വളര്‍ത്തുനായ കുരച്ചില്ല, കമ്മലെടുക്കാന്‍ മറന്നു; ജലജ വധക്കേസിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ...
മൊബൈല്‍ സിംകാര്‍ഡ് കേന്ദ്രീകരിച്ച അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. എന്നാല്‍ അപ്പോഴേക്കും പ്രതി വിദേശത്തേക്ക് കടന്നിരുന്നു.
ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി സജിത്തിനെ കുടുക്കിയത് അന്വേഷണത്തിനിടെ പോലീസിന് തോന്നിയ ചില സംശയങ്ങള്‍. തനിച്ചുതാമസിച്ചിരുന്ന വീട്ടമ്മയായ ജലജയെ കൊലപ്പെടുത്തിയ ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ഖത്തറിലായിരുന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ പ്രതി നടത്തിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന് ചില സംശയങ്ങള്‍ തോന്നിയതാണ് മോഷണമല്ല യഥാര്‍ഥ കാരണമെന്ന് ബോധ്യപ്പെടാനിടയാക്കിയത്. സജിത്ത് അറസ്റ്റിലായതോടെ മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് അറുതിയായിരിക്കുന്നത്...
2015 ഓഗസ്റ്റ് 13ന്
2015 ഓഗസ്റ്റ് 13ന് പകലാണ് ഹരിപ്പാട് മുട്ടം സ്വദേശിയായ ജലജയെ വീട്ടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും അന്വേഷിച്ചു. എന്നിട്ടും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
ദൃക്‌സാക്ഷികളില്ല
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വീട്ടിലെത്തിയ പ്രതി ജലജയോട് അപമര്യാദയായി പെരുമാറിയതാണ് പിന്നീട് ബലപ്രയോഗത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ മോഷണ ശ്രമത്തിനിടെയാണ് ജലജ മരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ ചില ശ്രമങ്ങളള്‍ പ്രതി നടത്തിയിരുന്നു.
അയല്‍വാസിയുടെ സുഹൃത്ത്
കേസില്‍ അന്വേഷണ സംഘം നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ... ജലജയുടെ അയല്‍വാസി രഘുവിന്റെ സുഹൃത്താണ് സുജിത്ത്. സംഭവദിവസം ഇയാള്‍ രഘുവിനെ കാണാന്‍ വന്നിരുന്നു. പക്ഷേ, രഘു വീട്ടിലുണ്ടായിരുന്നില്ല. ജലജയുടെ കാര്‍ സര്‍വീസിങിന് കൊടുക്കാന്‍ പോകുമെന്ന് രഘു സൂചിപ്പിച്ചിരുന്നു.
സംസാരം മാറി
ഇക്കാര്യം തിരക്കിയാണ് ജലജയുടെ വീട്ടില്‍ സുജിത്ത് എത്തിയതത്രെ. പിന്നീട് സംസാരത്തിനിടെ അപമര്യാദയായി പെരുമാറി. ഇതോടെയാണ് ഇരുവരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മല്‍പിടുത്തത്തിനിടെ തലയ്ക്കടിയേറ്റതാണ് ജലജയുടെ മരണത്തിന് കാരണമത്രെ.
ആഭരണങ്ങള്‍ കവര്‍ന്നു
തുടര്‍ന്ന് ജലജയുടെ ആഭരണങ്ങള്‍ പ്രതി കവര്‍ന്നു. താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് പ്രതി കൈക്കലാക്കിയത്. മോഷണ ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. പക്ഷേ, ജലജയുടെ കമ്മല്‍ നഷ്ടപ്പെട്ടിരുന്നില്ല.
കുളിച്ച ശേഷം
മോഷണമാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ കമ്മല്‍ എടുക്കുമായിരുന്നു. ഇതാണ് പോലീസിന് സംശയം തോന്നാല്‍ ഇടയാക്കിയ ഒരു കാരണം. കൊലപാതകത്തിന് ശേഷം വീട്ടിലെ ശൗചാലയത്തില്‍ നിന്നു കുളിച്ച ശേഷമാണ് പ്രതി പോയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വളര്‍ത്തുനായ കുരച്ചില്ല
പ്രതി വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തുനായ കുരച്ചിരുന്നില്ലെന്ന് പോലീസിന് ബോധ്യപ്പെട്ടു. സ്ഥിരം സന്ദര്‍ശകനാണ് വന്നതെന്ന് പോലീസ് നിഗമനത്തിലെത്തിയത് ഇങ്ങനെയാണ്. പിന്നീടാണ് വീടുമായി ബന്ധമുള്ളവരെ കുറിച്ച് അന്വേഷണം നടത്തിയത്. ഒപ്പം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി.
ഭര്‍ത്താവ് വിദേശത്ത്
കൊലപാതകം നടന്ന വീട്ടില്‍ നിന്ന് മോഷണം പോയ മൊബൈല്‍ ഫോണ്‍ ഒരിക്കല്‍ ഓണായതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ജലജയുടെ ഭര്‍ത്താവ് സുരന്‍ വിദേശത്താണ്. മക്കള്‍ ചൈന്നൈയില്‍ പഠിക്കുകയാണ്. സിബിഐ അന്വേഷണം വേണമെന്ന് സുരന്‍ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം ഇങ്ങനെ
ലോക്കല്‍ പോലീസ് കേസ് മൂന്ന് മാസത്തോളം അന്വേഷിച്ചു. പിന്നീടാണ് ക്രൈബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ചിന്റെ ആദ്യ സംഘം അന്വേഷിച്ചിട്ടും പ്രതിയിലേക്കെത്തിയില്ല. പിന്നീട് ക്രൈംബ്രാഞ്ചിലെ വിദഗ്ധ സംഘം അന്വേഷണം ഏറ്റെടുത്തതോടെ കേസില്‍ തുമ്പുണ്ടായത്.
വിദേശത്തേക്ക് കടന്നു
സംഭവം നടന്ന് ആദ്യമണിക്കൂറുകളില്‍ ശേഖരിക്കേണ്ടിയിരുന്ന പല നിര്‍ണായക തെളിവുകളും നഷ്ടപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. മൊബൈല്‍ സിംകാര്‍ഡ് കേന്ദ്രീകരിച്ച അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. എന്നാല്‍ അപ്പോഴേക്കും പ്രതി വിദേശത്തേക്ക് കടന്നിരുന്നു.
രാഷ്ട്രീയ വിവാദങ്ങളും
പ്രതിയെ തന്ത്രപൂര്‍വം ഖത്തറില്‍ നിന്ന് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ പേരില്‍ പോലീസ് പ്രദേശത്തെ യുവാക്കളെ ക്രൂരമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. രമേശ് ചെന്നിത്തലയുടെ മണ്ഡലമായത് കൊണ്ടുതന്നെ കേസ് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.