ഈ വൃത്തികെട്ട സംസ്ക്കാരത്തിൽ ആണും പെണ്ണും ലജ്ജിക്കണം.. റിമയ്ക്ക് സല്യൂട്ടടിച്ച് ഹരീഷ് വാസുദേവൻ
Recommended Video
കൊച്ചി: നമ്മുടേത് ഒരു പുരുഷാധിപത്യ സമൂഹമാണെന്നിരിക്കെ, ഫെമിനിസം എന്ന ആശയത്തോട് ഭൂരിപക്ഷം പേര്‍ക്കും പുച്ഛം തോന്നുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കേരളത്തിലെ ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്ക് പോലും സമത്വം എന്ന ആശയത്തോട് യോജിപ്പ് കാണില്ല. ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും രണ്ട് തല്ല് കിട്ടുന്നതില്‍ പോലും ഒരു കുഴപ്പവും കാണാത്തവരാണ് കേരളത്തിലെ സ്ത്രീകളെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നത് അതിന് തെളിവാണ്.
കളിച്ച് കളിച്ച് ലാലേട്ടന് എതിരെയോ.. റിമ കല്ലിങ്കലിനെ അസഭ്യം പറഞ്ഞും പച്ചത്തെറി വിളിച്ചും ഫാൻസ്
അതുകൊണ്ട് തന്നെയാണ് റിമ കല്ലിങ്കല്‍ സമത്വമെന്ന് പറയുമ്പോള്‍ ഈ ഭൂരിപക്ഷ സമൂഹം മീന്‍ പൊരിച്ചത് എന്ന് മാത്രം കേള്‍ക്കുന്നത്. മീന്‍ പൊരിച്ചത് കിട്ടാത്തത് കൊണ്ട് ഫെമിനിച്ചി ആയവള്‍ എന്ന് പരിഹസിക്കുന്നത്. വീടിനുള്ളില്‍ പോലും പെണ്‍കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വേര്‍തിരിവുകള്‍ ചിരിച്ച് തള്ളാനുള്ളതല്ല. പുതിയ വിവാദത്തില്‍ റിമയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് വാസുദേവന്‍.
വീട്ടിലെ വേർതിരിവുകൾ
ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് വാസുദേവന്‍ പറയുന്നത് ഇതാണ്: വീട്ടിൽ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അതുണ്ടാക്കുന്ന സ്ത്രീകൾക്ക് ഏറ്റവും മോശമായ പങ്കാണ് കിട്ടാറുള്ളത്. അമ്മമാർ അവരുടെ എല്ലാ സന്തോഷങ്ങളും ഇഷ്ടങ്ങളും ബാക്കിയുള്ളവർക്ക് വേണ്ടി ഹോമിക്കുകയും, അങ്ങനെ ചെയ്യാൻ പെൺമക്കളെ പഠിപ്പിക്കുകയും ചെയ്യും. ചോദ്യം ചെയ്യാതെ അനുസരണയോടെ വീടിനുള്ളിലെ എല്ലാ വേർതിരിവുകളും സഹിക്കാൻ നിർബന്ധിക്കും.
തന്നിഷ്ടക്കാരിയായ പെണ്ണുള്ള വീട്
പാട്രിയാർക്കിയുടെ ഒരു ലക്ഷണമാണത്. അതിങ്ങനെ അടുത്ത തലമുറയിലേക്ക് പകർന്നു തരുന്നതിനെയാണ് നാം സംസ്കാരം എന്ന് പൊതുവിൽ വിളിക്കുന്നത്. അല്ലെങ്കിലും കുടുംബത്തിലെ സ്ത്രീയെ എത്രയളവിൽ ഒതുക്കുന്നു എന്നതാണ് ആ കുടുംബത്തിന്റെ സംസ്കാരത്തിന്റെ ഏകകം. തന്നിഷ്ടക്കാരിയായ പെണ്ണുള്ള വീട് സംസ്കാരരഹിത ഇടമാണ് പാട്രിയാർക്കി സമൂഹത്തിന്
ആണും പെണ്ണും ലജ്ജിക്കണം
ആ വൃത്തികെട്ട സംസ്കാരത്തെ ഓർത്ത് ഓരോ ആണിനും പെണ്ണിനും അപമാനം തോന്നണം. ജാതിപരമായ ഉച്ചനീചത്വങ്ങളെ, തൊലിനിറത്തിന്റെ പേരിലെ അയിത്തം ഒക്കെ ഈ തലമുറയ്ക്ക് എളുപ്പത്തിൽ തള്ളിപ്പറയാൻ പറ്റുന്നത്, അതുവഴി പുരോഗമന ചിന്തയുണ്ടെന്നു സ്വയം മേനി നടിക്കാൻ കഴിയുന്നത്, അത് ചരിത്രത്തിൽ പണ്ടെങ്ങോ നടന്നതാണല്ലോ, തള്ളിപ്പറയുന്നതുകൊണ്ടു ഇപ്പോൾ എനിക്ക് നഷ്ടമില്ലല്ലോ എന്ന തോന്നൽ ഉള്ളതുകൊണ്ടാണ്.
റിമയ്ക്ക് സല്യൂട്ട്
കണ്മുന്നിൽ നടക്കുന്ന, സ്വയം പങ്കാളിയായ ലിംഗഅനീതി തിരിച്ചറിയുക പോലുമില്ലാതെ, അതിന്റെ എല്ലാ പ്രിവിലേജുകളും അനുഭവിക്കുന്ന ഈ തലമുറയിലെ 'ആൺ' വർഗ്ഗത്തിലാണ് എന്നതിൽ ഞാൻ നാണക്കേടുകൊണ്ടു തലകുനിയ്ക്കുന്നുണ്ട്.രാവിലെ എണീറ്റ്, "ഭാര്യേ ഒരു ഗ്ലാസ് ചായ താ" എന്ന് ഞാൻ പറയുമ്പോൾ, "നിങ്ങളിട്ടാലും ഉണ്ടാവും ഇപ്പറയുന്ന ചായ, എന്നിട്ട് എനിക്കും തരാം ഒരു ഗ്ലാസ്" എന്ന് പറയുന്ന, പാട്രിയാർക്കിയെ അവിടവിടെ തിരുത്താൻ കെൽപ്പുള്ള ഭാര്യമാരുടെ കാലത്തുള്ള ഒരു ഭർത്താവാണ് എന്നോർക്കുമ്പോൾ, ചെറുതല്ലാത്ത അഭിമാനവുമുണ്ട്. ചർച്ചയാക്കിയ റിമയ്ക്ക് എന്റെ സല്യൂട്ട്
ഗുണത്തേക്കാളേറെ ദോഷം ചെയ്യും
എഴുത്തുകാരനായ ജയൻ രാജനും റിമയെ പിന്തുണച്ച് ഫേസ്ബുക്കിൽ രംഗത്ത് വന്നിട്ടുണ്ട്. റിമയുടെ ടെഡ് എക്സ് പ്രസംഗം കണ്ടു. തുല്ല്യവേതനമില്ലായ്മ, സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധിനിത്യക്കുറവ് തുടങ്ങിയവ - അവ ശരിയെന്നല്ല - പക്ഷെ സിനിമയുടെ നിലനിൽപ്പ് തന്നെ കമ്പോളമൂല്ല്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് യുക്തിരഹിതമായി അത്തരം വിഷയങ്ങളെ അടച്ചാക്ഷേപിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂവെന്ന് ജയൻ രാജൻ പറയുന്നു
ധൈര്യത്തെ പ്രശംസിക്കാതെ വയ്യ
കല ജീവിതത്തെ അനുകരിക്കുന്നോ, അതേ മറിച്ചോ എന്ന് ചോദിച്ചുകൊണ്ട് റിമ തന്നെ അതിന് സമാധാനവും പറയുന്നുണ്ട്. പ്രസംഗത്തിൽ പൊതുവേ പങ്കുവെച്ച അഭിപ്രായങ്ങളോട് സമചിത്തതയുള്ള ഒരാൾക്ക് യോജിക്കാതിരിക്കാനാവില്ല. അതിഭീകരമായ അസഭ്യവർഷങ്ങൾക്കിരയാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരിക്കുമല്ലോ ഇത്തരമൊരു പ്രസംഗത്തിന് ആ കുട്ടി ഒരുങ്ങിയിട്ടുണ്ടാവുക. ഇപ്പോൾ തന്നെ യൂട്യൂബ് കമെന്റുകളിൽ അത് കാണുകയും ചെയ്യാം. ആ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ.
ഈ ചോദ്യങ്ങൾ ആർക്കൊക്കെ വേണ്ടി
'ഇവളാരിതൊക്കെ പറയാൻ?' എന്നായിരിക്കാം ഒരു ശരാശരി മലയാളി പുരുഷന്റെ മനസ്സിൽ ആദ്യം ഉയരുന്ന പ്രതികരണം. ഒന്നോർക്കുക. നിങ്ങളുടെ അമ്മയ്ക്കും, നിങ്ങളുടെ സഹോദരിക്കും, നിങ്ങളുടെ സ്ത്രീ സുഹൃത്തിനും, എല്ലാത്തിനുമുപരി നിങ്ങളുടെ മകൾക്കും കൂടി വേണ്ടിയാണ് ഈ ചോദ്യങ്ങൾ ചോദിക്കേണ്ടുന്നത്. നിയമങ്ങൾ അലിഖിതങ്ങളാവുമ്പോൾ അന്യായങ്ങൾ അദൃശ്യങ്ങളാവുക സ്വാഭാവികം. അനുഭവങ്ങൾ തിരിച്ചറിയുന്നത് തന്നെ പ്രയാസം, അപ്പോഴവ ചൂണ്ടിക്കാട്ടുവാനും കൂടി ആയെങ്കിലോ? റിമ, അഭിനന്ദനങ്ങൾ എന്നാണ് പോസ്റ്റ്.
പിന്തുണച്ച് സിത്താരയും
ഗായിക സിത്താര കഴിഞ്ഞ ദിവസം റിമയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് എതിരെ പ്രതികരിച്ചിരുന്നു. ടെഡ് ടോക് വീഡിയോയില്‍ റിമ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരോ സാധിക്കാത്തവരോ ആണ് റിമയെ പരിഹസിക്കുന്നത് എന്നും സിത്താര പറയുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ സിത്താര പറയുന്നത് ഇതാണ്: എന്താണ് സംസാരിക്കുന്നത് എന്ന കാര്യത്തില്‍ റിമയ്ക്ക് ഉത്തമ ബോധ്യമുണ്ട്.
നിങ്ങൾക്ക് വേണ്ടത് ചികിത്സ
എന്തുകൊണ്ടാണ് വിമര്‍ശിക്കുന്നവര്‍ റിമയുടെ സംസാരം പൂര്‍ണമായും കേള്‍ക്കാത്തത്. ആ സംസാരം പൂര്‍ണമായും കേട്ടതിന് ശേഷവും റിമ പറഞ്ഞ കാര്യങ്ങളോട് അസ്വസ്ഥതയാണ് തോന്നുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ചികിത്സയാണ് വേണ്ടത്. വളരെ സന്തോഷകരവും പോസിറ്റീവുമായ മാറ്റത്തിന്റെ സുപ്രധാനമായ ഒരു കാലഘട്ടത്തിലാണ് ജീവിച്ചിരിക്കുന്നത് എന്നത് സന്തോഷകരമാണ്. റിമ ഒരാളല്ല, ഒരു വികാരമാണ്. എത്രനാള്‍ കണ്ണടച്ചിരിക്കാനാവും എന്നാണ് സിത്താര ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്