തന്ത്രി പണി ചെയ്യാൻ താഴമൺ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ; തന്ത്രിക്കെതിരെ വിമർശനം
Recommended Video

കൊച്ചി: യുവതികൾ പ്രവേശിച്ചാൽ ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് ഒരു വിഭാഗം ആളുകൾ ഉയർത്തുന്നത്. ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയും ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവർത്തക കവിത ജക്കാലയും സന്നിധാനത്തേയക്ക് എത്താൻ കനത്ത പോലീസ് സുരക്ഷയിൽ ശ്രമം നടത്തിയെങ്കിലും തന്ത്രിയും നിലപാട് കടുപ്പിച്ചതോടെ നടപ്പന്തലിൽവെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.
തന്ത്രിയുടെ നിലപാടുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ ഉന്നയിക്കുന്നത്. ശബരിമല ക്ഷേത്രം താഴ്മൺ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്നും തന്ത്രിയെ മാറ്റണമെന്നാവശ്വപ്പെട്ട് വിശ്വാസികൾ നീക്കം നടത്തിയാൽ പഴയ ജോലികൊണ്ട് തന്ത്രിക്കിനി ജീവിക്കേണ്ടി വരുമെന്നും ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു.

സ്വകാര്യ സ്വത്തല്ല
പ്രിയ രാജീവര് തന്ത്രി, അങ്ങേയ്ക്ക് സൗകര്യമുള്ളപ്പോ അടയ്ക്കാനും തുറക്കാനും ശബരിമല ക്ഷേത്രം താഴമൺ കുടുംബത്തിന്റെ സ്വകാര്യസ്വത്തല്ല. ഊരായ്മ തന്ത്രി സ്ഥാനമേ താഴമണ്ണിനുള്ളൂ. അത് മാറ്റാൻ പാടില്ലെന്ന് തന്ത്രവിധിയൊന്നുമില്ലല്ലോയെന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

പഴയ ജോലിയെടുത്ത് ജീവിക്കാം
തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാൻ വിശ്വാസികൾ ദേവസ്വം ബോർഡിലും കോടതിയിലും നല്ലൊരു നീക്കം നടത്തിയാൽ, അങ്ങേയ്ക്ക് ആ കൃഷി ഓഫീസിലെ പഴയജോലി കൊണ്ട് ഇനിയങ്ങോട്ട് കഴിയേണ്ടി വരുമെന്ന് ഹരീഷ് വാസുദേവൻ പറയുന്നു

വേറെ ആളുണ്ടോ?
തന്ത്രി പണി ചെയ്യാൻ താഴമൺ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ !
സ്വാമി ശരണം എന്ന് പറഞ്ഞാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. കുടുംബവാഴ്ചയുടെ പേരിൽ നിലനിർത്തുന്ന അധികാരങ്ങളോട് തനിക്ക് ബഹുമാനമില്ലെന്ന് ഹരീഷ് വാസുദേവൻ മുൻപു പറഞ്ഞിട്ടുണ്ട്.

ബാറിന് മുൻപിൽ
ശബരിമല തന്ത്രിയെന്ന ബോർഡ് താൻ ആദ്യമായി കാണുന്നത് ബസ്സ്റ്റാന്റിന് അടുത്തുള്ള ഒരു ബാറിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു കാറിന് മുന്നിലായിരുന്നു. ബാറിൽ നിന്നും രണ്ട് കുപ്പികളുമായി ഇറങ്ങിവന്നൊരാളുടെ കയ്യിൽ നിന്നും കാറിലിരുന്ന താടിക്കാരൻ കുപ്പി വാങ്ങിവെച്ചു. അന്ന് തീർന്നതാണ് തന്റെ ബഹുമാനമെന്ന് ഹരീഷ് വാസുദേവൻ പറഞ്ഞിരുന്നു.

വിശ്വാസമില്ല
പിന്നീട് ആ മുഖം കാണുന്നത് കൊച്ചിയിലെ ഫ്ലാറ്റിൽ ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ട നിലയിലാണ്. പിന്നീട് മൂലമന്ത്രവും പുരുഷസൂക്തവും അറിയില്ലെന്ന് പറഞ്ഞ രീതിയിൽ പത്രമാധ്യമങ്ങളിൽ. ഇതൊന്നും ആചാരലംഘനമായി തോന്നാത്ത വിശ്വാസികളാണെങ്കിൽ അവർ എണ്ണത്തിൽ എത്ര കോടി ആളുകൾ ആണെങ്കിലും അവരുടെ വിശ്വാസത്തോട് തനിക്ക് ബഹുമാനമില്ല പുച്ഛവും സഹതാപവും മാത്രമാണുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് വാസുദേവൻ വിമർശിച്ചിരുന്നു.

വിമർശനം
ആചാരലംഘനം നടത്തിയാൽ നട അടച്ചിടുമെന്ന ശക്തമായ നിലപാടാണ് തന്ത്രി സ്വീകരിച്ചത്. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കേണ്ട സ്ഥലമല്ല ശബരിമലയെന്ന് സർക്കാരും നിലപാട് വ്യക്തമാക്കിയതോടെ രഹ്ന ഫാത്തിമയ്ക്കും കവിതയ്ക്കും തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. യുവതികൾ ശ്രീകോവിലിന് മുന്നിലെത്തിയാൽ ക്ഷേത്രം അടച്ച് താക്കോൽ കൊട്ടാരത്തിൽ ഏൽപ്പിക്കണമെന്ന് പന്തളം കൊട്ടാരത്തിൽ നിന്നും തന്ത്രിക്ക് അറിയിപ്പ് കിട്ടിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications