മതിയായ തെളിവില്ല!! ഹാപ്പി രാജേഷ് വധക്കേസിലെ എല്ലാ പ്രതികളും രക്ഷപ്പെട്ടു!!
happy rajesh murder case all accused released. ഹാപ്പി രാജേഷ് വധക്കേസിലെ എല്ലാ പ്രതികളെയും വിട്ടയച്ചു
തിരുവനന്തപുരം: ഹാപ്പി രാജേഷ് വധ്ക്കേസിൽ ഡിവൈഎസ്പി സന്തോഷ് നായർ ഉൾപ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ എല്ലാം വിട്ടയച്ചിരിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികളെ വിട്ടയച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചത്. മാധ്യപ്രവർത്തകൻ വിബി ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ഹാപ്പി രാജേഷ്.
2011 ഏപ്രിൽ 27നാണ് ഹാപ്പി രാജേഷ് കൊല്ലപ്പെട്ടത്. കൊല്ലത്തുള്ള ജോണി ഡെയ്ൽ എന്ന തോട്ടത്തിൽ വച്ച് രാജേഷിനെ മർദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. കൊല്ലപ്പെട്ട രാജേഷിൻറെ മൃതദേഹം അയാളുടെ തന്നെ ഓട്ടോ രക്ഷയിൽ വിക്ടോറിയ ആശുപത്രിക്ക് മുൻപിൽ ഉപേക്ഷിച്ചതായും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
ഡിവൈഎസ്പി സന്തോഷ് നായരെ കൂടാതെ കണ്ടെയ്നർ സന്തോഷ്, പ്രകാശ് എന്ന വെട്ട് കുട്ടൻ, പെന്റി എഡ്വിൻ, കൃഷ്ണകുമാർ, സൂര്യദാസ്, നിധിൻ എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികൾ. സന്തോഷ് നായരും കണ്ടെയ്നർ സന്തോഷുമാണ് രാജേഷിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനെ തുടർന്നാണ് പ്രതികളെ വിട്ടയച്ചത്.
ആദ്യം ഈസ്റ്റ് പോലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശ പ്രകാരമാണ് സിബിഐ ഏറ്റെടുത്തത്.