കൊവിഡ് രോഗികള്‍ കൂടുമ്പോള്‍ കേരളം ഇനി ഭയക്കണോ? ആശുപത്രികള്‍ സജ്ജം, സിറോ സര്‍വ്വേ നല്‍കുന്ന സൂചനകളും
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും അധികം കൊവിഡ്19 രോഗികളുള്ള സംസ്ഥാനം ഇപ്പോള്‍ കേരളമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാജ്യത്തെ കൊവിഡ് രോഗികളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാണെന്നാണ് എന്ന് കണക്കുകള്‍ മാത്രം നോക്കിയാല്‍ പറയാം. പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നിരിക്കുകയാണ് വീണ്ടും.
ഇത്തരം ഒരു സാഹചര്യത്തില്‍ കേരളം വലിയ രീതിയില്‍ ഭയക്കേണ്ടതുണ്ടോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പാളിച്ച പറ്റിയെന്ന് പല കോണുകളില്‍ ആക്ഷേപവും ഉയരുന്നുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം എന്ന് പരിശോധിക്കാം...
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
നാല്‍പതിനായിരം കടന്നപ്പോഴും
കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം നാല്‍പതിനായിരം കവിഞ്ഞ സാഹചര്യവും ഉണ്ടായിരുന്നു. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലേയും പോലെ കേരളത്തില്‍ നിയന്ത്രണം വിട്ട കൊവിഡ് മരണങ്ങളുണ്ടായില്ല. ആശുപത്രികളില്‍ ചികിത്സ കിട്ടാതേയും ഓക്‌സിജന്‍ ലഭിക്കാതേയും ആരും മരണപ്പെട്ടില്ല. പിഴവുകള്‍ ഉണ്ടായിരുന്നെങ്കിലും സുസജ്ജമായിരുന്നു കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍.
ആശുപത്രികള്‍ നിറഞ്ഞു
രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നപ്പോള്‍ ആശുപത്രികളില്‍ തിരക്ക് വര്‍ദ്ധിച്ചിരുന്നു. ഐസിയു, ഓക്‌സിജന്‍ കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും കാര്യത്തില്‍ ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ എവിടെയൊക്കെ ആശുപത്രി ബെഡ്ഡുകളും മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാകുമെന്നത് ഉറപ്പാക്കിയതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയായിരുന്നു.
എത്ര കിടക്കകള്‍
കേരളത്തില്‍ നിലവില്‍ 122,589 ആശുപത്രി കിടക്കകള്‍ ആണ് കൊവിഡ് ചികിത്സയ്ക്ക് മാത്രമായിട്ടുള്ളത്. ഐസിയു ബെഡ്ഡുകള്‍ ഒഴികെയുള്ള കണക്കാണിത്. ഇതില്‍ 68,782 കിടക്കളില്‍ മാത്രമാണ് രോഗികള്‍ ചികിത്സയിലുള്ളത്. അതായത്, നാല്‍പത്തി നാല് ശതമാനത്തോളം കൊവിഡ് കിടക്കകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നര്‍ത്ഥം. കൊവിഡ്19 ജാഗ്രതാ പോര്‍ട്ടലിലെ കണക്കുകളാണ് ഇതിന് ആധാരം.
ഐസിയു ഭയക്കേണ്ട
കൊവിഡ് ഗുരുതര സാഹചര്യം സൃഷ്ടിക്കുന്ന രോഗികളെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമാണ് ഐസിയു ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്‌സിജന്‍ ബെഡ്ഡുകളും. കേരത്തില്‍ നിലവില്‍ 7,622 ഐസിയുടെ ബെഡ്ഡുകളാണ് ഉള്ളത്. അതില്‍ 3,106 എണ്ണത്തില്‍ മത്രമാണ് രോഗികളുള്ളത്. അറുപത് ശതമാനത്തോളം ഐസിയു ബെഡ്ഡുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നത് അത്രത്തോളം ആശ്വാസം പകരുന്ന വാര്‍ത്തയാണ്.
വെന്റിലേറ്ററുകളും ഓക്‌സിജന്‍ സപ്ലൈയും
വെന്റിലേറ്ററുകളുടേയും ഓക്‌സിജന്റേയും ലഭ്യതക്കുറവായിരുന്നു പലയിടത്തും കൊവിഡ് രോഗികളുടെ കൂട്ടമരണത്തിന് വഴിവച്ചത്. കേരളം എന്തായാലും അതിനെ ഭയക്കേണ്ടതില്ല. 2,603 വെന്റിലേറ്ററുകളില്‍ 1,074 എണ്ണത്തില്‍ മാത്രമാണ് രോഗികളുള്ളത്. 59 ശതമാനത്തോളം നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഐസിയു ബെഡ്ഡുകള്‍ അല്ലാത്ത ഓക്‌സിജന്‍ ലഭ്യതയുള്ള കിടക്കകള്‍ നിലവില്‍ 24,221 എണ്ണമുണ്ട്. അതില്‍ 11,076 എണ്ണത്തില്‍ മാത്രമാണ് രോഗികളുള്ളത്. അമ്പത്തിയഞ്ച് ശതമാനത്തോളം ഒഴിഞ്ഞു കിടക്കുന്നു.
ഗുരുതര രോഗികള്‍ കൂടുന്നില്ല
രോഗം മൂര്‍ച്ചിച്ച് ഗുരുരതാവസ്ഥയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുന്നില്ല എന്നതാണ് കേരളത്തിന് ഏറെ ആശ്വാസകരം. ജൂലായ് 22 ന് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 994 ആയിരുന്നെങ്കില്‍ ജൂലായ് 29 ന് അത് 987 ആണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 3,410 ആയിരുന്നത് 3,728 ആയിട്ട് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണാതീതമായി കൂടിയിട്ടില്ല എന്നത് ആശ്വസകരമാണ്.
സിറോ സര്‍വ്വേ നല്‍കുന്ന സൂചന
കേരളത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം പെട്ടെന്ന് കുറയാന്‍ ഇടയില്ലെന്നാണ് ഐസിഎംആറിന്റെ നാലാമത്തെ സിറോ സര്‍വ്വേ നല്‍കുന്ന സൂചന. സിറോ സര്‍വ്വേയില്‍ കൊവിഡ് ആന്റിബോഡിയുള്ളവരുടെ എണ്ണം 44.4 ശതമാനം മാത്രമാണ് കേരളത്തില്‍. കൊവിഡ് ബാധിക്കാന്‍ സാധ്യതയുള്ളവരാണ് കേരളത്തിലെ പാതിയിലധികം ജനങ്ങളും എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. രോഗനിയന്ത്രണം കേരളത്തില്‍ മികച്ചതായിരുന്നു എന്നും ഈ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നുണ്ട്.
വാക്‌സിനേഷന്‍ ഇഫക്ട്
കേരളത്തില്‍ രോഗബാധ കൂടുമ്പോഴും അതുകൊണ്ടുള്ള പ്രതിസന്ധികളില്‍ കുറവുവരുന്നത് വാക്‌സിനേഷന്റെ ഫലമാണെന്ന വിലയിരുത്തലുകളും ഉണ്ട്. 45 ന് മുകളില്‍ പ്രായമുള്ള വലിയൊരു വിഭാഗത്തിനും വാക്‌സിന്‍ ലഭിച്ചതിനാല്‍, കൊവിഡ് അനുബന്ധ പ്രശ്‌നങ്ങളും കുറവാണ്. മരണ നിരക്കില്‍ വര്‍ദ്ധനയുണ്ടാകാത്തതിനും ഇത് തന്നെയാണ് കാരണം.
കണക്കുകളില്‍ ഭയക്കേണ്ടതില്ല
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രതിദിന കണക്കുകള്‍ കാണുമ്പോള്‍ പെട്ടെന്ന് ഭയം തോന്നാം. എന്നാല്‍ ഇതില്‍ ഭയക്കേണ്ടതില്ല. ബിഹാറില്‍ 134 കേസുകളില്‍ ഒന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തില്‍ ആറില്‍ ഒന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍ പ്രദേശില്‍ 100 ല്‍ ഒരു കേസ് മാത്രം ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൃത്യമായ മോണിട്ടറിങ് ആണ് കേരളത്തിലേത് എന്നത് കൂടിയാണ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനയ്ക്കുള്ള കാരണം.
വാക്‌സിന്‍ എത്തണം
കേരളത്തെ സംബന്ധിച്ച് ഇപ്പോഴത്തെ പ്രതിസന്ധികള്‍ മറികടക്കേണ്ടതുണ്ട്. പ്രതിദിന കണക്കുകള്‍ ഇതുപോലെ ഏറെനാള്‍ തുടര്‍ന്നാല്‍ അതിനെ എങ്ങനെ നേരിടണം എന്നതില്‍ കൃത്യമായ പദ്ധതി ആവശ്യമാണ്. നിലവിലുള്ളത് പോലെ ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ അത്, കേരളത്തിന്റെ സാമ്പത്തിക നിലയേയും ജനങ്ങളുടെ ദൈനംദിന ജീവിതത്തേയും ബാധിക്കും. എത്രയും പെട്ടെന്ന് പരിപൂര്‍ണ വാക്‌സിനേഷനിലേക്ക് എത്തുക എന്നതാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിന് മുന്നിലുള്ള മാര്‍ഗ്ഗം. എന്നാല്‍ വാക്‌സിന്‍ ലഭ്യത ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്.
Recommended Video
മാറ്റം തുടങ്ങട്ടേ, മാതൃകയാകട്ടേ... വിവാഹിതരാകുന്നവർക്ക് ആരോഗ്യമന്ത്രിയുടെ ആശംസകൾ; എന്തിനെന്നല്ലേ..