ഈ രീതി അവസാനിപ്പിക്കേണ്ട സമയമായി; ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും ഫഹദ് ഫാസില്‍ മാത്രം: ഹരീഷ് പേരടി
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന കടുത്ത ജാഗ്രതയില്‍ നിലനില്‍ക്കെ റിയാലിറ്റിഷോ താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത് വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്. സംഭവത്തില്‍ രജിത് കുമാര്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ 'ആരാധക സംസ്കാരത്തിനെതിരെ' വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാ ഫാന്‍സുകരായേും നിയമപരമായി നിയന്ത്രിക്കേണ സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നത്. കേരളത്തെ തലക്കോളമില്ലാത്ത ഫാന്‍സുകള്‍ എന്ന ആള്‍ക്കൂട്ടത്തിന് അഴിഞ്ഞാടാന്‍ വിട്ടുകൊടുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
ഏല്ലാ ഫാൻസുകാരെയും
ഏല്ലാ ഫാൻസുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ വർഷമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ ഒരു സൂപ്പർസ്റ്റാർ ഫാൻസ് മുഖ്യമന്ത്രിയെ സംസാരിക്കാൻ സമ്മതിക്കാത്ത രീതിയിൽ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടൻ ഇരിക്കുന്ന വേദിയിൽ വെച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും.
ആ സംഭവം
ആ സംഭവവും ഈ സമയത്ത് ചർച്ചചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാൻ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു. എത്രയോ മനുഷ്യർ അവരുടെ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം.ആ കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്.
അവസാനമുണ്ടാവണം
ഈ എയർപോർട്ട് സംഭവത്തോടെ ഇതിന് ഒരു അവസാനമുണ്ടാവണം. ഫാൻസ് അസോസിയേഷനുകളുള്ള ചെറുതും വലുതുമായ ഏല്ലാ നടൻമാർക്കും ഇത്ബാധകമാണ് മലയാളത്തിന്റെ അഭിമാനം ഉയർത്തിപിടിച്ച ഏല്ലാ മഹാനടൻ മാരുടെയും അഭിനയമികവിന് മുൻപിൽ ബഹുമാനത്തോടെ തല താഴ്ത്തി കൊണ്ട് പറയുന്നു.
ഫഹദ് ഫാസിൽ
ഇത്തരം തലതിരിഞ്ഞ ആൾകൂട്ടത്തെ പോറ്റി വളർത്തരുത്. ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും മലയാളികൾ ഹൃദയത്തിലേററിയ ഫഹദ് ഫാസിൽ എന്ന നടൻ മാത്രമാണ്. തനിക്ക് ഫാൻസ് അസോസിയേഷനുകൾ വേണ്ട എന്ന ഉറക്കെ പ്രഖ്യാപിച്ച ഒരേയൊരു ഫഹദ്. പുതിയ കേരളം മഹാനടൻമാരുടെ പുതിയ തീരുമാനങ്ങൾക്കായാണ് കാത്തിരിക്കുന്നത്-ഹരീഷ് പേരടി കുറിപ്പ് അവസാനിപ്പിക്കുന്നു
ജാമ്യത്തില്‍ വിട്ടു
അതിനിടെ, പോലീസ് അറസ്റ്റ് ചെയ്ത രജിത് കുമാറിനെ ഇന്നലെ രാത്രിയോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ആറ്റിങ്ങലിലെ വീട്ടില്‍ വെച്ചായിരുന്നു രജത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊറോണ നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്വീകരണം ഒരുക്കിയ കേസിലാണ് പോലീസ് രജിത് കുമാറിനെ അറസ്റ്റ് ചെയ്തത്.
താന്‍ പറഞ്ഞിട്ടല്ല
എന്നാല്‍ വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ ആളുകള്‍ എത്തിയത് താന്‍ പറഞ്ഞിട്ടല്ലെന്നായിരുന്നു രജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തില്‍ രജിത് കുമാര്‍ അടക്കം 70ല്‍ അധികം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മൂന്ന് മണിക്കൂറിലേറെ
നെടുമ്പാശേരി സിഐ പിഎം ബൈജുവിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറിലേറെ രജിത് കുമാറിനെ സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്തു. തുടര്‍ന്നാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ രജത് കുമാറിനെ വിട്ടയച്ചത്. താന്‍ ആരോടും സ്വീകരിക്കാന്‍ എയര്‍പ്പോര്‍ട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരാധകര്‍ സ്വന്തം ഇഷ്ടപ്രകാരം ഒത്തുകൂടിയതാണെന്നുമായിരുന്നു ജാമ്യും നേടി പുറത്തിറങ്ങിയ ശേഷം രജിത് കുമാര്‍ പ്രതികരിച്ചത്.
ദിഗ് വിജയ് സിങ് കസ്റ്റഡയില്‍; റിസോര്‍ട്ടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍, കുതിച്ചെത്തി ഡികെ ശിവകുമാര്‍