നൂറുദ്ദീൻ ഷെയ്ഖ് പിന്നാലെ നടന്നിരുന്നു.. ഒരു മാനസിക രോഗിയെ പോലെ! ഹനാൻ വെളിപ്പെടുത്തുന്നു
കൊച്ചി: മീന്‍ വില്‍പ്പനയുടെ പേരില്‍ ഹനാനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവരെ ഒന്നൊന്നായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊക്കി അകത്തിടുകയാണ് പോലീസ്. ഹനാന് എതിരെയുള്ള സൈബര്‍ ആക്രമണത്തിന് തുടക്കം കുറിച്ച നൂറുദ്ദീന്‍ ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു. ഇനിയും നിരവധി പേര്‍ക്ക് പിടിവീഴും.
ഹനാന്റെ മീന്‍ വില്‍പ്പന വൈറലായതിന് പിന്നാലെ നൂറുദ്ദീന്‍ ഷെയ്ഖ് തമ്മനത്ത് എത്തുകയും ഹനാനെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. ഹനാന് തന്നെയാണ് ഇക്കാര്യം മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്.
വ്യാജമെന്ന് വീഡിയോ
ഹനാന്റെ മീന്‍ വില്‍പ്പന വ്യാജമാണെന്നും സിനിമാക്കാരുമായി ചേര്‍ന്നുള്ള പ്രമോഷന് പരിപാടിയാണ് എന്നും ആരോപിച്ചായിരുന്നു വയനാട് സ്വദേശിയായ നൂറുദ്ധീന്‍ ഷെയ്ഖിന്റെ വീഡിയോ. ഹനാന് അരുണ്‍ ഗോപി തന്റെ പുതിയ ചിത്രത്തില്‍ അവസരം നല്കിയതും ഹനാന്റെ നല്ല വേഷവും കയ്യിലെ സ്വര്‍ണ മോതിരവുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു മീന്‍വില്‍പ്പന വ്യാജമാണെന്ന് നൂറുദ്ദീന്‍ ഷെയ്ഖ് വാദിച്ചത്.
ലക്ഷക്കണക്കിന് ഷെയർ
തമ്മനത്തെ പച്ചക്കറിക്കടക്കാരനില്‍ നിന്നും ലഭിച്ച വിവരം പ്രകാരമാണ് ഹനാന്റെ മീന്‍ കച്ചവടം നാടകമാണെന്ന് മനസ്സിലായതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇയാളുടെ ലൈവ് വീഡിയോയ്ക്ക് ലക്ഷക്കണക്കിന് ഷെയറുകളാണ് ലഭിച്ചത്. അത് മാത്രമല്ല ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് ഹനാന് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നു. എന്നാല്‍ സത്യം പുറത്ത് വന്നതോടെ ഇയാള്‍ മലക്കം മറിഞ്ഞു.
ജാമ്യം പോലും കിട്ടില്ല
രണ്ടാമത്തെ ഫേസ്ബുക്ക് വീഡിയോയില്‍ തന്നെ ഒരു മാധ്യമപ്രവര്ത്തകന് കരുവാക്കിയതാണെന്നും ഹനാനോട് മാപ്പ് പറയുന്നുവെന്നും പറഞ്ഞ് നൂറുദ്ധീന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇയാളെ സോഷ്യല്‍ മീഡിയ പച്ചത്തെറി പറഞ്ഞ് ഓടിക്കുകയായിരുന്നു. പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇയാളെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നീതി ലഭിക്കുമെന്ന് പ്രതീക്ഷ
തനിക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതികരിക്കുന്നത് എന്നാണ് നൂറുദ്ദീന്‍ ഷെയ്ഖിന്റെ അറസ്റ്റിനെ കുറിച്ച് ഹനാന് പ്രതികരിച്ചത്. വാര്‍ത്ത വൈറലായതിന് പിന്നാലെ കോളേജില്‍ നിന്നും അയച്ച വാഹനത്തിലാണ് താന്‍ മാധ്യമങ്ങളെ കാണാന്‍ പോയതെന്ന് ഹനാന് പറയുന്നു. അന്ന് തമ്മനത്ത് എത്തിയത് മുതല്‍ നൂറുദ്ദീന്‍ ഷെയ്ഖ് എന്നയാളെ താന്‍ കണ്ടിരുന്നു.
മാനസിക രോഗിയെ പോലെ
നൂറുദ്ദീന്‍ ഒരു മാനസിക രോഗിയെ പോലെ തന്റെ പിറകില്‍ നടക്കുകയായിരുന്നുവെന്നും ഹനാന് വെളിപ്പെടുത്തുന്നു. ആ സമയം അയാള്‍ ഇത്രയും ഉപദ്രവകാരിയാണ് എന്ന് താന്‍ അറിഞ്ഞിരുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നുണ്ട്. പഠിക്കുന്ന കോളേജില്‍ നിന്നും ഒപ്പം സര്‍ക്കാരില്‍ നിന്നും എല്ലാ വിധ പിന്തുണയും ലഭിക്കുന്നുണ്ടെന്നും ഹനാന് പറഞ്ഞു.
ഹനാന്റെ മൊഴിയെടുത്തു
ഹനാനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിരുന്നു. വനിതാ കമ്മീഷനും ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ കോതമംഗലത്തെ ആശുപത്രിയിലെത്തി പോലീസ് ഹനാന്റെ മൊഴി രേഖപ്പെടുത്തി.
Recommended Video
കൂടുതൽ അറസ്റ്റുകൾ
ഹനാന് കേസിലെ ആദ്യത്തെ അറസ്റ്റാണ് നൂറുദ്ദീന്‍ ഷെയ്ഖിന്റെത്. പിന്നാലെ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പോലീസ് പറയുന്നു. ഇയാളുടെ ലൈവ് വീഡിയോ പ്രചരിപ്പിച്ചവര്‍ അടക്കമുള്ളവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹനാനെതിരെ ഷെയ്ഖ് പോസ്റ്റിടാനുള്ള കാരണം എന്താണെന്നതടക്കം കണ്ടെത്താന്‍ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.