈ അജണ്ടയുടെ ഭാഗമാണ്. എന്നാൽ വിവാദം ഉയർത്തി കൊണ്ട് വന്നതിന് ശേഷം അതിലെ പൊള്ളത്തരം സംഘപരിവാറിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുളള വിവാദങ്ങൾ ഉണ്ടാക്കി സംസ്ഥാനത്ത് ചേരി തിരിവ് സൃഷ്ടിക്കാനാണ് സംഘ പരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടി ച്ചേർത്തു.