ഉദ്യോഗസ്ഥ തലത്തിൽ നിർണായക അഴിച്ചുപണി: മുഹമ്മദ് ഹനീഷിനെ കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് നീക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് എപിഎം മുഹമ്മദ് ഹനീഷിനെയും ദേവികുളം സബ്കളക്ടറായിരുന്ന രേണു രാജിനെയും സ്ഥലംമാറ്റിയിട്ടുണ്ട്. മുഹമ്മദ് ഹനീഷിനെ തൊഴിൽ നൈപുണ്യം വകുപ്പ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേ നികുതി എക്സൈസ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്. രേണുരാജിനെ പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിയമിച്ചിട്ടുള്ളത്. പ്രമോഷനെ തുടർന്നാണ് നിയമനം. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് അഴിച്ചുപണി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉടലെടുത്തത്.
അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച അൽകേഷ് കുമാർ ശർമയാണ് കൊച്ചി മെട്രോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ. കൊച്ചി- ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സ്മാർട്ട് സിറ്റി കൊച്ചി സിഇഒ എന്നീ ചുമതലകളും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. പാലാരിവട്ടം മേൽപ്പാലം അഴിമതി സംബന്ധിച്ച് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. പൊതു മരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനും മുഹമ്മദ് ഹനീഷിനും പങ്കുണ്ടെന്നാണ് സൂരജിന്റെ വെളിപ്പെടുത്തൽ. അക്കാലത്ത് ആർബിഡിസികെയുടെ ചുമതല വഹിച്ചിരുന്നത് ഹനീഷാണ്.

ആംഡ് ബറ്റാലിയൻ എഡിജിപിയായ ടോമിൻ ജെ തച്ചങ്കരിയെ ക്രൈം ബ്രാഞ്ച് ഡിജിപിയായി നിയമിച്ചിട്ടുണ്ട്. അതോടൊപ്പം ആംഡ് ബറ്റാലിയന്റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടായിരിക്കും. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്പി ദിവ്യാ ഗോപിനാഥ് ഐപിഎസിന് വനിതാ ബറ്റാലിയന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. കോഴിക്കോട് സബ്കളക്ടർ വി വിഘ്നേശ്വരിയെ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭായോഗത്തിൽ ധാരണയായി.












Click it and Unblock the Notifications