സിനിമാക്കാർ വേണ്ട, പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കുന്നതെന്തിനെന്ന് ഹരീഷ് പേരടി
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ ഇടത് പക്ഷത്ത് നിന്ന് മത്സരിച്ച് ജയിച്ച് എംഎൽഎയും എംപിയും ഒക്കെ ആയ സിനിമാ താരങ്ങൾ പ്രതികരിക്കുന്നില്ലെന്നാണ് ഹരീഷ് പേരടിയുടെ വിമർശനം. ഗണേഷ് കുമാർ എംഎൽഎ മാത്രമാണ് കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നത്. എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങൾ അടങ്ങു എന്ന് വിശ്വസിക്കുന്നവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ എന്നും ഹരീഷ് പേരടി തുറന്നടിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' രണ്ട് പാവപ്പെട്ട സഖാക്കൾ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോൾ തോന്നിയ ഒരു ചിന്തയാണ്... അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടൻമാരെ എംഎൽഎ, എംപി സ്ഥാനത്തേക്ക് നിർത്തുന്ന പതിവ് അവസാനിപ്പിക്കണം.. പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ? ആ കൂട്ടത്തിൽ പ്രിയപ്പെട്ട ഗണേശേട്ടൻ മാത്രമേ കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ യോഗ്യതയുള്ള ഒരാളായി ഞാൻ കാണുന്നുളളു...
നാട്ടിൻ പുറത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനകിയ പ്രശനങ്ങളിൽ ഇടപ്പെട്ട നിരവധിപേർ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോൾ ഏറ്റവും യോഗ്യർ അവർ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്... എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങൾ അടങ്ങു എന്ന് വിശ്വസിക്കുന്നവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ... ജനങ്ങളുടെ പ്രശനങ്ങളുടെ ഭാരം അവർക്ക് താങ്ങില്ല... അവരെ നമുക്ക് വെറുതേ വിടാം... അടി കുറിപ്പ്... ഈ ജീവിതം മുഴുവൻ നടൻ മാത്രമായി ജീവിക്കാൻ തീരുമാനിച്ച ഒരാൾ... ഹരീഷ് പേരടി...'' എന്നാണ് പോസ്റ്റ്.
മുഖ്യമന്ത്രി ആര്? ചെന്നിത്തലയേയും ചാണ്ടിയേയും വെട്ടാൻ മുല്ലപ്പളളി? നിയമസഭയിലേക്ക് മത്സരിച്ചേക്കും!
സിനിമ പ്രവർത്തകരായ രണ്ട് പേരാണ് നിലവിൽ ഇടത് ജനപ്രതിനിധികളായിരിക്കുന്നത്. പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാറും കൊല്ലം എംഎൽഎ മുകേഷും. ഇവരിൽ ഗണേഷ് കുമാർ മാത്രമാണ് പൊതുവിഷയങ്ങളിൽ പ്രതികരിക്കുന്നത് എന്നാണ് ഹരീഷ് പേരടിയുടെ കുറ്റപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
കളം മാറ്റി പിസി ജോർജ്, പൂഞ്ഞാറിൽ മത്സരിക്കില്ല! നിയമസഭാ തിരഞ്ഞെടുപ്പിലെ 'പ്ലാൻ' വെളിപ്പെടുത്തി പിസി!