ആന്റണി സാർ, നിങ്ങള്‍ ഇന്ന് ചരിത്രമുറങ്ങുന്ന മലയാള സിനിമയുടെ സാരഥിയായി മാറുകയാണ്: ഹരീഷ് പേരടി
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് സിനിമാസ്വാദകര്‍ക്കിടയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തമാസം രണ്ടിന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയത്.
ഇതോടെ ഇത്തരമൊരു സാഹചര്യം ഒരുക്കിയ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, തിയേറ്റര്‍ ഉടമകള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ക്കെല്ലാം വലിയ അഭിനന്ദനങ്ങളും പ്രേക്ഷകര്‍ നല്‍കുന്നു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് ആന്റണി പെരുമ്പാവൂര്‍ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നാണ് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നത്.

സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ് മലയാള സിനിമാ വ്യവസായത്തിനും ആ വ്യവസായത്തിന്റെ നിലനിൽപ്പിനും സിനിമയെന്ന കലാമേഖലക്കും സിനിമയുടെ ജീവ വായുവായ പ്രേക്ഷകർക്കും വേണ്ടി ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ്,സിനിമയെ ശ്വസിക്കുന്ന മനുഷ്യൻ നടത്തിയ വിട്ടുവീഴ്ച്ചകളെന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പെടുന്നത്.

ലാലേട്ടന്റെ തിരഞ്ഞെടുപ്പുകളുടെ വിസ്മയം സാസംകാരിക കേരളം അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുന്ന സമയം. കുഞ്ഞാലി മരക്കാർ എന്ന സിനിമ മലയാള സിനിമയുടെ നട്ടെല്ലാകുന്ന സമയം. ആന്റണി സാർ, പ്രതിസന്ധികളിൽ വളയം പിടിക്കാൻ ജീവിതത്തിന്റെ ദുർഘടമായ വഴികളിലൂടെ യാത്ര ചെയ്തവന് മാത്രമേ സാധിക്കു. നിങ്ങളിന്ന് ചരിത്രമുറങ്ങുന്ന മലയാള സിനിമയുടെ സാരഥിയായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തെ പരോക്ഷമായി പിന്തുണച്ചും താരം രംഗത്ത് എത്തിയിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകള് മലയാള സിനിമക്ക് മാത്രമല്ല മലയാള ഭാഷക്കും ഒരു അന്തർദേശീയ നിലവാരം ഉണ്ടാക്കിയിരിക്കുന്നു എന്നുള്ളതാണ് ഈ കൊവിഡ് കാലം നമ്മളെ ബോധ്യപ്പെടുത്തിയ ഒരു സത്യം. മലയാളികൾ മാത്രമുള്ള സദസ്സിൽ തമ്മിൽ തമ്മിൽ ഇംഗ്ലീഷിൽ മാത്രം സംസാരിച്ചിരുന്ന മലയാളികൾ പതുക്കെ മലയാളത്തിന്റെ പ്രാദേശികതയിലേക്ക് ഇറങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇൻഡ്യക്കകത്തും പുറത്തും യാത്ര ചെയ്യാൻ അവസരം കിട്ടിയ ഒരാൾ എന്ന നിലക്ക് അത് എനിക്ക് നേരിട്ട് മനസ്സിലായ ഒരു സത്യമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

കേരളം എന്ന് കേട്ടാൽ അറിയാത്തവർ പോലും മലയാളം എന്ന് കേട്ടാൽ തിരിച്ചറിയുന്നു. ഇനി ഈ തിരിച്ചറിവ് നമ്മൾക്കാണ് ഉണ്ടാവേണ്ടത്...അറിവ് എവിടെ നിന്നും കിട്ടും പക്ഷെ തിരിച്ചറിവ് നമ്മളിൽ നിന്ന് തന്നെ തുടങ്ങണം. ഏറ്റവും പ്രാദേശികമാവുമ്പോൾ ഏറ്റവും ലോകോത്തരമാവുമെന്നും അന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലർത്തി കൊണ്ടാണ് ഈ തീരുമാനമെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ സർ, മോഹൻലാൽ സർ, പ്രിയദർശൻ സർ, സുരേഷ് കുമാർ സർ, ഒപ്പം ആശീർവാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തീയേറ്ററുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications