സുകുമാരകുറുപ്പല്ല ഹരിഹര വര്‍മ്മ, തീര്‍ച്ച
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ 2012 ഡിസംബര്‍ 24ന് കൊല്ലപ്പെട്ട രത്‌ന വ്യാപാരി ഹരിഹരവര്‍മ്മ മുപ്പത് വര്‍ഷം മുമ്പ് മുങ്ങിനടക്കുന്ന പിടികിട്ടാപുള്ളി സുകുമാരകുറപ്പാണെന്ന സംശയവാദം നിഷേധിച്ച് പൊലീസ്. കൊല്ലപ്പെട്ട വര്‍മ്മ ആരാണെന്ന് പൊലീസിന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വര്‍മ്മയും കുറുപ്പും തമ്മിലുള്ള ചില സാമ്യങ്ങള്‍വച്ച് കൊല്ലപ്പെട്ടത് സുകുമാര കുറുപ്പാണെന്ന സംശയത്തിലെത്തിയത്.
എന്നാല്‍ കൊല്ലപ്പെട്ട വര്‍മ്മ സുകുമാര കുറുപ്പല്ലെന്ന് പൊലീസ് ഉറച്ചു പറയുന്നു. ഇവര്‍ തമ്മിലുള്ള സാമ്യം തെളിയിക്കാന്‍ പൊലീസ് ഡി എന്‍ എ ടെസ്റ്റിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയും തെറ്റാണെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുക്കാന്‍ തന്നോട് രൂപസാദൃശ്യമുള്ള ചാക്കോ എന്ന ഫിലീം റെപ്രസെന്റീവിനെ സ്വന്ത കാറിലിട്ട് കത്തിച്ചുകൊന്ന സുകുമാര കുറുപ്പാണ് സ്വര്‍ണവ്യാപാരി വര്‍മ്മയെന്ന് തെളിയിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
താന്‍ മാവേലിക്കര രാജകുടുംബത്തിലാണെന്ന് വര്‍മ്മ പലരോടും പറഞ്ഞതും സുകുമാര കുറുപ്പിന്റെ സ്വദേശമായ ചെറിയനാടിന് ഇവിടെ നിന്ന് 10 കിലോമീറ്റര്‍മാത്രമേ ദൂരമുള്ളൂ എന്നതാണ് ഇത് സമര്‍ത്ഥിക്കാന്‍ കണ്ടെത്തിയ ഒരു വാദഗതി. രണ്ടുപേര്‍ക്കും മുങ്ങിനടക്കുന്ന ശീലമുണ്ടെന്നതാണ് രണ്ടാമത്തെ വാദം. എന്നാല്‍ കുറുപ്പും വര്‍മ്മയും തമ്മില്‍ വയസ്സില്‍ പോലും സാമ്യമില്ലെന്ന് പൊലീസ് പറയുന്നു.
ഒരുപാട് കടമ്പകള്‍ കടക്കേണ്ട ഡി എന്‍ എ ടെസ്റ്റ് നടത്തുക എന്ന ആശയം ആലോചനയില്‍ പോലമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ടെസ്റ്റിന് സുകുമാര കുറുപ്പിന്റെ വീട്ടുകാരുടെ അനുമതി വേണം. അതിന് തയ്യാറായി അവര്‍ വരണം. ഹരിഹര വര്‍മ്മയ്ക്ക് തമിഴ്‌നാട്ടില്‍ വരെ വേരോട്ടമുണ്ടെന്ന് കണ്ടെത്തിയ പൊലീസിന കേരളം അരിച്ചു പെറുക്കിയിട്ടും അദ്ദേഹത്തിന്റെ ഐഡന്റിറ്റി കിട്ടിയിട്ടില്ല.
മുപ്പത് വര്‍ഷമായി ഒരു വിവരവുമില്ലാത്ത സുകുമാരകുറുപ്പിന്റെ കേസ് പൊലീസ് ഏതാണ്ട് കയ്യൊഴിഞ്ഞ മട്ടാണ്. പൊലീസ് കെണിഞ്ഞു പരിശ്രമിച്ചിട്ടും വര്‍മ്മ കേസും എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തില്‍ വര്‍മ്മ കുറുപ്പാണെന്ന് പറഞ്ഞാല്‍ രണ്ട് കേസും ഒരുമിച്ച് അവസാനിപ്പിക്കാം എന്ന് ആരോ ചിന്തിച്ചതിന്റെ ഫലമാണ് ഈ സംശയപ്രകടനമെന്നാണ് വിലയിരുത്തപ്പെടുന്നത്.