ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ ഹരീഷ് വാസുദേവനെ ജസ്റ്റിസ് പരസ്യമായി ശാസിച്ചോ, എന്താണ് സംഭവിച്ചത്?
ഫേസ്ബുക്കില്‍ പരസ്യ പോസ്റ്റിട്ട വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവനെ തുറന്ന കോടതിയില്‍ ജസ്റ്റിസ് പി ഉബൈദ് നിര്‍ത്തിപ്പൊരിച്ചു എന്നായിരുന്നു നാരദ ന്യൂസ് നല്‍കിയ വാര്‍ത്ത. ഇക്കാര്യം അവര്‍ തലക്കെട്ടില്‍ തന്നെയാണ് പറഞ്ഞത്. ഇതിന് പിന്നാലെ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ നിരുപാധികം മാപ്പപേക്ഷ പ്രകടിപ്പിച്ചു എന്നും വാര്‍ത്ത.
എന്നാല്‍ സെപ്തംബര്‍ 9ന് ശേഷം ഹരീഷ് ഒരു കോടതി മുറിയിലും പോയിട്ടില്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. എങ്കില്‍ പിന്നെ നാരദ ന്യൂസ് ലേഖകന് ഈ കോടതിക്കഥ എവിടെ നിന്നും കിട്ടി. ജസ്റ്റിസ് ഉബൈദ് ഹരീഷ് വാസുദേവനെ പരസ്യമായി ശാസിച്ചു എന്ന്
സംശയമുണ്ടാക്കിയത് ഈ ചോദ്യം
കരഞ്ഞുവിളിച്ച് ജാമ്യം വാങ്ങിപ്പോയ ശേഷം പുറത്തിറങ്ങി ഇത്തരം കമന്റുകള്‍ പ്രസിദ്ധീകരിക്കുന്നത് മറ്റുളളവരൊക്കെ പൊട്ടന്മാരാണെന്നു കരുതിയാണോ എന്ന് ജസ്റ്റിസ് ഉബൈദ് ഹരീഷ് വാസുദേവനോട് ചോദിച്ചു എന്നാണ് നാരദ ന്യൂസ് പറഞ്ഞത്. ഒരു അഭിഭാഷകനോട് ജഡ്ജി ഇങ്ങനെ ചോദിക്കുമോ എന്ന സംശയം ന്യായം. ഇതേക്കുറിച്ച് ഹരീഷ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു
വായനക്കാര്‍ വിലയിരുത്തട്ടെ
ഇന്നലെ (സെപ്തംബര്‍ 19, തിങ്കളാഴ്ച) താൻ ഒരു കോടതിമുറിയിലും കയറിയിട്ടില്ല. സെപ്റ്റംബര്‍ 8 നാണ് അവസാനമായി കോടതിമുറിയില്‍ കയറിയത്. കോടതിമുറിയിലെ പരസ്യ ശാസനാക്കഥകള്‍ മെനഞ്ഞവർ എന്താണ് ലക്ഷ്യമിടുന്നതെന്നത് ഹരീഷിനെ സംബന്ധിച്ച് വലിയൊരു ചോദ്യമാണത്രെ.
ആ കേസില്‍ വാദിച്ചിട്ടില്ല
ശിശുപീഡന കേസിലെ പ്രതിയ്ക്കായി ഒരു കോടതിയിലും ഒരിയ്ക്കലും ഹാജരാകുകയോ വാദിക്കുകയോ ചെയ്തിട്ടില്ല. പല അഭിഭാഷകർ കൂടിയ ഒരു ലോ സ്ഥാപനം പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് അറിയാത്ത ആളുകളാണ് ഞാൻ പീഡനക്കേസിലെ പ്രതിയുടെ പണം കൈപ്പറ്റി എന്നെല്ലാം പ്രചരിപ്പിക്കുന്നത്- ഹരീഷ് വൺഇന്ത്യയോട് പറഞ്ഞു
മന:സാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല
സേവനം ആവശ്യപ്പെട്ട് തന്നെത്തേടി വരുന്ന കക്ഷിയുടെ മുന്നിൽ എന്റെ സേവനം നിഷേധിക്കരുതെന്നാണ് അഡ്വക്കേറ്റ്സ് ആക്റ്റ് അനുശാസിക്കുന്നതെങ്കിലും, എന്റെ മന:സാക്ഷിയ്ക്ക് നിരക്കാത്ത ഒരു കക്ഷിയോടും ഒരു രൂപ ഫീസായി ഞാൻ ഇന്നുവരെ കൈപ്പറ്റിയിട്ടില്ല- ഹരീഷ് വൺഇന്ത്യയോട് പറഞ്ഞു.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല
സാധാരണക്കാർക്കെതിരെ ബോംബ് വർഷിക്കുന്ന യുദ്ധത്തിനെതിരെ ആശയപരമായ എതിർപ്പുണ്ടെങ്കിലും ഒരു പട്ടാളക്കാരന് അയാൾ ജോലിയിൽ തുടരും വരെ അത് പരസ്യമാക്കാൻ നിവർത്തിയില്ല. എന്നതുപോലെ പ്രതികരണങ്ങൾക്ക് അഭിഭാഷക പ്രൊഫഷനും ചില പരിധികളുണ്ട്. അതുകൊണ്ട് പല ചോദ്യങ്ങളോടും മൗനം പാലിക്കുന്നത് താൽക്കാലിക ഗതികേടാണെന്നും ഹരീഷ് പ്രതികരിച്ചു
തല്‍ക്കാലം പ്രതികരിക്കാനില്ല
നിലവിൽ പ്രവർത്തിച്ചുവരുന്ന ലോ ഫേം ഹരീഷ് വിടുകയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇത്തരം വിവാദങ്ങളുണ്ടായ സാഹചര്യത്തിലാണ് അതെന്നാണ് അറിയുന്നത്.
മാപ്പ് പറഞ്ഞ പോസ്റ്റ്
ഞാന്‍ കൂടി അംഗമായ ഓഫീസില്‍ നിന്ന് എന്റെകൂടി വക്കാലത്തോടെ ഫയല്‍ ചെയ്ത ഒരു ജാമ്യ അപേക്ഷയിന്മേല്‍ ബഹു. ഹൈക്കോടതിയില്‍ നടന്ന വാദത്തെപ്പറ്റിയും വിധിതീര്‍പ്പിനെപ്പറ്റിയും ഞാന്‍ ഫേസ്ബുക്കില്‍ ഒരു കമന്റ് ഇട്ടിരുന്നു. വസ്തുതകളോ ക്രിമിനല്‍ നിയമവശമോ പരിശോധിക്കാതെ ആണ് ഞാന്‍ കമന്റ് ഇട്ടത് എന്ന് ബോധ്യമായപ്പോള്‍ ഒരു മണിക്കൂറിനകം ആ കമന്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇപ്പോഴും പ്രചരിക്കുന്നതായി അറിഞ്ഞു. - ഇങ്ങനെയാണ് ഹരീഷ് വാസുദേവന്‍ ഇന്നലെ ഫേസ്ബുക്കില്‍ ക്ഷമാപണം നടത്തിയത്.
നിര്‍വ്യാജം ഖേദപ്രകടനം
ഞാന്‍ ചെയ്ത പ്രസ്തുത പ്രവര്‍ത്തി വസ്തുതാപരമായും നിയമപരമായും ആലോചനയില്ലാതെ ചെയ്തതാണ്. അത് എന്റെ മാത്രം തെറ്റാണ്. ഇതുമൂലം ബഹുമാനപ്പെട്ട ഹൈക്കോടതിയ്ക്കോ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ മറ്റു അഭിഭാഷക സുഹൃത്തുക്കള്‍ക്കോ ബന്ധപ്പെട്ട മറ്റാര്‍ക്കെങ്കിലുമോ ഉണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. ബന്ധപ്പെട്ടവരോടെല്ലാം നിരുപാധികം മാപ്പപേക്ഷിക്കുന്നു.
നാരദയിലെ വാർത്തകൾ
ഹരീഷ് വാസുദേവനുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ നാരദ എഴുതിയ വാര്‍ത്തകള്‍ ഇവിടെ വായിക്കാം